ഒക്കലഹോമ: ഒക്കലഹോമ സിറ്റി സ്കൂളിലെ അദ്ധ്യാപികയെ വെടിവച്ചു കൊലപ്പെടുത്തുകയും, ബോയ്ഫ്രണ്ടിനെ മാരകമായി പരുക്കേൽപ്പിക്കുകയും ചെയ്ത പ്രതിയുടെ വധശിക്ഷ ഡിസംബർ 9 വ്യാഴാഴ്ച ഒക്കലഹോമ സ്റ്റേറ്റ് പ്രിസണിൽ നടപ്പാക്കി.
വിഷമിശ്രിതം കുത്തിവച്ചു വധശിക്ഷ നടപ്പാക്കുന്നതിനെ പ്രതിയുടെ അറ്റോർണി കോടതിയിൽ ചോദ്യം ചെയ്തെങ്കിലും വ്യാഴാഴ്ച സുപ്രീംകോടതി വധശിക്ഷക്കുള്ള ഉത്തരവ് നൽകുകയായിരുന്നു.
1985 ലായിരുന്നു കേസിനാസ്പദമായ സംഭവം. സ്കൂൾ അദ്ധ്യാപിക ലിൻഡാ റീവിസും, കാമുകൻ ഡഗ് ഐവനും താമസിച്ചിരുന്ന വീട്ടിൽ പ്രതി ബിഗ്ലർ സ്റ്റഫ് എത്തി.ഐവാനിൽ നിന്നും തോക്ക് വാങ്ങാനെന്ന വ്യാജേന എത്തിച്ചേർന്ന പ്രതി ഇരുവർക്കും നേരെ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ ലിൻഡ സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ കാമുകൻ ഐവാൻ അപകടത്തെ അതിജീവിച്ചു. ഐവാൻ നൽകിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയതും, പിന്നീട് 2003 ൽ വധശിക്ഷക്കു വിധിക്കുകയും ചെയ്തത്.

ബിഗ്ലറുടെ കാമുകിയും, ഐവാന്റെ മുൻ ഭാര്യയുമായ യുവതിക്ക് ഐവാന്റെ പേരിലുള്ള 2 മില്യൻ ഡോളർ ഇൻഷുറൻസ് തുക നേടിയെടുക്കുക എന്നതായിരുന്നു ബിഗ്ലറുടെ പദ്ധതി. കേസ്സിൽ താൻ നിരപരാധിയാണെന്നും ഐവാന്റെ വീട്ടിൽ എത്തുമ്പോൾ ഐവാനും മറ്റൊരാളും തമ്മിൽ തോക്കിന് പിടിവലികൂടിയിരുന്നതായും ലിൻഡ മരിച്ചു കഴിഞ്ഞതായും ബിഗ്ലർ വാദിച്ചു.
വിഷമിശ്രിതം കുത്തിവച്ചു വധശിക്ഷ നടപ്പാക്കുന്നതു കഴിഞ്ഞ ആറുവർഷമായി ഒക്കലഹോമയിൽ നിർത്തി വച്ചിരിക്കുകയായിരുന്നു. ഒക്ടോബറിലാണ് വീണ്ടും ആരംഭിച്ചത്. ഈ വർഷം ഒക്കലഹോമയിൽ വധശിക്ഷ ലഭിക്കുന്ന രണ്ടാമത്തെ വ്യക്തിയാണ് ബിഗ്ലർ.
റിപ്പോർട്ട്: പി. പി. ചെറിയാൻ