Dr. അജയ് നാരായണൻ എന്ന പ്രതിഭയെ അടുത്തറിഞ്ഞപ്പോൾ അമ്പരന്നു പോയി.
എറണാകുളം ജില്ലയിലെ കളമശ്ശേരിയിൽ ശ്രീ നാരായണന്റെയും ശ്രീമതി സുന്ദരത്തിന്റെയും മകനാണ്. ഏതു കൂരിരുട്ടിലും അക്ഷരവെളിച്ചമായ് സമൂഹത്തിലേക്ക് നടന്നിറങ്ങുന്ന പ്രതിഭ.
പ്രാഥമിക വിദ്യാഭ്യാസം, കളമശ്ശേരി സർക്കാർ സ്കൂളിൽ. സെക്കന്ററി സ്കൂൾ വിദ്യാഭ്യാസം, സെയ്ന്റ് ജോർജ് ഹൈ സ്കൂളിൽ.
സെയിന്റ് പോൾസ് കോളേജ് (കളമശ്ശേരി) ഭാരതമാതാ കോളേജ് (തൃക്കാക്കര), സെയിന്റ് ആൽബെർട്സ് കോളേജ് (എറണാകുളം) എന്നിവിടങ്ങളിൽ വിദ്യാഭ്യാസം കഴിഞ്ഞ് 1988 ൽ കെന്യയിൽ അധ്യാപകനായി ജോലി തുടങ്ങി. 1991ൽ ല്സോത്തോയിൽ കുടിയേറി, അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു പ്രധാനാധ്യാപകനായി വിരമിച്ചു (2019).
സെയിന്റ് ഓഗസ്റ്റിൻ യൂണിവേഴ്സിറ്റി (സൗത്ത് ആഫ്രിക്ക) യിൽ നിന്നും എംഫിൽ, റോഡ്‌സ് യൂണിവേഴ്സിറ്റി (സൗത്ത് ആഫ്രിക്ക) യിൽ നിന്നും PhD. 2019ൽ ജോലിയിൽ നിന്നും വിരമിച്ച ശേഷം പ്രൈമറി വിദ്യാഭ്യാസത്തിൽ ദർഹം യൂണിവേഴ്സിറ്റി (യൂ കെ) യുമായി ഗവേഷണം (ipips ). കൊറോണാകാലം സമ്മാനിച്ചത് ഭാഷയിലുള്ള എഴുത്തുകൾക്കായുള്ള ശ്രമം.
താമസം തലസ്ഥാന നഗരിയായ മസേറുവിൽ.
ഭാര്യ, ഉമാദേവി (അധ്യാപിക). മകൾ ഭാവന, (മെഡിക്കൽ ഡോക്ടർ – സൗത്ത് ആഫ്രിക്ക).
പ്രഥമ കവിതാസമാഹാരം, പരാബോള ഗ്രീൻ ബുക്സ് ഈ മാർച്ചിൽ പ്രസിദ്ധീകരിച്ചു. കഥകൾ ഉടൻ വരുന്നു.
വൈകാരികവും ചിന്താപരവുമായ പ്രതിഫലനങ്ങൾ സ്യഷ്ടിക്കുന്ന എഴുത്തുകൾ. അവയെല്ലാം വിശാലവും സചേതനവുമായ പശ്ചാത്തലവുമായി ബന്ധപ്പെട്ട് കിടക്കുന്നു.
കേരളത്തിലാണ് ജനിച്ചതും വളർന്നതും പഠിച്ചതും . ആദ്യം അധ്യാപകനായി ജോലി കിട്ടയത് കെന്യയിലായിരുന്നു. പ്രീ ഡിഗ്രിക്ക് പഠിപ്പിച്ച കളമശ്ശേരി സെയ്ന്റ്റ് പോൾ കോളേജിലെ ഓസ്റ്റിൻ തമ്പി സാറാണ് സഹായകനായി എത്തിയത്. അദ്ദേഹത്തിന്റെ സുഹൃത്ത്, ശ്രീ. ഡിക്രൂസ് നൈറോബിയിലെ ഒരു സ്കൂളിൽ പ്രിൻസിപ്പൽ ആയിരുന്നു. അവിടെ നിന്നാണ് തുടക്കം.
മൂന്നു വർഷം കെന്യയിൽ ഉണ്ടായിരുന്നു. അവിടെ നിന്നും ല്സോത്തോയിലേക്ക് വന്നു. പിന്നീട് പ്രിൻസിപ്പൽ ആയി ജോലിയിൽ നിന്നും വിരമിച്ചു. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഏറെ ഗവേഷണങ്ങൾ ചെയ്തു. ഇപ്പോഴും തുടരുന്നു.
ഭാര്യ ഉമ ഇവിടെയുള്ള മച്ചബേങ് ഇന്റർനാഷണൽ കോളേജിൽ അധ്യാപികയാണ്. ഏകമകൾ സൌത്ത് ആഫ്രിക്കയിലെ Klerksdorp എന്ന നഗരത്തിൽ ഡോക്ടർ ആണ്. എഴുത്തും വായനയുമായി കഴിയുന്നു.
അജയ് മാഷിൻ്റെ ജീവിതം എന്നും അപ്രതീക്ഷിതമായ വഴികളിലൂടെയാണ് പോയിക്കൊണ്ടിരുന്നത്. ല്സോത്തോ പോലെയുള്ള ഒരു ക്രിസ്ത്യൻ നാട്ടിൽ, പ്രവാസിയും ഹിന്ദുവുമായ അദ്ദേഹത്തിന് എല്ലാ വിധത്തിലും പല തലങ്ങളിൽ നിന്നും പ്രോത്സാഹനങ്ങൾ കിട്ടി.
ഈ നാട്ടിൽ അദ്ധ്യാപനതലത്തിൽ അംഗീകാരം നേടിയെടുക്കുവാൻ സ്ഥിരപ്രയത്നവും കഠിനാധ്വാനവും വേണം. ഹെഡ് ഓഫ് സയൻസ് ആൻഡ് മാത്തമാറ്റിക്സ് ഡിപ്പാർട്മെന്റ്ആയി തിരഞ്ഞെടുത്തതായിരുന്നു തുടക്കം. പിന്നെ ഡെപ്യൂട്ടി പ്രിൻസിപ്പലും പ്രിൻസിലുമായി. ഇതിനിടയിൽ വിദ്യാഭ്യാസത്തിൽ MPhil ചെയ്യാൻ അവസരം കിട്ടിയത് കാത്തലിക് സ്കൂൾ അധികാരികൾ തന്ന അംഗീകാരം തന്നെയായിരുന്നു.
MPhil കഴിഞ്ഞതിനു പിന്നാലെ PhD ചെയ്തു. ഇതോടൊപ്പം Durham University യിൽ നിന്നും ipips പ്രോഗ്രാം ന്റെ ഭാഗമായി പ്രൈമറി സ്കൂൾ അധ്യാപകർക്കായി ഗവേഷണം, ട്രെയിനിങ് എല്ലാം തുടർന്നു. ഗവേഷണം ഈ വർഷംകൊണ്ട് തീരും.
നാട്ടിലും ഗവേഷണം, യാത്ര എന്നെല്ലാമായിരുന്നു മാഷിൻ്റെ സ്വപ്നം. ഇതിനിടയിൽ മഹാമാരി വന്നു. പലതും മുടങ്ങി. മഹാമാരി പല കാര്യങ്ങളിലും പ്രചോദനം ചെയ്തു.
എങ്ങനെയോ മലയാളത്തിൽ എഴുതിത്തുടങ്ങി. അത്ഭുതം തോന്നിയ അവസ്ഥ. ഏറെ കഥകൾ, കവിതകൾ എഴുതി. കുറച്ചെല്ലാം അച്ചടി മാധ്യമങ്ങളിലൂടെയും വളരെയധികം ഓൺലൈൻ മാധ്യമങ്ങളിലൂടെയും വെളിച്ചം കണ്ടു.
ആദ്യത്തെ കവിതാസമാഹാരം, പരാബോള ഈ വർഷം ആദ്യം ഗ്രീൻ ബുക്സ് വഴി വെളിച്ചം കണ്ടു. ഉടനെ തന്നെ കഥാസമാഹാരവും വരുന്നു.
എഴുത്തുകളിൽ ഇഷ്ടം പഠനം തന്നെ. യുവ സാഹിത്യകാരന്മാരെ കഴിയുംവണ്ണം പ്രോത്സാഹിപ്പിക്കണം എന്നാണ് മോഹം. ഈ വർഷം ഇരുപത്തിലധികം എഴുത്തുകാരെ ഇന്റർവ്യൂ ചെയ്തു എന്നത് എനിക്ക് തന്നെ അത്ഭുതം. ഇതിൽ പ്രധാനികളും മുഖ്യധാരയിൽ പെട്ടവരും നവമാധ്യമങ്ങളിൽ പേരെടുത്തവരും ഉണ്ട്. അവയിൽ പലതും യുവ സാഹിത്യകാരന്മാരുടെ രചനകൾക്ക് വളരെയധികം പ്രോത്സാഹനവും പ്രചോദനവും കൊടുക്കുന്ന അമേരിക്കയിലെ ഫിലാഡൽഫിയായിനിന്നുമുള്ള പ്രമുഖ ഓൺലൈൻ പത്രമായ “മലയാളിമനസ്സ്” ലും മറ്റു പത്രങ്ങളിലും പ്രസിദ്ധീകരിച്ചുവരുന്നു.
മറ്റൊരു കൗതുകം എന്തെന്ന് വച്ചാൽ, തന്റെ അനുഭവങ്ങളെ മുൻനിർത്തി ആഫ്രിക്കയെ അറിയുവാനുള്ള ഒരു ശ്രമം, പുഴ ഡോട്ട് കോം വഴി എഴുതുന്നു എന്നതാണ്. എല്ലാവരും പ്രോത്സാഹിപ്പിച്ചിട്ടേയുള്ളു. അപ്രതീക്ഷിതമായി വന്നെത്തിയ സൗഭാഗ്യങ്ങൾ, പുതിയ സൗഹൃദങ്ങൾ, എഴുത്തുകൾ എല്ലാം കൗതുകത്തോടെ ചേർത്തുവയ്ക്കുന്നു.
മാഷ് പറയുന്നു …..”പിന്നിട്ട വഴികൾ എളുപ്പമായിരുന്നില്ല. അതിൽനിന്നും ഉൾക്കൊണ്ട പാഠങ്ങൾ അനവധിയാണ്. ഇനിയും എഴുതാൻ ഏറെയുണ്ട്. അറിയില്ല, അത് സാധ്യമോ എന്ന്. പക്ഷെ അതിനെക്കുറിച്ചോർത്ത് ഉത്കണ്ഠയില്ല. ആസ്വദിക്കുന്നു ഓരോ നിമിഷവും. ആകെയുള്ള വിഷമം, പുസ്തകവായന കുറവാണ് എന്നതാണ്. നാട്ടിൽ അല്ലാത്തതിനാൽ പരിമിതികളുണ്ട്. നാട്ടിലെ രീതികൾ പലതും അറിയില്ല. 33 വർഷത്തെ gap ഉണ്ട്, ഞാനും നാടും തമ്മിൽ”.
അജയ് മാഷിനെ ഓർക്കുമ്പോൾ സുഗന്ധമുള്ള ഓർമ്മകൾ നിറയും. ഇപ്പോഴും തിരക്കിനിടയിൽ കഥയേയും കവിതയെയും ചേർത്തു പിടിച്ച് ഓടി നടക്കുന്നു. കടിഞ്ഞാണില്ലാത്ത കുതിരയുടെ മനസ്സാണ്. എവിടെയും ഓടിയെത്തും, സഹായകനായി കൂടെ നിൽക്കും. ആഴമുള്ള കുഴികളിലേക്ക് വീണുപോയവരെ കൈ പിടിച്ച് ചേർത്ത് നിർത്തും. അഭിമാനമാണ് മാഷിനെപ്പറ്റി എഴുതാൻ…
വിവേചനങ്ങളുടെയും,വിഭാഗീയതകളെയും വേരോടെ പിഴുതെറിഞ്ഞ് എഴുത്തുവഴികളിലൂടെ സ്വതന്ത്രനാകാൻ അദ്ദേഹത്തിന് കഴിയട്ടെയെന്ന് ആശംസിക്കുന്നു.
തയ്യാറാക്കിയത്: മിനി സജി, കൂരാച്ചുണ്ട്