കാലിഫോർണിയ: അമേരിക്കിൽ ആദ്യമായി ഒമിക്രോണിന്റെ സാന്നിധ്യം കണ്ടെത്തിയത് പൂർണ്ണമായും വാക്സിനേറ്റ് ചെയ്ത ഈയ്യിടെ സൗത്ത് ആഫ്രിക്കാ പര്യടം കഴിഞ്ഞെത്തിയ യാത്രക്കാരനിൽ നിന്നാണെന്ന് ഡിസംബർ 1 ബുധനാഴ്ച കാലിഫോർണിയ ആരോഗ്യവകുപ്പും, സി.ഡി.സി.യും ഔദ്യോഗികമായി സ്ഥിരീകരിച്ചു. സംഭവവികാസങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്ന് സാൻഫ്രാൻസിസ്കൊ ഡയറക്ടർ ഓഫ് പബ്ലിക്ക് ഹെൽത്ത് ഡോ.ഗ്രാന്റ് പറഞ്ഞു.
50 വയസ്സുള്ള കാലിഫോർണിയയിൽ നിന്നുള്ളയാൾ സൗത്ത് ആഫ്രിക്കാ സന്ദർശനം പൂർത്തിയാക്കി നവംബർ 22നാണ് തിരിച്ചെത്തിയത്. നവംബർ 25ന് കോവിഡ് 19ന്റെ ലക്ഷണങ്ങൾ പ്രകടമായെന്നും പിന്നീട് നടത്തിയ വിശദപരിശോധനയിലാണ് ഒമിക്രോൺ കണ്ടെത്തിയതെന്നും സിഡിസി വ്യക്തമാക്കി.
പരിശോധനയിൽ പോസിറ്റീവാണെന്നു കണ്ടെത്തിയയുടൻ ഇയാൾ സ്വയം ക്വാറൻറിൽ പോയെന്നും, ഇയാളുമായി അടുത്തു ബന്ധപ്പെട്ട എല്ലാവരേയും പരിശോധനക്ക് വിധേയമാക്കിയെന്നും എന്നാൽ ആരിലും പോസിറ്റീവ് കണ്ടെത്തിയില്ലെന്നും ആരോഗ്യവകുപ്പു അധികൃതർ അറിയിച്ചു.
യു.എസ്. ഉൾപ്പെടെ 20 രാജ്യങ്ങളിൽ ഇതിനകം തന്നെ ഒമിക്രോണിന്റെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. നവംബർ 25നാണ് സൗത്ത് ആഫ്രിക്കൻ ആരോഗ്യവകുപ്പ് പുതിയ ഒമിക്രോൺ വേരിയന്റിനെ കുറിച്ച് മുന്നറിയിപ്പു നൽകിയത്.
മുന്നറിയിപ്പു ലഭിച്ചതോടെ അമേരിക്ക ഉൾപ്പെടെയുള്ള ലോകരാഷ്ട്രങ്ങൾ ഒമിക്രോൺ വ്യാപിക്കാതിരിക്കുന്നതിനുള്ള നടപടികളും, പ്രതിരോധിക്കുന്നതിനുള്ള മാർഗ്ഗങ്ങളും ആരായുകയാണ്. പ്രസിഡന്റ് ബൈഡന്റെ ചീഫ് മെഡിക്കൽ അഡ് വൈസർ ഡോ.ആന്റണി ഫൗച്ചിയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.
റിപ്പോർട്ട്: പി. പി. ചെറിയാൻ