നിറഞ്ഞുനിന്നു ഭൂവിതിങ്ക ‘ലെൺപത്തഞ്ചു’ വത്സരം
നിറഞ്ഞ ശോഭചേർത്തു താൻ കടന്നുപോയ വീഥിയിൽ
നിറഞ്ഞു നിന്നനേക മണ്ഡലങ്ങളിൽ സജീവനായ്
നിറംതെളിഞ്ഞുനിന്ന ഫുല്ലസൂനമേ , നമിപ്പിതേൻ !
ഇറുത്തെടുത്തു ഭാവനൻ അമൂല്യമാല്യമാക്കുവാൻ
നറുംമലർകണക്കു ദേവവേദിയിൽ പകുത്തിടാൻ
ഒരുക്കിയെത്ര ശോഭിതം നിരന്തരം ത്വൽ പൂജനം
തിരക്കുകൂട്ടിയങ്ങെടുത്തുമാറ്റിയോ മൽ കാന്തനെ.?
പ്രഗൽഭനായ വൈദികൻ , പ്രബുദ്ധനാം പ്രഭാഷകൻ
പ്രശസ്തനായ് പ്രസന്നനായ് സദാ പ്രയത്നപൂർണ്ണനായ
പ്രശോഭിതം തെളിഞ്ഞുനിന്ന ദിവ്യദീപമമാണു തേ!
പ്രദോഷവേളയാർന്നതോ , പിരിഞ്ഞു പോയതീവിധം ?
നിനച്ചതില്ലയിത്രവേഗമാ കപോതമെന്നെയി –
ന്നനന്യചിത്തയാക്കി വിണ്ണിലായ് പറന്നകന്നിതോ?
നനുത്ത മന്ദഹാസവും തെളിഞ്ഞ ശുദ്ധഹൃത്തുമായ്
അനാകുലം നിശബ്ദമങ്ങു മേവുകേ, പ്രണേയശ്വരാ !
മനോജ്ഞഗാനമെൻ്റെ ദേവനായി ഞാനനാകുലം
മനംകുളിർന്നലയ്ക്കുതുല്യമാം സ്വതന്ത്രഗീതിയിൽ
മനസിലെന്നുമങ്ങയേ നിനച്ചുപാടുമേഴഞാൻ
അനാപ്യനായ് കിനാക്കൾ മാത്രമേകി ദൂരെ നില്പുവോ !
പറന്നകന്നു ചക്രവാളസീമയിൽ പ്രകാശമായ്
ഉരച്ചതില്ലയൊറ്റ വാക്കുമന്ത്യമായി മൽപ്രിയൻ
ചരിച്ചിടുന്നതെങ്ങു, ദൂരമാം വിഹായസത്തിലോ ?
നിരാമയൻ്റെ ശാന്തിയാർന്ന ദേവമന്ദിരത്തിലോ ?
ധരേശ്വരൻ ക്ഷണിച്ചതാൽ പ്രഭൂതരാജവൈദികൻ
അരണ്യഭൂമിയിങ്കലിന്നദൃശ്യമാം തമസ്സിലായ്
അരൂപിയായ ദേവസാന്ത്വനം ശ്രവിച്ചു ഞാനിതാ
ഇരുന്നിടുന്നു ജീവിതം തുടർന്നിടാനൊരുക്കമായ് |
……………………….
എന്നാലാപങ്ങളൊന്നായൊരു നവസ്വരമാം ദുഃഖഗാനത്തിലുൾച്ചേർ-
ന്നെന്നാത്മനാഥാ അങ്ങേക്കർപ്പിപ്പു ഞാനീ പ്രണവനിനദമാം പ്രണാമം !
തുംഗക്ഷേത്രകവാടമാം സദാപീപദം പ്രാപിച്ചൊരെൻ പ്രഭാവമേ,
ഈ ഗാനാമൃതം മൃത്യൂതീരത്തിലങ്ങേയ്ക്കു ഹവനമായ് ചേർന്നിടട്ടെ !