ചലച്ചിത്രം പൂർണ്ണമായും ഒരു സംവിധയകന്റെ മാത്രം കലയല്ലെന്നും, എഴുത്തുകാരൻ തുടങ്ങി നിരവധി പിന്നണി പ്രവർത്തകരുടെ ഒരു കൂട്ടായ സൃഷ്ടിയാണെന്നും ജീത്തു ജോസഫ്. ഫോമയുടെ മുഖാമുഖം പരിപാടിയിൽ ചോദ്യങ്ങൾക്ക് മറുപടി പറയവേയാണ് ജീത്തു അഭിപ്രായപ്പെട്ടത്. ഓരോ കലാകാരനും പിന്നണി പ്രവർത്തകനും തന്റേതായ പങ്കു ഒരു ചിത്രത്തിന്റെ വിജയത്തിന് വഹിക്കുന്നുണ്ട്. സംവിധായകന് കൂടുതൽ ഉത്തരവാദിത്തം ഉണ്ടാകും. ഒരു നിർമ്മാതാവിന് സാമ്പത്തിക ദോഷം ഉണ്ടാക്കാതിരിക്കുക എന്നത് തന്റെ കടമയാണ്. അതുകൊണ്ടു ഒരു ചിത്രം സംവിധാനം ചെയ്യുമ്പോൾ കൂടുതൽ ഉത്തരവാദവും, കടമകളും ഉണ്ട്. വീടിന്റെ അടിത്തറ പോലെ തന്നെ പ്രധാനമാണ് ശക്തമായ തിരക്കഥ. ദുർബലമായ ഒരു തിരക്കഥയിൽ നിന്ന് ശക്തമായ ചിത്രമൊരുക്കുക അസാധ്യമാണ്. സംവിധായകൻ എത്ര മികവ് കാട്ടിയാലും, ദുർബലമായ ഒരു അടിത്തറയിലുയരുന്ന വീടുപോലെ ചിത്രവും ദുർബലമാകുമെന്ന് ജീത്തു അഭിപ്രായപ്പെട്ടു.
ദൃശ്യം രണ്ടിൽ ആദ്യഭാഗം ഇഴഞ്ഞു നീങ്ങുന്നത് പോലെ അനുഭവവേദ്യമാക്കിയത് കഥയുടെ സമ്പൂർണ്ണതക്ക് വേണ്ടിയാണ്. വേഗത്തിൽ കഥ പറഞ്ഞു പോകുന്ന രീതിയാണ് പുതിയ കാലത്തിലെ ചിത്രങ്ങൾ നൽകുന്നത്. എന്നാൽ ദൃശ്യം രണ്ടിൽ അത്തരമൊരു രീതി അവലംബിക്കാൻ കഴിയാതിരുന്നത് കുടുംബ ബന്ധങ്ങളുടെ ഇടയഴുപ്പം കഥയിലുടനീളം ഉണ്ടാകുന്നതിനാണു. ദ്ര്യശ്യം മൂന്നിനെക്കുറിച്ചു ആലോചിച്ചു തുടങ്ങിയെന്നും സാഹചര്യങ്ങൾ ഒത്തു വന്നാൽ ചെയ്യുമെന്നും ജീത്തു പറഞ്ഞു.
വിവര സാങ്കേതിക വിദ്യകളിലെ നൂതന രീതികൾ വരും കാലങ്ങളിൽ ചിത്രങ്ങൾ റിലീസ് ചെയ്യുന്നതിന് കൂടുതൽ ആയി അവലംഭിച്ചേക്കാം. ഓ.ടി.ടി. പ്ലാറ്റഫോം തുടർന്നും ഉപയോഗിക്കപ്പെടാം . ചിത്രങ്ങൾ വലിയ ക്യാൻവാസിൽ നിന്ന് വീട്ടിലെ ചെറിയ ക്യാൻവാസിലേക്ക് മാറുമ്പോൾ അനുഭവവേദ്യമാകുന്നതിൽ വ്യത്യാസം ഉണ്ടാകും. എന്നാലും ഇനിയുള്ള കാലം ആളുകൾ ഈ രീതികളെ സ്വീകരിച്ചേക്കാം.
കലാകാരന് സാമൂഹ്യ പ്രതിബദ്ധതയുണ്ടാകണമെന്നും, അത്തരം സന്ദേശങ്ങൾ നൽകുന്ന ചിത്രങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഉണ്ടാകണമെന്നും, സന്ദേശവും, പഞ്ചവടിപ്പാലവും നല്ല ഉദാഹരണങ്ങളാണെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി ജീത്തു ജോസഫ് പറഞ്ഞു.
നൂറുകണക്കിന് പേർ പങ്കെടുത്ത മുഖാമുഖം പരിപാടി പ്രശസ്ത നടൻ ബാബു ആന്റണിയുടെയും, തമ്പി ആന്റണിയുടെയും സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി. തമ്പി ആന്റണിയും, ബാബു ആന്റണിയും മുഖാമുഖത്തിൽ ജീത്തു ജോസഫുമായി സംവദിച്ചു.
ഫോമാ ജോയിന്റ് സെക്രട്ടറി ജോസ് മണക്കാടൻ ജീത്തു ജോസഫിനെ പരിചയപ്പെടുത്തി. ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്, ചടങ്ങിൽ സംസാരിച്ചു. ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ സ്വാഗതവും, ട്രഷറർ തോമസ് ടി.ഉമ്മൻ നന്ദിയും രേഖപ്പെടുത്തി.