റിപ്പോർട്ട്: പി.പി. ചെറിയാൻ
വാഷിംഗ്ടണ്‍: ജനുവരി ആറിനു യുഎസ് കാപ്പിറ്റോളില്‍ ട്രംപിന്റെ നേരിട്ടുള്ള ഇടപെടലിനെ വീണ്ടും വിമര്‍ശിച്ച് മുന്‍ യുഎസ് അംബാസിഡര്‍ നിക്കി ഹേലി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ട്രംപിന് ഇനി യാതൊരു ഭാവിയുമില്ലെന്ന് നിക്കി ഫെബ്രുവരി 12-നു വെള്ളിയാഴ്ച പൊളിറ്റിക്കോ മാഗസിനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അഭിപ്രായപ്പെട്ടു.
അരുതാത്ത പാതയിലൂടെയാണ് ട്രംപ് നടന്നുനീങ്ങിയത്. ട്രംപിനെ അനുഗമിക്കുന്നതില്‍ ഇനി യാതൊരു അര്‍ഥവുമില്ല. ഒരു കാരണവശാലും അദ്ദേഹത്തിനു ചെവി കൊടുക്കേണ്ടതില്ലെന്നും അവര്‍ അഭിപായപ്പെട്ടു. ഇത്തരത്തിലുള്ള യാതൊന്നും സംഭവിക്കുന്നതിന് അനുവദിച്ചുകൂടെന്നും നിക്കി ഹേലി കൂട്ടിച്ചേര്‍ത്തു.

ട്രംപുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ ഒരു പ്രത്യേക ദൂരം കാത്തുസൂക്ഷിച്ചിരുന്നതായും, 2018-ല്‍ ട്രംപ് ഭരണത്തില്‍ നിന്നും മാറിയ സാഹചര്യത്തിലും നല്ലൊരു ബന്ധം കാത്തുസൂക്ഷിക്കുവാന്‍ ശ്രമിച്ചിരുന്നതായും ഹേലി പറഞ്ഞു.
ജനുവരി ആറിന് അന്നത്തെ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനോടുള്ള ട്രംപിന്റെ പെരുമാറ്റം തന്നെ വളരെ വേദനിപ്പിച്ചതായും, അതിനുശേഷം ട്രംപുമായും സംസാരിച്ചിട്ടില്ലെന്നും ഹേലി പറയുന്നു. ട്രംപിനോട് എന്നും കൂറുപുലര്‍ത്തിയ വ്യക്തിയായിരുന്നു പെന്‍സെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ട്രംപ് ചെയ്ത പ്രവര്‍ത്തികളെക്കുറിച്ച് എന്താണ് അഭിപ്രായമെന്ന ചോദ്യത്തിനു അദ്ദേഹം ജനങ്ങളില്‍ നിന്നും അകന്നുപൊയ്‌ക്കൊണ്ടിരിക്കുകയാണെന്നും ഹേലി പറഞ്ഞു.
