റമളാന്‍: സമ്പൂര്‍ണ പുനരാവിഷ്കാരത്തിന്റെ കാലം
ലോകം മുഴുവന്‍ കൊറോണ ഭീതിയിലാണ്. ദ്രുതഗതിയില്‍ ചലിച്ച് കൊണ്ടിരുന്ന മനുഷ്യവംശം സഡന്‍ ബ്രേക്കിട്ട പോലെ നിശ്ചലമായിപ്പോയി. നിത്യജീവിതത്തിലെ വരുമാനമാര്‍ഗങ്ങളും തൊഴിലിടങ്ങളും നിലച്ചു. മനുഷ്യന്റെ ബലഹീനതയും ദീനതയും പരിപൂര്‍ണാര്‍ത്ഥത്തില്‍ വെളിവായി. ഇത്തരമൊരു ഘട്ടത്തിലേക്കാണ് വിശ്വാസിയുടെ വസന്തകാലമായ റമളാന്‍ കടന്നുവരുന്നത്. അപ്പോഴും വിശ്വാസി നിരാശനല്ല. ഏതവസരവും അനുകൂലമാക്കി മാറ്റാനുള്ള ഇസ്ലാമിക ദര്‍ശനത്തിന്റെ കാലിക ക്ഷമത മുസ്ലിമിനെ അത്ഭുതാവഹമായി അതിജീവിക്കാന്‍ പ്രാപ്തമാക്കുന്നു.
വിശ്വാസി എല്ലായ്പോഴും നന്മ വിളയിക്കുന്നു. ദുരന്തമോ അപകടമോ സംഭവിച്ചാല്‍ അവന് കൈകൊള്ളുന്ന ക്ഷമയും സഹനവും നന്മയാണ്. ആനന്ദനിമിഷങ്ങളിലെ കൃതജ്ഞതാര്പ്പണത്തിനും അവന് പ്രതിഫലമുണ്ട്. ഇതാണല്ലോ ഹദീസ് പാഠം. നന്മയുടെ പൂക്കാലമായ വിശുദ്ധ റമളാന്‍ ലോക്ക് ഡൗണ്‍ കാലത്ത് സംജാതമാവുമ്പോള്‍ മികച്ച ആസൂത്രണ ത്തോടെ വിളവെടുപ്പിന് തയാറാകേണ്ടതുണ്ട്.
റമളാന്‍ എന്നതിന്റെ ഭാഷാര്‍ത്ഥം തന്നെ കരിച്ചു കളയുന്നത് എന്നാണ്. ദുര്‍ബലതയില്‍ പാപങ്ങളിലേക്ക്എടുത്തെറിയപ്പെടുന്ന അടിമകളുടെ പാപങ്ങളെ ചാരമാക്കി കളയുന്ന ദിനങ്ങളാണിത്. അതിനാല്‍ പ്രഥമമായും പാപങ്ങളില്‍ നിന്ന് മുക്തനാവുകയെന്ന ശ്രേഷ്ഠമായ പദവി ആര്‍ജിക്കുകയാണ് വേണ്ടത്. അതിനുള്ള ആത്മീയ വഴികള്‍ അവലംബിക്കുകയാണ് ചെയ്യേണ്ടത്. മുസ്ലിംകളുടെ ആത്മീയ രക്ഷാകവചവും ഇലാഹി സരണിയിലെ കെടാ ചിരാതുമായ വിശുദ്ധ ഖുര്‍ആനിന്റെ മാസവും കൂടിയാണിത്. ലൗഹുല്‍ മഹ്ഫൂളില്‍ നിന്ന് ഒന്നാം ആകാശത്തിലെ ബൈത്തുല്‍ ഇസ്സയിലേക്ക്ഖുര്ആന് ഇറക്കപ്പെട്ട മാസം. സൂറത്തുല്‍ ബഖറയിലെ നൂറ്റിയമ്പത്തിയഞ്ചാമത്തെ ആയത്തില്‍ കാണാം. ‘വിശുദ്ധ ഖുര്‍ആന്‍ അവതീര്ണമാക്കപ്പെട്ട മാസമാണ് റമളാന്‍.’ ഇതിന്റെ വ്യാഖ്യാനത്തില്‍ ഇമാം റാസി (റ) എഴുതി. റമളാനെ ഇതര മാസങ്ങളേക്കാള്‍ ആരാധനാകര്‍മങ്ങളാല്‍ സമൃദ്ധമാക്കപെട്ടതിന്റെകാരണം ഈ ആയത്തിലൂടെ വിശദമാക്കപ്പെട്ടിരിക്കുന്നു. ദൃഷ്ടാന്തങ്ങളിലെ അത്യുന്നതമായ ദൃഷ്ടാന്തം വിശുദ്ധഖുര്ആന്അവതരിപ്പിക്കാന് തിരഞ്ഞെടുക്കപ്പെട്ടുവെന്നതാണത്.
അതിനാല്‍ ധാരാളമായി ഖുര്‍ആന്‍ ഓതേണ്ട സയമാണിത്.
ഷാഫി. നിലമ്പൂർ✍