റിപ്പോർട്ട് :പി പി ചെറിയാൻ, ഡാളസ്
ന്യൂ ഓര്‍ലിയന്‍സ് (ലൂസിയാന): ന്യൂ ഓര്‍ലിയന്‍സ് ഹൈസ്‌ക്കൂള്‍ ബാസ്‌കറ്റ്ബോള്‍ ഗെയിം നടക്കുന്നതിനിടയില്‍ മാസ്‌ക് ധരിക്കാതെ അകത്തു പ്രവേശിക്കുവാന്‍ ശ്രമിച്ച പ്രതിയെ തടഞ്ഞ സ്‌കൂള്‍ ജീവനക്കാരനുമായി മല്‍പിടുത്തം നടത്തുന്നത് ശ്രദ്ധയില്‍ പെട്ട പോലീസ് ഓഫീസര്‍ പ്രതിയെ പുറത്തേക്ക് ആനയിക്കുന്നതിനിടയില്‍ ഒളിച്ചുവെച്ച തോക്ക് പുറത്തെടുത്തു പ്രതി പോലീസ് ഓഫീസര്‍ക്ക് നേരെ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് മരിച്ചു.
വെള്ളിയാഴ്ചയായിരുന്നു സംഭവം. ജോണ്‍ ഷാലര്‍ ഹോണ്‍ (35) എന്ന ആളാണു സെക്കന്റ് സിറ്റി കോര്‍ട്ട് കോണ്‍സ്റ്റബിള്‍ മാര്‍ട്ടിനസ് മിച്ചുവിനെ വെടിവെച്ചു കൊലപ്പെടുത്തിയത്.
ഷാലർ ഹോണ്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിലിരുന്ന 39 കാരനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി മാലയും മറ്റും തട്ടിയെടുത്ത ശേഷമാണ്, കളി നടക്കുന്ന സ്‌കൂള്‍ പരിസരത്തേക്ക് എത്തിയത്. മാസ്‌ക്ക് ധരിക്കാതെ അകത്തു പ്രവേശിപ്പിക്കില്ലെന്നു പറഞ്ഞ സ്‌കൂള്‍ ജീവനക്കാരനുമായി ഇയാള്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് മല്‍പിടുത്തം ഉണ്ടാകുകയും ചെയ്തു. ഇത് കണ്ടുകൊണ്ടാണ് പൊലീസ് ഉദ്യോഗസ്ഥന്‍ മാര്‍ട്ടിസ് സംഭവ സ്ഥലത്തെത്തിയത്. തുടര്‍ന്ന് ഷാലല്‍ ഹോണിനെ പുറത്തേക്ക് കൊണ്ടു പോകുമ്പോള്‍ വെടിയുതിര്‍ക്കുകയായിരുന്നു. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
കൊലപാതകത്തിനും കവര്‍ച്ചയ്ക്കും കേസ്സെടുത്തു. പൊലീസ് ഉദ്യോഗസ്ഥന്റെ മരണം ഡിപ്പാര്‍ട്ട്മെന്റിനെ ആകെ നിരാശയിലാഴ്ത്തിയതായി പൊലീസ് ചീഫ് കിര്‍ക്ക് പ്രസ്തവാനയില്‍ പറഞ്ഞു.