“എന്താ മോളെ”
കുഞ്ഞമ്മ ഓടി വെളിയിൽ വന്നപ്പോൾ കുഞ്ഞൻ നായർ സർപ്പക്കാവിലേക്കുള്ള വഴിയിൽ കിടക്കുന്നു.
“ചതിച്ചൊ ദൈവമേ, “
എന്ന് അലറിക്കൊണ്ടവർ അയാളുടെ അടുത്തേക്കോടി. കരച്ചിലും ബഹളവും കേട്ടു നന്ദനും തുളസിയും ഓടിവന്നു. നന്ദൻ കുറച്ചുവെള്ളമെടുത്തു കുഞ്ഞൻ നായരുടെ മുഖത്തൊഴിച്ചു . നായർ ഒരുതരത്തിൽ എഴുനേറ്റു.
“എന്താ കുഞ്ഞനമ്മാവാ, പറ്റിയത്?” നന്ദൻ ചോദിച്ചു.
“എന്തോ , പുറത്തടിച്ചു ഓടിപ്പോയപോലെ തോന്നി, ൻ്റെ കുഞ്ഞേ”, നായർ മറുപടി കൊടുത്തു.
“മോളെന്തെങ്കിലും കണ്ടായിരുന്നോ?” ദേവൂട്ടിയുടെ അടുത്തയാൾ ചോദിച്ചു.
“മോളൊന്നും കണ്ടില്ലാ”, അവൾ പതുക്കെ ചിണുങ്ങാൻ തുടങ്ങി.
“നന്ദാ, രാഘവപ്പണിക്കരെ ഒന്ന് വരുത്തണം. ഇന്ന് രാവിലെ അച്ഛമ്മയെക്കുറിച്ചു വല്ലാതെ ഓർമ്മ വന്നു. ദുർമരണം അല്ലേ, വല്ല അനിഷ്ടവും ണ്ടോന്നാർക്കറിയാം. കുഞ്ഞൻ കുളിയും കഴിഞ്ഞു ഒന്നു പോയി വരിക”.
“നന്ദാ, മോളെ, കുളിപ്പിച്ചിട്ടു വന്നോളൂ, കാപ്പി റെഡിയായിട്ടുണ്ട്.”
ദേവൂട്ടീ, വരൂ, നമുക്ക് തൂശനില മുറിക്കാം, ഇന്നു മോൾക്ക് തൂശനിലയിൽ ദോശ അച്ഛമ്മ എടുത്തു തരാം”.
ദേവൂട്ടി കുഞ്ഞമ്മയുടെ പിറകെ വടക്കേ തൊടിയിലേക്കു ഇല മുറിക്കാൻ പോയി. ചായകുടിയും ഒക്കെ കഴിഞ്ഞു വന്നപ്പോഴേക്കും കുഞ്ഞൻ നായർ, പണിക്കരെയും കൂട്ടി എത്തിയിരുന്നു.
“ആകെപ്പാടെ ഒരു സന്തോഷമില്ലായ്മാ. മരിച്ചുപോയവരെ കുറിച്ചുള്ള ഓർമ്മ ഇടയ്ക്കിടയ്ക്ക് വരുന്നു. ഒന്ന് നോക്കിയാട്ടെ.” ഉമ്മറത്തു പുൽപ്പിയയിൽ കിഴക്കോട്ടു ദർശനമായി ഇരുന്ന പണിക്കരോട്, ഏഴുതിരിയിട്ട നിലവിളക്കു കൊളുത്തിക്കൊണ്ടു കുഞ്ഞമ്മ പറഞ്ഞു.
നന്ദനും, തുളസിയും അടുത്ത് നിലത്തിരുന്നു. കുഞ്ഞമ്മയും ദേവൂട്ടിയും മറുവശത്തും, കുഞ്ഞുണ്ണി നായർ ഉമ്മറത്തു വരാന്തയിൽ കാലു വെളിയിൽ തൂക്കിയിട്ടും ഇരുന്നു. പണിക്കർ എല്ലാമൊന്നു ഓടിച്ചു നോക്കി. വിളക്കിലെ തിരിയിൽ നിന്നും ഒന്നുരണ്ടു എണ്ണ തുള്ളികൾ ഇറ്റുവീണു . നിശബ്തതയെ മുറിച്ചു വിളക്കിലെ തിരി ഒന്ന് പൊട്ടി ഒന്നാളികത്തി ശാന്തമായി. പലകയിൽ കളം വരച്ചു, കവിടി വാരിപ്പൊത്തി പണിക്കർ എല്ലാവരോടുമായി പറഞ്ഞു.
“മറുപടി തെളിഞ്ഞു കാണണേയെന്നു ഉള്ളുരുകി ദേവിയെ വിളിച്ചോളൂ. “
ഗംഗണനായകാ വിഘ്നം തീർത്തു ഉത്തരം എന്നുള്ളത്തിൽ കാട്ടിത്തരേണമേ” കവടി വാരിവച്ചുകൊണ്ടു പണിക്കർ പറഞ്ഞു.
“ദുഖവും കണ്ണുനീരുമാണല്ലൊ കാണുന്നത്, കുഞ്ഞമ്മേ, ദേവി വല്ലാണ്ട് കോപിച്ചിരിക്കുന്നു. പ്രതികാരം ഉണ്ടാകും. ചൊവ്വാ അനിഷ്ടഭാവത്തിലാണ്. ഒരു രക്തബലി ഉറപ്പ്. ഒന്നു കൊണ്ടുനിന്നാൽ നന്ന്. വ്യാഴം ഇഷ്ടഭാവത്തിൽ നിൽക്കുന്നതിനാൽ ദൈവാനുഗ്രഹം ഉണ്ട്. പക്ഷെ ദു:സ്സൂചനകൾ വളരെ ശക്തം.”
തെക്കുവശത്തെ കാഞ്ഞിരമരത്തിലിരുന്നു ഒരു കാക്ക വിരുന്നു വിളിച്ചു. അതുകണ്ടു പണിക്കർ പറഞ്ഞു ,
“യമൻ അടുത്തെത്തിയിരിക്കുന്നു.” ദേവിയെ മുറുകെ പിടിച്ചോളൂ, എന്തെങ്കിലും വേണമെങ്കിൽ ദേവിയെക്കൊണ്ടേ പറ്റൂ. ആരോ ഒരാൾ മരണത്തിലേക്ക് കാലും നീട്ടിയിരുന്നു. പകുതി ഇപ്പോൾ തന്നെ വെളിയിൽ ആണ്.
“ഇതുകേട്ട് കുഞ്ഞുണ്ണി നായർ കാലെടുത്തു ഉമ്മറത്തു ചമ്രംപടിഞ്ഞിരുന്നു. അതുകണ്ടു പണിക്കർ ചിരിച്ചു.
“ചോതി നക്ഷത്രകാർക്ക് അതിശക്തമായ ദേവീകടാക്ഷം ഗ്രഹനില വശാൽ കാണുന്നുണ്ട്. അവർ പാപശാന്തി ക്രിയ ചെയ്യും. അതോടെ എല്ലാം കലങ്ങി തെളിയും.. ഇവിടെയാരാ ചോതി? “
പണിക്കർ എല്ലാവരോടുമായി ചോദിച്ചു. ആരും ചോതിയില്ല. ദേവൂട്ടിയുടെ നാൾ ആർക്കുമറിയില്ല.
“നന്ദൻ്റെയല്ലേ മോൾ, എന്താ നാൾ” , നന്ദൻ ഒന്ന് പരുങ്ങി. ഇതുകണ്ട് ദേവൂട്ടി ഇടയിൽ കയറി പറഞ്ഞു
”ഞാൻ നന്ദൻ്റെ മോളല്ലാ”,
എല്ലാവരും ഒന്നമ്പരന്നു . അവൾ തുടർന്നു
“നന്ദൻ, മോളുടെ അച്ഛനാ, മോളൂ ചോതിയാ അല്ലെ അച്ഛാ”,
ആ ചോദ്യം ഒരു കൂട്ടച്ചിരിയിൽ അവസാനിച്ചു..
“എന്താ പണിക്കരേ ഒരു പ്രതിവിധി”.
“ഒന്നുമില്ല , കുഞ്ഞമ്മേ, ദേവിയെ മുറുകെ പിടിച്ചോളൂ, രക്തപുഷ്പാഞ്ജലി, നടഗുരുതി, ചെമ്പരത്തി മാല, നാരങ്ങാ വിളക്ക് ശിവങ്കൽ മൃത്യുഞ്ജയം, പിൻവിളക്കു ഇങ്ങനെ എന്തെങ്കിലും ഒക്കെ ദിവസവും ചെയ്യുക. അല്ലാതെന്താ, വിധിവിഹിതം ഏവനും ലംഘിച്ചു കൂടുമോ എന്നല്ലേ പ്രമാണം.. ഞാൻ ഇറങ്ങുന്നു ”
പ്രതിഫലം വാങ്ങാതെ പണിക്കർ യാത്രയായി. അനുയാത്ര ചെയ്യാൻ തുടങ്ങിയ കുഞ്ഞൻ നായരേ അയാൾ വിലക്കി.
തുടരും..
ശ്രീദേവി സി. നായർ✍