കേരളത്തിലെ ക്ഷേത്രവാദ്യങ്ങളെ താന്ത്രിക ചടങ്ങുകൾക്കുള്ള ഉപയോഗമനുസരിച്ച് ക്ഷേത്രമേള എന്നും, ക്ഷേത്ര അടിയന്തിര വാദ്യം എന്നും രണ്ടായി തരം തിരിച്ചിരിക്കുന്നു.
കാതുകളെ ഹരം കൊള്ളിക്കുന്ന പഞ്ചാരിയും,പാണ്ടിയും, പഞ്ചവാദ്യവുമെല്ലാം ഇതിൽ ആദ്യഗണ ത്തിൽ വരുന്ന, ക്ഷേത്രമേള വാദ്യങ്ങളിൽ പ്പെടുന്നവായണ്. എന്നാൽ അത്രയും ഗംഭീരമായി തോന്നുന്നില്ലങ്കിലും ക്ഷേത്രവുമായി ബന്ധപ്പെട്ട ചടങ്ങുകൾക്ക്, പ്രത്യേകിച്ചും താന്ത്രികചടങ്ങുക ൾക്ക് വളരെയധികം പ്രാധാന്യമുള്ളതാണ് ക്ഷേത്രഅടിയന്തിര വാദ്യം.
ആ ഗണത്തിൽ ഉൾപ്പെടുന്ന ഏറ്റവും പ്രാധാന്യമേറിയ വാദ്യസംഹിതയത്രെ മരപ്പാണി . നമ്മുടെ ക്ഷേത്രങ്ങളിൽ ഉത്സവബലി, അഷ്ടബന്ധ, നവീകരണ കലശങ്ങൾ, പ്രതിഷ്ഠാ കലശങ്ങൾ മുതലായ ഏറ്റവും പ്രാധാന്യ മേറിയ താന്ത്രിക ചടങ്ങുകൾക്ക് മാത്രമാണ് മരപ്പാണി കൊട്ടുന്നത്.
ഇതിനുവേണ്ടി മരം എന്ന വാദ്യോ പകരണവും ഒപ്പം ചേങ്ങില,ശംഖ് എന്നീ വാദ്യങ്ങളും ഉപയോഗിക്കുന്നു . ചെണ്ടയുടെയും, മദ്ദളത്തിന്റെയും സമ്മിശ്രരൂപമാണ് ഇത് വരിക്കപ്ലാവിന്റെ കുറ്റിയിൽ പശുവിൻ തോൽ ചേർത്ത് കെട്ടിയാണ് ഇത് നിർമ്മിക്കുന്നത്.
ഓരോ പാണികൊട്ടിനും മുമ്പ് പുതിയ മരം എന്ന സങ്കൽപ്പത്തിനു വേണ്ടി കോടി തോർത്ത് ചുറ്റും. ഉപയോഗക്രമം അനുസരിച്ചു പണിയെ മൂന്നു തത്വം, നാലു തത്വം, സംഹാര തത്വം എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്. ഇതിൽ നമ്മുടെ ഇടയിൽ കൂടുതലായും ഉപയോഗിക്കുന്നത് മൂന്നു തത്വം പാണിയാണ്.
ക്ഷേത്ര പുനഃപ്രതിഷ്ഠാ ചടങ്ങുകളുടെ ഭാഗമായ സംഹാരതത്വ കലശത്തിനാണ് സംഹാരതത്വം പാണി ഉപയോഗിക്കുക. ഇതിന്റെ പ്രയോഗം അതീവ ശ്രമകരമായ തിനാൽ അതിനു പകരമായി കൊട്ടുന്ന പാണിയാണ് നാലു തത്വംപാണി.
മരപ്പാണി കൊട്ടുന്നതിനു മുമ്പും ശേഷവും കൃത്യമായ, ചിട്ടയോടു കൂടിയ തയ്യാറെടുപ്പുകൾ ആവശ്യമാണ്. അതിനെക്കുറിച്ചു മേലുകാവ് കുഞ്ഞിക്കൃഷ്ണ മാരാർ പറഞ്ഞ വാക്കുകൾ.” ക്ഷേത്രത്തിലെ മൂർത്തിയുടെ ഉത്സവ മുഹൂർത്തം ദർശിക്കു വാൻ മുപ്പത്തിമുക്കോടി ദേവകളും സന്നിഹിതരാവുന്ന നിമിഷം ഒപ്പം പാണിവാദകന്റെ ഏഴു തലമുറ പിന്നോട്ടും മുന്നോട്ടും നോക്കിക്കാണുന്ന നിമിഷം.” എന്നാണ്.
അതുകൊണ്ടുതന്നെ പൂർണ്ണ മനഃശുദ്ധിയോടെ, നിഷ്ഠയോടെ നിർവഹിക്കേണ്ട കർമ്മമാണിത് പാണികൊട്ടാൻ വ്രതവും, ഏകാഗ്രതയും, ശുദ്ധിയും വേണമെന്നത് നിർബന്ധമാണ്
പണിവാദകർ തലേദിവസം ഒരിക്കൽ നോക്കണം. ചടങ്ങുക ൾക്ക് മുൻപായി കുളിച്ചു ശുദ്ധിയോടെ കോടിമുണ്ട് ഉടുത്ത് , ഭസ്മധാരണം ചെയ്യ്ത ശേഷം മരം കോടിതോർത്തിൽ പൊതിയുക. ചേങ്ങിലക്കും ശംഖിനും പ്രത്യേകം കോടിതോർ ത്തുകൾ വേണം.
തുടർന്ന് പാണിക്കുള്ള ഒരുക്കുകൾ സോപാനത്തിങ്കൽ തയ്യാറാക്കുക. നിലവിളക്കും, ഗണപതി നിവേദ്യവും ഒരുക്കി നിറപറയും ഒപ്പം ചെങ്ങഴിയിൽ നെല്ലും, നാഴിയിൽ ഉണക്കലരി യും തൂശനിലയിൽ മനോഹരമായി തയ്യാറാക്കിയതിനു ശേഷം, മേൽശാന്തി നിലവിളക്കു കൊളു ത്തിക്കഴിഞ്ഞാൽ നടയിൽനിന്ന് സമസ്താപരാധങ്ങളും പറഞ്ഞു പ്രാർത്ഥിക്കുക.
തുടങ്ങുന്നതിനു മുൻപ് വിളക്കിനു മുന്നില്‍ നിറപറ വയ്ക്കുന്നു. അതിനു ശേഷം മരത്തില്‍ ഉണക്കലരി ചോറും കരിപൊടിയും ചേര്‍ത്ത് പുരട്ടുന്നു. ശ്രുതി ശുദ്ധമാക്കുന്നു എന്നാണു സങ്കല്പം. പാണിക്ക് മാത്രം ഉപയോഗിക്കേണ്ട വാദ്യമായതു കൊണ്ടാണ്, കൊട്ടുന്നതിനു തൊട്ടു മുന്‍പ് മാത്രം ചോറിടുന്നത്. പാണിക്ക് ശേഷം ഇത് തുടച്ചു മാറ്റണം. തന്ത്രിയുടെ അനുവാദത്തോടു കൂടി ക്ഷേത്രം മേല്‍ശാന്തി നിറപറക്കു മുന്നിലെ വിളക്ക് കൊളുത്തുന്നു. മാരാര്‍ തന്ത്രിയോട് മൂന്നു വട്ടം അനുവാദം ചോദിച്ച ശേഷം പാണി തുടങ്ങുന്നു.
വളരെ ശ്രദ്ധയോടും ശുദ്ധിയോടും കൂടെ ചെയ്യേണ്ട കര്‍മമാണ് മരപ്പാണി. ആയതിനാല്‍ പണ്ടു കാലത്ത് ഇതിനെ കുറിച്ചുള്ള അറിവുകളും കണക്കുകളും, നല്ല പ്രായവും പക്വതയും വന്നതിനു ശേഷമേ കൈമാറുമായിരു ന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ കലാപീഠം പോലെയുള്ള സ്ഥാപനങ്ങളില്‍ പാണി പഠിപ്പിക്കുന്നുണ്ട്.
സോപാന സംഗീതം എന്നിവയിലെന്ന പോലെ പ്രാദേശികമായ വ്യത്യാസങ്ങൾ പാണിക്കും കണ്ടുവരുന്നു. അതായത് ഓരോ പ്രദേശത്തും ഓരോ പാണി അഥവാ ശൈലിയാണ്. ഇത് കൊട്ടുന്നതിൽ മാത്രം അല്ല, ചടങ്ങിലും വസ്ത്രധാരണത്തിലും വ്യത്യാസം കണ്ടു വരുന്നു. മലബാർ പ്രദേശങ്ങളിൽ തറ്റും ഉത്തരീയവും മരക്കാരന് മാത്രമേ പതിവുള്ളൂ. എന്നാൽ മധ്യതിരുവിതാംകൂറിൽ എല്ലാവർക്കും ഇത് നിർബന്ധമാണ്. മാത്രമല്ല പാണിയുടെ ചടങ്ങുകളും മലബാറിൽ കൂടുതലാണ്. ചില ഇടങ്ങളില്‍ ഒരു മരമേ ഉപയോഗിക്കുകയുള്ളൂ . ചില ഇടങ്ങളില്‍ ഒരു മരവും ശേങ്ങിലയും ശംഖും പിന്നെ വലംതലയും ഉപയോഗിക്കുന്നു. മറ്റു ചിലയിടങ്ങളിൽ തിമില കൂടെ ചേരും.
ഉത്തര മലബാറിൽ പാണി കഴിഞ്ഞതിനു ശേഷം കലശം എഴുന്നള്ളിക്കുന്നു. അഭിഷേകത്തിനു ശേഷം പാണി മടക്കുക എന്നൊരു ചടങ്ങ് കൂടിയുണ്ട്.
ഓരോ പ്രദേശത്തും ഓരോ രീതിയിലാണ് പാണി കൊട്ടുന്നതും, അതിന്റെ ചടങ്ങുകളും. എന്നാലും അതിന്റെ പ്രാധാന്യം എല്ലായിടത്തും ഒരു പോലെ തന്നെയാണ്.. ക്ഷേത്രവാദ്യങ്ങളിൽ ഏറ്റവും ശ്രദ്ധയോടും അച്ചടക്കത്തോടും കൂടി കൈകാര്യം ചെയ്യേണ്ട ഒന്നാണ് മരപ്പാണി.
ഇതിന്റെ പ്രയോഗം ഗുരുക്കന്മാരിൽ നിന്നും ഹൃദിസ്ഥമാക്കിയതിനു ശേഷം മാത്രമേ പാടുള്ളു.
✍പി .എം . എൻ . നമ്പൂതിരി .