ഫിലാഡൽഫിയ: സെ. തോമസ് സീറോമലബാർ പള്ളിയിലെ സീനിയേഴ്സിന്റെ ആദ്യത്തെ സമ്മേളനം മെയ് 20 ശനിയാഴ്ച്ച നടന്നു. ഇടവകവികാരി റവ. ഫാ. കുര്യാക്കോസ് കുമ്പക്കീലിന്റെ ആത്മീയ നേതൃത്വത്തിൽ വിളിച്ചുചേർക്കപ്പെട്ട പ്രഥമസമ്മേളനത്തിൽ ഇടവകയുടെ സ്ഥാപനത്തനും, പടിപടിയായുള്ള വളർച്ചയ്ക്കും കാരണക്കാരായ മുൻകൈക്കാരന്മാർ, മതബോധനസ്കൂളധികൃതർ, ഭക്തസംഘടനാനേതാക്കൾ ഉൾപ്പെടെയുള്ള എൺപതിലധികം സീനിയേഴ്സ് പങ്കെടുത്തു.
ഉപരിപഠനത്തിനും, മെച്ചപ്പെട്ട തൊഴിലവസരങ്ങൾ തേടിയും 1970 കളിൽ അമേരിക്കയിൽ ചേക്കേറി ഫിലാഡൽഫിയയിൽ താമസമുറപ്പിച്ച മലയാളികൾ സഭാവ്യത്യാസംകൂടാതെ ഒരുമയോടെ മലയാളി സ്നേഹകൂട്ടായ്മകൾ പടുത്തുയർത്തുന്നതിൽ ശ്രദ്ധ പതിപ്പിച്ചു. അതിൽ അവർ വിജയിക്കുകയും ചെയ്തു. കാലാവസ്ഥ, ഭാഷ, സംസ്കാരം, ജോലി എന്നീ പ്രതികൂലസാഹചര്യങ്ങൾ തരണം ചെയ്ത് കേരളതനിമയിലും, സംസ്കാരത്തിലുമുള്ള സ്നേഹകൂട്ടായ്മകൾ അവരുടെ പരിശ്രമഫലമായി രൂപംകൊണ്ടു. കുടിയേറ്റക്കാരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചപ്പോൾ സഭാവ്യത്യാസം കൂടാതെ ഒന്നായി നിന്നിരുന്നവർ ‘വളരുംതോറും പിളരും’ എന്ന തത്വത്തിലൂന്നി അവരവരുടെ പള്ളികൾ സ്ഥാപിക്കുകയും, ആരാധനാകാര്യങ്ങൾ ക്രമീകരിക്കുകയും ചെയ്തു.
സ്നേഹകൂട്ടായ്മയായി 1970 കളുടെ അവസാനം ആരംഭിച്ച ഫിലാഡൽഫിയാ കീഴിൽ 3 കത്തോലിക്കാ റീത്തുകൾക്കായി സീറോമലബാർ, സീറോമലങ്കര, ഇൻഡ്യൻ ലത്തീൻ ക്രൈസ്തവസമൂഹം വളർന്ന് 1980 ന്റെ ആദ്യപകുതിയിൽ ഫിലാഡൽഫിയാ അതിരൂപതയുടെ എന്നിങ്ങനെ മിഷനുകൾ അനുവദിക്കപ്പെട്ടു. ത്വരിതഗതിയിൽ വളർച്ച നേടിയ സീറോമലബാർ മിഷൻ 2001 ൽ സ്ഥാപിതമായ ചിക്കാഗോ സെ. തോമസ് സീറോമലബാർ രൂപതയുടെ കീഴിലായി.
ഫിലാഡൽഫിയാ സീറോമലബാർ മിഷൻ 2005 ൽ ഇടവകദേവാലയമായി ഉയർത്തപ്പെട്ടതിനൊപ്പം കുട്ടികളുടെ വിശ്വാസപരിശീലനവും ക്രമീകരിക്കപ്പെട്ടു. തുടർന്നുള്ള വർഷങ്ങളിൽ ദേവാലയപാർക്കിങ്ങ് ലോട്ട് വിപുലീകരണം, ദേവാലയപുനർനിർമ്മാണം, മദ്ബഹാ നവീകരണം, ഗ്രോട്ടോ നിർമ്മാണം തുടങ്ങിയുള്ള നവീകരണ പ്രവർത്തനങ്ങൾക്കൊപ്പം തന്നെ യുവജനശാക്തീകരണം, അത്മായസംഘടനകളുടെ രൂപീകരണം എന്നിവ പടിപടിയായി നിർവഹിക്കപ്പെട്ടു. ഇതിനെല്ലാം കാരണഭൂതരായ സീനിയേഴ്സിനെ അംഗീകരിച്ചാദരിക്കേണ്ട സമയമാണിപ്പോൾ.
പ്രവാസജീവിതത്തിൽ മാതൃഭാഷയിൽ ബലിയർപ്പിക്കാൻ വൈദികരോ സ്വന്തം ദേവാലയങ്ങളോ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ പ്രതികൂലസാഹചര്യങ്ങളിലൂടെ കഠിനാധ്വാനംചെയ്ത് സ്വന്തം കുടുംബത്തെയും ബന്ധുമിത്രാദികളെയും അമേരിക്കയിലെത്തിച്ച് അവർക്ക് നല്ലൊരു ഭാവിയുണ്ടാക്കികൊടുത്ത ആദ്യതലമുറയിൽപെട്ട മിക്കവരും തന്നെ മക്കളും, കൊച്ചുമക്കളുമൊത്തോ, ഒറ്റക്കോ ഇന്ന് റിട്ടയർമെന്റ് ജീവിതം നയിക്കുന്നവരാണ്. അമേരിക്കയിലെ മലയാളി സമൂഹവളർച്ചയ്ക്കും, മാതൃരാജ്യപുരോഗതിക്കും ഇവർ നൽകിയിട്ടുള്ള സംഭാവനകൾ വളരെ വലുതാണ്.
ദേവാലയകേന്ദ്രീകൃതമായ വിശ്വാസജീവിതവും, ക്രൈസ്തവമൂല്യങ്ങളും മുറുകെപിടിച്ചിരുന്ന സീനിയേഴ്സ് തങ്ങൾക്ക് പൂർവികരിൽനിന്നു ലഭിച്ച വിശ്വാസചൈതന്യം സ്വന്തം മക്കളിലേക്കും കൈമാറി. കുട്ടികളുടെ വിശ്വാസപരിശീലനം, യുവജനപങ്കാളിത്തം, ആഘോഷാവസരങ്ങളിൽ ഒത്തുചേരൽ എന്നിവ എല്ലാപ്രവാസി സമൂഹങ്ങളും കൃത്യമായി പാലിച്ചുപോന്നു. സെക്കന്റ് ജനറേഷനിൽനിന്നും സഭാശുശ്രൂഷക്കായി വൈദികരെയും, കന്യാസ്ത്രികളെയും, അമേരിക്കൻ സമ്പത് വ്യവസ്ഥക്ക് മുതൽക്കൂട്ടായി ധാരാളം പ്രൊഫഷണലുകളെയും സംഭാവന നൽകിയിട്ടുണ്ടെന്നതിൽ നമുക്ക് അഭിമാനിക്കാം.
ദിവ്യബലിക്കും, പ്രഭാതഭക്ഷണത്തിനും ശേഷം ഇടവകവികാരി റവ. ഫാ. കുര്യാക്കോസ് കുമ്പക്കീലിന്റെ പ്രാർത്ഥനാശംസകളോടെ ആരംഭിച്ച സമ്മേളനത്തിൽ ദമ്പതികളായും, വ്യക്തികളായും എൺപതോളം പേർ അത്യുൽസാഹത്തോടെ പങ്കെടുത്തു. സമ്മേളനത്തിന്റെ മുഖ്യസംഘാടകനായ ഡോ. ജയിംസ് കുറിച്ചി എല്ലാവരെയും സ്വാഗതം ചെയ്തു. വിൻസന്റ് ഇമ്മാനുവൽ, ജോസ് ജോസഫ്, രാജു പടയാറ്റിൽ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ജോസ് മാളേയ്ക്കൽ സമ്മേളനത്തിന്റെ മോഡറേറ്ററായി.
ഡോ. ജയിംസ് കുറിച്ചി, വിൻസന്റ് ഇമ്മാനുവൽ, ജോസ് ജോസഫ്, ജോർജ് വേലാച്ചേരി, രാജു പടയാറ്റിൽ, ജോസ് മാളേയ്ക്കൽ, സണ്ണി പടയാറ്റിൽ, ജോസ് ആറ്റുപുറം എന്നിവരാണ് ‘സീറോഫില്ലി’ സീനിയേഴ്സിന്റെ പ്രഥമ സമ്മേളനം വിളിച്ചുകൂട്ടാൻ മുൻകൈ എടുത്തത്. രണ്ടുമാസത്തിലൊരിക്കൾ അടുത്ത സമ്മേളനം കൂടുതൽ പരിപാടികളുമായി ജൂലൈ 22 ന് കൂടാൻ തീരുമാനിച്ച് സമ്മേളനം പിരിഞ്ഞു.
റിപ്പോർട്ട്: ജോസ് മാളേയ്ക്കല്‍
ഫോട്ടോ ക്രെഡിറ്റ്: ടോം പാനിയിൽ, ജെറി കുരുവിള