റിപ്പോർട്ട്: പി.പി. ചെറിയാൻ
ഓസ്റ്റിന്‍: ഡാളസ്, ഡെന്‍റ്ണ്‍, ഫോര്‍ട്ട്‌ബെന്റ്, ഗാല്‍വസ്റ്റണ്‍ തുടങ്ങി 77 കൗണ്ടികളെ ദുരന്തമേഖലയായി പ്രസിഡന്റ് ബൈഡന്‍ പ്രഖ്യാപിച്ചു. ഫെബ്രുവരി 20-നു ശനിയാഴ്ചയാണ് ഇതു സംബന്ധിച്ച വൈറ്റ് ഹൗസ് പ്രഖ്യാപനമുണ്ടായത്.
ടെക്‌സസിന്റെ ചരിത്രത്തില്‍ ആദ്യമായി വീശിയടിച്ച വിന്‍റര്‍ സ്റ്റോമും, കനത്ത ഹിമപാതവും ബില്യന്‍ കണക്കിന് ഡോളറിന്റെ നാശനഷ്ടം വരുത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്തൊട്ടാകെ ദുരന്ത മേഖലയായി പ്രഖ്യാപിക്കണമെന്ന ടെക്‌സസ് ഗവര്‍ണര്‍ ഗ്രേഗ് ഏബട്ടിന്റെ ആവശ്യം പൂര്‍ണമായി അംഗീകരിക്കാന്‍ വൈറ്റ് ഹൗസ് തയാറായില്ല. ടെക്‌സസിലെ 254 കൗണ്ടികളിലും ദുരന്തത്തിന്റെ കനത്ത അലയടികള്‍ സൃഷ്ടിച്ചിരുന്നു. പല സുപ്രധാന കൗണ്ടികളേയും പ്രഖ്യാപനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്രസിഡന്റിന്റെ പ്രഖ്യാപനം വന്നതോടെ ഈ 77 കൗണ്ടികളിലുണ്ടായ നാശനഷ്ടങ്ങള്‍ക്ക് ഫെഡറല്‍ സാമ്പത്തിക സഹായം ലഭിക്കുമെന്നുറപ്പായി.

ഇന്‍ഷ്വറന്‍സ് ഇല്ലാത്തവര്‍ക്കും ഇതിന്റെ ഗുണം ലഭിക്കും. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളിലുണ്ടായ കനത്ത ഹിമപാതത്തില്‍ തണുത്തുറഞ്ഞ പൈപ്പുകള്‍ പൊട്ടി വീടുകളിലും, ഹോട്ടലുകളിലും വെള്ളം കയറിയതാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയത്.

ടെക്‌സസിലുണ്ടായ പ്രകൃതി ദുരന്തം വിലയിരുത്തുന്നുതിനു എത്രയും വേഗം ടെക്‌സസില്‍ സന്ദര്‍ശനം നടത്തുമെന്ന് ബൈഡന്‍ പറഞ്ഞു. എന്നാല്‍ തന്റെ സന്ദര്‍ശനം സംസ്ഥാനത്തിനു ഒരു ഭാരമായിത്തീരുമോ എന്ന ആശങ്കയും അദ്ദേഹം പങ്കുവച്ചു. ടെക്‌സസിലെ വൈദ്യുതി വിതരണ സമ്പ്രദായത്തില്‍ ബൈഡന് വിയോജിപ്പുണ്ട്. ഇതില്‍ കാതലായ മാറ്റം വേണമെന്നാണ് ബൈഡന്‍ നിര്‍ദേശിക്കുന്നത്. അതേസമയം വൈദ്യുതി തകരാറിനെ കുറിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
