ഫോമാ പൊളിറ്റിക്കല്‍ ഫോറം സംഘടിപ്പിച്ച ഇലക്ഷന്‍ ഡിബേറ്റ് വേറിട്ട അനുഭവമായി. കേരളത്തിലെ വിവിധ മുന്നണി നേതാക്കളുടെ ഈടുറ്റ പ്രസംഗങ്ങള്‍ കൊണ്ടും അമേരിക്കയിലെ പാര്‍ട്ടി അനുഭാവികളുടെ വാക്ക്ശരങ്ങള്‍ കൊണ്ടും ഡിബേറ്റ് രാഷ്ട്രീയ പോരാട്ടത്തിന് വേദിയായി.
യു.ഡി.എഫിന് വേണ്ടി മുസ്ലിം ലീഗിന്റെ എം.പി. അബ്ദുല്‍ വഹാബ്, ട്വന്റി ട്വന്റിക്ക് വേണ്ടി സാബു ജേക്കബ്, ഇടതു മുന്നണിക്ക് വേണ്ടി രാജു എബ്രഹാം എം.എല്‍.എ എന്നിവര്‍ പങ്കെടുത്തു. ബി.ജെ.പി. നേതാവ് സി.കെ. പദ്മനാഭന്‍ എത്തിയെങ്കിലും സാങ്കേതിക പ്രശ്നം മൂലം സംസാരിക്കാനായില്ല.
അമേരിക്കയില്‍ നിന്ന് എന്‍.ഡി.എ യെ പ്രതിനിധീകരിച്ച സുരേന്ദ്രന്‍ നായര്‍, രാജീവ് ഭാസ്കര്‍, യു.ഡി.എഫിന് വേണ്ടി യു.എ. നസീര്‍, ജെസി റിന്‍സി, എല്‍.ഡി.എഫിന് വേണ്ടി ജിബി തോമസ്, ബിജു ഗോവിന്ദന്‍ കുട്ടി എന്നിവര്‍ കടുത്ത പോരാട്ടം തന്നെ നടത്തി
ഫോമാ പൊളിറ്റിക്കല്‍ ഫോറം പ്രസിഡന്റ് സജി കരിമ്പന്നൂര്‍ അധ്യക്ഷത വഹിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. ഇലക്ഷന് മുന്‍പ് ഒരു സംവാദം കൂടി നടത്തുന്നത് ആലോചനയിലുണ്ടെന്ന് സജി കരിമ്പന്നൂര്‍ പറഞ്ഞു.
ഫോമാ പൊളിറ്റിക്കല്‍ ഫോറം സെക്രട്ടറി എ.സി. ജോര്‍ജ് ആയിരുന്നു മോഡറേറ്റര്‍. ഫോമയ്ക്ക് യാതൊരു രാഷ്ട്രീയവും ഇല്ലെന്നും എന്നാല്‍ കേരളത്തിലെ രാഷ്ട്രീയ രംഗത്തെ മാറ്റങ്ങളെപ്പറ്റി അറിയുവാന്‍ തല്പരരാണെന്നും പ്രസിഡന്റ് അനിയന്‍ ജോര്‍ജ് ആമുഖത്തില്‍ പറഞ്ഞു.
മികച്ച ഭരണമാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നടത്തിയതെന്നും എന്നാല്‍ അവസാനം സരിത എന്നൊരു സ്ത്രീയെ ഇറക്കി നിന്ദ്യമായ രീതിയിലാണ് എല്‍.ഡി.എഫ് അധികാരം നേടിയതെന്നും വഹാബ് പറഞ്ഞു. ഈ ഇലക്ഷനില്‍ യു.ഡി.എഫ്. ജയിക്കുക തന്നെ ചെയ്യും. സര്‍വേകളില്‍ കാര്യമില്ല.
മൗലികവാദ നിലപാടുള്ളവര്‍ മുസ്ലിം സമുദായത്തില്‍ ചുരുക്കമാണെന്നും അത്തരം നിലപാടുകള്‍ ശക്തിപ്പെടാതിരിക്കാന്‍ ലീഗ് എപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴും നിലനില്‍ക്കുന്ന പുരുഷ മേധാവിത്തമാണ് സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കാന്‍ തടസമാകുന്നത്അദ്ദേഹം പറഞ്ഞു.
കറന്റ് കട്ട് ഇല്ലാത്ത, മികച്ച റോഡും സ്കൂളും ആശുപത്രിയും ഉള്ള ആധുനിക കേരളം പിണറായി സര്‍ക്കാര്‍ കെട്ടിപടുത്തുവെന്ന് രാജു എബ്രഹാമും പറഞ്ഞു. കെ.ഫോണ്‍ സംവിധാനം വഴി കുറഞ്ഞ ചെലവില്‍ ഇന്റർനെനെറ്റ് എത്തിക്കുന്ന സംവിധാനം ഒരുക്കി. ഇതിനൊക്കെ പുറമെ കോവിഡ് കാലത്ത് ഒരാളും പട്ടിണി കിടന്നില്ല.
സര്‍വേകള്‍ തങ്ങൾക്ക് സ്വാധീനിക്കാനാവില്ലെന്നു രാജു എബ്രഹാം ചൂണ്ടിക്കാട്ടി. മനോരമയെ സ്വാധീനിക്കാനാവുമോ?
പ്രമുഖ നേതാക്കള്‍ ആരും മത്സരിക്കാതെ പുതിയ ആളുകള്‍ മാത്രംതെരെഞ്ഞെടുക്കപെട്ടാല്‍ മുഖ്യമന്തി കൂടുതല്‍ ധിക്കാരി ആകുമെന്ന ആക്ഷേപം ശരിയല്ല. ഓരോരുത്തര്‍ക്കും ഓരോ ശൈലിയാണ്. അത് അഹങ്കാരമെന്നോ ധിക്കാരമെന്നോ പറയാനാവില്ല – രാജു എബ്രഹാം പറഞ്ഞു.
ട്വന്റിട്വന്റി എട്ടു സീറ്റില്‍ മത്സരിക്കുന്നതായി സാബു ജേക്കബ് പറഞ്ഞു. നാല് പഞ്ചായത്തുകളില്‍ തങ്ങള്‍ വിജയം നേടി. അവിടെയെല്ലാം വലിയ മാറ്റങ്ങളാണുണ്ടാക്കിയത്. 39 ലക്ഷം രൂപ കടം ഉണ്ടായിരുന്നിടത്ത് പതിമൂന്നര കോടി മിച്ചമുണ്ടാക്കി. അഴിമതിയും അലസതയും ഒഴിവാക്കിയായപ്പോള്‍ ഉണ്ടായ നേട്ടമാണിത്.
പക്ഷെ രാഷ്ട്രീയക്കാര്‍ തങ്ങള്‍ക്കെതിരെ ശക്തമായി രംഗത്തു വന്നു. ഇത് അരാഷ്ട്രീയ വാദമാണെന്നു ആക്ഷേപിച്ചു. എട്ടു സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നുവെങ്കിലും അവരെ മാധ്യമങ്ങള്‍ കണ്ട മട്ടില്ല – സാബു ജേക്കബ് പറഞ്ഞു.
ട്വന്റിട്വന്റി ക്ക് എതിരെ വഹാബും രാജു എബ്രഹാമും ഒന്നിച്ചു. പ്രാദേശിക തലത്തിലുള്ള ഇത്തരം പ്രസ്ഥാനത്തില്‍ അര്‍ത്ഥമില്ലെന്ന് ഇരുവരും വ്യക്തമാക്കി.
ചര്‍ച്ചകള്‍ക്ക് ഫോമ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ്, സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍ , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്‍റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവരും ഫോമാ പൊളിറ്റിക്കല്‍ ഫോറം പ്രസിഡന്റ് സജി കരിമ്പന്നൂര്‍, സെക്രട്ടറി എ.സി.ജോര്‍ജ്ജ്, മറ്റു ഭാരവാഹികളായ ഷിബു പിള്ള, സ്കറിയ കല്ലറക്കല്‍, ലോണാ എബ്രാഹാം, പോള്‍ ഇഗ്‌നേഷ്യസ്, ആന്റോ കവലക്കല്‍ , എന്നിവരും നേത്യത്വം നല്‍കി. തോമസ് ടി. ഉമ്മന്‍ നന്ദി പറഞ്ഞു.