ന്യൂയോര്‍ക്ക്: അമേരിക്ക ഇതുവരെ പാന്‍ഡമിക്കിന്റെ പിടിയില്‍ നിന്നും മോചിതമായിട്ടില്ലെന്നും പ്രതിദിനം 60,000 കോവിഡ് 19 കേസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നും, കോവിഡ് വ്യാപനത്തിനെതിരെ സ്വീകരിച്ചിരുന്ന നിയന്ത്രണങ്ങള്‍ മാറ്റേണ്ട സമയമായിട്ടില്ലെന്നും മാസ്‌ക്കും, സാമൂഹിക അകലവും പാലിക്കപ്പെടണമെന്നും ബ്രൗണ്‍ യൂണിവേഴ്‌സിറ്റി സ്‌ക്കൂള്‍ ഓഫ് പബ്ലിക്ക് ഹെല്‍ത്ത് ഇന്ത്യന്‍ അമേരിക്കന്‍ ആരോഗ്യ വിദഗ്ദ്ധര്‍ മാര്‍ച്ച് 11ന് സംഘടിപ്പിച്ച വെര്‍ച്ച്വല്‍ കോണ്‍ഫ്രന്‍സില്‍ മുന്നറിയിപ്പു നല്‍കി.
ടെക്‌സസ്, മിസിസ്സിപ്പി ഉള്‍പ്പെടെ പതിനാറോളം സംസ്ഥാനങ്ങളില്‍ കോവിഡ് 19 നിയന്ത്രണം മാറ്റിയത്, വീണ്ടും രോഗവ്യാപനം അനിയന്ത്രിതമാക്കുമെന്നും, കഴിയുമെങ്കില്‍ വീടുകളില്‍ തന്നെ ഇരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അമേരിക്കയില്‍ ഇതുവരെ 50 മില്യന്‍ പേര്‍ക്ക് കോവിഡ് വാക്‌സിന്‍ ഒരു ഡോസെങ്കിലും ലഭിച്ചിട്ടുണ്ട് എന്നുള്ളത് നിയന്ത്രണങ്ങളില്‍ ഒഴിവുവരുത്തുന്നതിനുള്ള കാരണമായി പരിഗണിക്കാനാവില്ല. കൊറോണ വൈറസിനേക്കാള്‍ മാരകശക്തിയുള്ള B117 വേരിയന്റ്- യു.കെ.യില്‍ നിന്നും അമേരിക്കയിലെത്തിയിട്ടുള്ളത് 20 മുതല്‍ 30 ശതമാനം വരെ പുതിയ രോഗികളെ സൃഷ്ടിക്കുന്നു. മാര്‍ച്ച് മാസാവസാനം ഇതു വര്‍ദ്ധിക്കാനാണ് സാദ്ധ്യത.
ഇതുവരെ അമേരിക്കയില്‍ ലഭ്യമായിട്ടുള്ള ഫൈസര്‍, മൊഡാര്‍ണ, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വാക്‌സിനുകള്‍ പുതിയ വേരിയന്റിനെ എങ്ങനെ പ്രതിരോധിക്കുമെന്നത് പൂര്‍ണ്ണമായും തെളിയിക്കപ്പെട്ടിട്ടില്ല. അതോടൊപ്പം പൂര്‍ണ്ണമായും രണ്ടു ഡോസു വാക്‌സിന്‍ ലഭിച്ചവരില്‍ നിന്നും മറ്റുള്ളവരിലേക്ക് രോഗവ്യാപനം ഉണ്ടാകുമോ എന്നതിനും കാര്യമായ തെളിവുകള്‍ ഇല്ല.
ബൈഡന്റെ ഭരണത്തില്‍ കോവിഡനെ നിയന്ത്രിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചു വരുന്നുവെന്നതു മാത്രമാണ് അല്പം ആശ്വാസം നല്‍കുന്നത്.
