(റിപ്പോർട്ട്: പി.പി. ചെറിയാൻ)
വാഷിങ്ടന്‍ ഡിസി: തെരഞ്ഞെടുപ്പ് വാഗ്ദാനമായി ബൈഡന്‍ ഉയര്‍ത്തിക്കാട്ടിയ സ്റ്റിമുലസ് ചെക്ക്, 15 ഡോളര്‍ മിനിമം വേതനം എന്നിവ അമേരിക്കന്‍ ജനതക്കു പൂര്‍ണമായും ലഭിക്കുമോ എന്നതില്‍ വ്യക്തത വരുത്താതെ ബൈഡന്‍ ഭരണകൂടം. യുഎസ് സെനറ്റ് ഫെബ്രുവരി 5 വെള്ളിയാഴ്ച പാസാക്കിയ സ്റ്റിമുലസ് പാക്കേജില്‍ സ്റ്റിമുലസ് ചെക്ക് നല്‍കുന്നതിനെ കുറിച്ച് പറയുന്നുണ്ടെങ്കിലും, വാര്‍ഷിക വരുമാനത്തിന്റെ പരിധി എത്രയെന്ന് വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല മിനിമം വേതനം 15 ഡോളര്‍ എന്നത് അടുത്ത ഭാവിയിലൊന്നും നടപ്പാക്കാന്‍ കഴിയുമോ എന്നതു സംശയമാണെന്നും സെനറ്റില്‍ 1.9 ട്രില്ല്യന്‍ ഡോളര്‍ സ്റ്റിമുലസ് പാസ്സാക്കിയശേഷം ബൈഡന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സൂചന നല്‍കി.

രണ്ടു തവണകളായി ട്രംപ് ഭരണകൂടം സ്റ്റിമുലസ് ചെക്ക് നല്‍കിയപ്പോള്‍ സ്വീകരിച്ച മാനദണ്ഡം മാറ്റം വരുത്തുമെന്നാണ് ബൈഡന്റെ പ്രസ്താവനകള്‍ വ്യക്തമാക്കുന്നത്. ആവശ്യമുള്ളവര്‍ക്കു മാത്രമേ സഹായം ലഭിക്കുകയുള്ളൂവെന്നും ബൈഡന്‍ പറഞ്ഞു. 75,000 ഡോളര്‍ വ്യക്തിഗത വരുമാനമുള്ളവര്‍ക്കും, 160000 ഡോളര്‍ വാര്‍ഷിക വരുമാനകുടുംബങ്ങള്‍ക്ക് ട്രംപ് സ്റ്റിമുലസ് ചെക്കുകള്‍ നല്‍കിയപ്പോള്‍ ഇതിന്റെ പരിധി 50,000 10,0000 കുറക്കുമെന്നാണ് ബൈഡന്‍ നല്‍കിയ സൂചന.

ഇന്ന് സെനറ്റില്‍ സ്റ്റിമുലസ് പാക്കേജ് അവതരിപ്പിച്ചപ്പോള്‍ 50 റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരും ഐക്യത്തോടെ ഇതിനെ എതിര്‍ത്തപ്പോള്‍ 50-50 എന്ന നിലയില്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ വോട്ടാണ് ഡമോക്രാറ്റുകളെ ബഡ്ജ് പാസ്സാക്കുന്നതിന് സഹായിച്ചത്. മൂന്നാമത്തെ 1400 ഡോളര്‍ ചെക്ക് പ്രതീക്ഷിച്ചിരുന്ന പലരും ഇപ്പോള്‍ നിരാശയിലാണ്.
