ന്യൂയോർക്ക്: സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നവർക്കും കോവിഡ് വാക്സിൻ നിർബന്ധമാക്കി ന്യൂയോർക്ക് മേയർഡി ബ്ലാസിയോ ഉത്തരവിട്ടു. അമേരിക്കയിൽ ആദ്യമായാണ് ഒരു സിറ്റിയിൽ സ്വകാര്യ ജീവനക്കാർക്ക് വാക്സിൻ നിർബന്ധമാക്കിയത്. നവംബർ 29-നു ന്യൂയോർക്കിൽ ഒമിക്രോൺ വേരിയന്റിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതോടെയാണ് പുതിയ മാർഗ്ഗനിർദേശങ്ങൾ വേണ്ടിവന്നതെന്ന് ഡിസംബർ ആറിനു തിങ്കളാഴ്ച മാധ്യമങ്ങളെ അറിയിച്ചു. മേയർ ഡി ബ്ലാസിയോയുടെ കാലാവധി അവസാനിക്കാൻ ചില ആഴ്ചകൾ മാത്രം ബാക്കിനിൽക്കെയാണ് വിവാദമായേക്കാവുന്ന ഉത്തരവിറക്കിയിരിക്കുന്നത്.
ഡെൽറ്റാ വേരിയന്റിനുശേഷം പുതിയ ഒമിക്രോൺ വേരിയന്റുകൂടി കണ്ടെത്തുകയും, തണുപ്പുകാലം വരികയും ചെയ്ത സാഹര്യത്തിൽ അവധിക്കാലം ചെലവഴിക്കുന്നതിനു ഇൻഡോറുകളിലും, ഔട്ട്ഡോറുകളിലും ആളുകൾ കൂട്ടംകൂടുകയും ചെയ്യുന്നത് രോഗവ്യാപനം വർധിക്കുവാൻ ഇടയാക്കുമെന്നും മേയർ പറഞ്ഞു. ന്യൂയോർക്കിലെ 1,84,000 വ്യാപാര കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് ഈ പുതിയ ഉത്തരവ് ബാധകമാണ്. ഡിസംബർ 27 മുതലാണ് പുതിയ ഉത്തരവ് പ്രാബല്യത്തിൽ വരികയെന്നും, അതിനു മുമ്പുതന്നെ എല്ലാവരും വാക്സിൻ സ്വീകരിച്ചിരിക്കണമെന്നും മേയർ അഭ്യർത്ഥിച്ചു.
ഹോട്ടലുകളിലും, ഫിറ്റ്നസ് സെന്ററുകളിലും, എന്റർടൈൻമെന്റ് കേന്ദ്രങ്ങളിലേക്കും വരുന്ന 5 മുതൽ 11 വയസുവരെ പ്രായമുള്ള കുട്ടികൾക്കും വാക്സിനേഷൻ തെളിവ് ഹാജരാക്കേണ്ടിവരും. ഇതുവരെ 12 വയസ് മുതലുള്ള കുട്ടികൾക്കാണ് ഇത് ബാധമാക്കിയിരുന്നത്.
100 ജീവനക്കാരിൽ കൂടുതലുള്ള സ്ഥലങ്ങളിൽ വാക്സിനേഷൻ നിർബന്ധമാക്കിയ ബൈഡന്റെ ഉത്തരവ് കോടതി സ്റ്റേ ചെയ്തിട്ടുണ്ടെങ്കിലും ന്യൂയോർക്കിൽ വാക്സിനേഷൻ മൻഡേറ്റ് തുടരുമെന്നു മേയർ പറഞ്ഞു.
റിപ്പോർട്ട്: പി. പി. ചെറിയാൻ