എബ്രഹാം തോമസ്, ഡാളസ്
ഇപ്പോൾ ട്വിറ്ററിൽ ഏറ്റവുമധികം പ്രചാരത്തിലുള്ള ഹാഷ്ടാഗ് ബൈഡൻ ലൈഡ് ആണ്. ഈ വാരാന്ത്യത്തി ഒരു വലിയ കുത്തൊഴുക്കു തന്നെ ഈ ഹാഷ്ടാഗിൽ കാണാനിടയായി. തുടക്കം ഡെമോക്രാറ്റിക് പാർട്ടി നേതാക്കൾ യു.എസ് പ്രസിഡൻ്റ് ജോ ബൈഡൻ ശേഷിച്ച 1,400 ഡോളർ ചെക്കുകൾ കുറഞ്ഞ വരുമാനമുള്ള അമേരിക്കൻ കുടുംബങ്ങൾക്ക് അയക്കുവാൻ പദ്ധതി ഇടുന്നു എന്ന ട്വീറ്റായിരുന്നു. കഴിഞ്ഞ രണ്ടുമാസമായി ഈ ചെക്കുകളുടെ വരവ് കാത്ത് കഴിയുകയാണ് അമേരിക്കൻ കുടുംബങ്ങളും വ്യക്തികളും.
പ്രസിഡൻ്റ് ബൈഡൻ തിരഞ്ഞെടുപ്പ് പ്രചരണ വേളയിൽ 2,000 ഡോളറിൻ്റെ കൊവിഡ് ദുരിതാശ്വാസ സഹായം വാഗ്ദാനം ചെയ്തു എന്നും, ഇതുവരെ വാഗ്ദാനം പാലിച്ചില്ലെന്നും ആരോപിച്ചാണ് ട്വീറ്റുകൾ ആരംഭിച്ചത്. തുടർന്ന് ഇത് വൈറലായി മാറി. പ്രചാരണ കാലത്ത് കോൺഗ്രസ് അംഗീകരിച്ച 600 ഡോളർ ഡൗൺ പെയ്മൻ്റാണെന്നും തുടർന്നും ധനസഹായം നൽകുമെന്നും ബൈഡൻ പറഞ്ഞു.1.9 ട്രില്യൻ ഡോളറിൻ്റെ അമേരിക്കൻ റെസ്ക്യൂ പ്ലാൻ ജനുവരി മധ്യത്തിൽ പ്രഖ്യാപിക്കുമ്പോൾ.ബൈഡൻ 2.000 ഡോളർ വീതം ഓരോ അമേരിക്കക്കാരനും നൽകി ഏറ്റവുമധികം ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുമെന്നും പറഞ്ഞിരുന്നു. 2.000 ഡോളറിൽ നിന്ന് ഡൗൺ പേമൻ്റായി നൽകിയ 600 ഡോളർ കുറച്ച് 1.400 ഡോളർ വാഗ്ദാനം ചെയ്യുന്ന 1.9 ട്രില്യൺ ഡോളറിൻ്റെ പാക്കേജ് ബൈഡൻ മുന്നോട്ടു വച്ചു , കോൺഗ്രസിനു മുന്നിലെത്തിയ ഈ ധനാഭ്യർത്ഥനയിൽ മറ്റു ചില സഹായ പദ്ധതികളും ഉണ്ടായിരുന്നു. ജനപ്രതിനിധി സഭയിൽ പാസായ ബിൽ സെനറ്റിൽ എത്തിയപ്പോൾ എതിർപ്പുകൾ ധാരാളം ഉണ്ടായി, സെനറ്റിൽ പൊളിച്ചെടുത്ത്, ഭേദഗതി നിർദ്ദേശങ്ങൾ പല കോണുകളിൽ നിന്നുണ്ടായി, ഇതിനിടയിൽ ബൈഡൻ ഭരണകൂടത്തിൻ്റെ മുൻഗണന താൽപര്യങ്ങൾ പല തവണ മാറി. വംശീയ സമത്വം, പാരീസ് ഉടമ്പടി, കുടിയേറ്റ പ്രശ്നം, ഡാക കാലാവധി നീട്ടൽ തുടങ്ങിയവയ്ക്ക് പ്രത്യേക പരിഗണന ലഭിച്ചപ്പോൾ 1.400 ഡോളറിൻ്റെ ചെക്ക് 'ബാക്ക് ബേണറി ' ലായി.
സ്പീക്കർ നാൻസി പെലോസി ബൈഡൻ്റെ നിർദേശം തിങ്കളാഴ്ച പ്രതിനിധിസഭ പാസാക്കുമെന്നും ഒരാഴ്ചയ്ക്കുള്ളിൽ ചെക്കുകൾ അയച്ചു തുടങ്ങുമെന്നും പറഞ്ഞു. സെനറ്റിനെ കുറിച്ച് പെലോസിക്ക് ഒന്നും പറയാനാവാത്തതിനാൽ ഇതിന് സെനറ്റിൻ്റെ അംഗീകാരം ഉണ്ടോ എന്ന് വ്യക്തമാക്കിയില്ല, രാജ്യത്തെ ഒന്നായി കാണാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞ പ്രസിഡന്റിന്റെ ആദ്യ നിയമ നിർദ്ദേശം പാസാകുമോ എന്ന് പറയാറായിട്ടില്ല. പ്രസിഡന്റ് തൻ്റെ ആദ്യ ഒൻപത് ദിവസം മുൻഗാമിയുടെ നയങ്ങൾ റദ്ദാക്കുന്ന എക്സിക്യൂട്ടീവ് ഓർഡറുകൾ പാസാക്കുന്ന തിരക്കിലായിരുന്നു. കൊറോണ പ്രതിരോധത്തിന് ആവശ്യപ്പെട്ട അധിക ധനസഹായം എങ്ങനെ വിനിയോഗിക്കുമെന്ന് പ്രസിഡൻ്റ് വെളിപ്പെടുത്തിയിട്ടില്ല. റിപ്പബളിക്കനുകൾ കോവിഡ് വാക്സിനേഷനുകൾക്ക് കൂടുതൽ ധനസഹായം ആവശ്യപ്പെടുന്നു.
ബൈഡൻ്റെ പദ്ധതിയിൽ 400 ബില്യൺ ഡോളർ ദേശവ്യാപകമായ കുത്തിവെപ്പിനും സ്കൂൾ തുറക്കുന്നതിനുമാണ്. ഇതിനോടൊപ്പമാണ് 1,400 ഡോളറിൻ്റെ ചെക്കുകളും ഉൾപ്പെടുത്തിയിരിക്കുന്നത്. നേരിട്ട് വ്യക്തികൾക്ക് 1400 ഡോളർ നൽകുന്നതും. മിനിമം വേതനം മണിക്കൂറിന് 15 ഡോളർ വീതം നൽകാൻ സംസ്ഥാനങ്ങൾക്കുള്ള ധനസഹായവും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒഹായോവിൽ നിന്നുള്ള റിപ്പബളിക്കൻ സെനറ്റർ റോബ് പോർട്ട്മാൻ വാക്സീനുകൾക്ക് ധനസഹായം നൽകുന്നത് അനുകൂലിക്കുന്നു. തൊഴിലില്ലായ്മ വേതനം വർദ്ധിപ്പിക്കുന്നതിനും എതിരല്ല. എന്നാൽ കഴിഞ്ഞ പാക്കേജുകളിൽ ഇപ്പോൾ ശേഷിക്കുന്നത് എന്താണെന്ന് വെളിപ്പെടുത്തണമെന്നും ആവശ്യപ്പെടുന്നു.
പത്ത് റിപ്പബളിക്കൻ സെനറ്റർ മാർ പ്രസിഡൻ്റിന് അയച്ച കത്തിൽ കൊറോണ. വൈറസ് സഹായ പാക്കേജിനെ കുറിച്ച് വിശദമായ വിവരങ്ങൾ നൽകുന്നു. റിലീഫ് പാക്കേജിൽ അടിമുടി ഭേദഗതികൾ നിർദ്ദേശിച്ചിട്ടുണ്ട്.1.൯ ട്രില്യൻ ഡോളറിൻ്റെ ദുരിതാശ്വാസ പാക്കേജ് അംഗീകരിക്കുന്ന കത്ത് ഡയറക്ട് പെമൻ്റും അൺ എംപ്ലോയ്മെൻ്റ് ബെനഫിറ്റും വെട്ടി കുറയ്ക്കുവാൻ ആവശ്യപ്പെടുന്നു. വാക്സിൻ വിതരണത്തിനും വികസനത്തിനും 160 ബില്യൺ ഡോളർ നിർദ്ദേശിക്കുന്നു. അതോടൊപ്പം പേഴ്സനൽ പ്രൊട്ടക്ഷൻ എക്വിപ്മെൻ്റ്, സ്കൂളുകൾക്ക് സഹായം, ലഘു വ്യവസായങ്ങൾക്ക് സഹായം എന്നിവയും ഉൾപ്പെടുത്തുന്നു. സെനറ്റ് ഗ്രൂപ്പിൽ മിറ്റ് റോംനി (യൂട്ട), മൈക്കേൽ റൗണ്ട്സ് (സൗത്ത് ഡക്കോട്ട), ലിസ മാർക്കോവ്സകി (അലാസ്ക), ഷെല്ലി മൂർ ക്യംപിറ്റോ (വെസ്റ്റ് വെർജീനിയ) എന്നിവർ ഉൾപ്പെടുന്നു. ലൂസിയാനയിൽ നിന്നുള്ള ബിൽ കാസിഡി റിപ്പബളിക്കൻ പാക്കേജ് 600 ബില്യൺ ഡോളർ വരുമെന്ന് പറഞ്ഞു. ഇത് ബൈഡൻ്റെ പാക്കേജിൻ്റെ മൂന്നിൽ ഒന്നേ വരൂ.
പോർട്ട് മാൻ ആവശ്യപ്പെടുന്ന പാക്കേജിൽ 50,000 ഡോളർ വരെ പ്രതിവർഷ വരുമാനമുളള വ്യക്തികൾക്കും 1 ലക്ഷം ഡോളർ വരെ പ്രതിവർഷ വരുമാനമുള്ള കുടുംബങ്ങൾക്കും മാത്രമേ ധനസഹായം നൽകാവൂ എന്ന നിബന്ധനയുണ്ട്. തൻ്റെ പാക്കേജ് പാസാക്കിയെടുക്കുവാൻ ബൈഡന് 60 സെനറ്റ് വോട്ടുകൾ ആവശ്യമാണ്. കത്തെഴുതിയ 10 റിപ്പബളിക്കൻ സെനറ്റർ മാരെ കൂടി കൂട്ടാൻ കഴിഞ്ഞാൽ പാക്കേജ് പാസാക്കി എടുക്കാം. എന്നാൽ താരതമ്യേനെ ചെറിയ പാക്കേജിൽ ഡെമോക്രാറ്റുക്കൾക്ക് താല്പര്യം ഉണ്ടാവില്ല.
1.400 ഡോളറിൻ്റെ ചെക്കിന് വേണ്ടിയുള്ള കാത്തിരിപ്പ് അടുത്തെങ്ങും അവസാനിക്കുവാൻ സാധ്യതയില്ല .