ഒടുവിൽ ശുഭമുഹൂർത്തം നോക്കി പി.സി ചാക്കോ കോൺഗസിന്റെ പടിയിറങ്ങി. ഗ്രൂപ്പ് നേതാക്കളുടെ പങ്കുവയ്പിലും പെട്ടി പിടിക്കുന്നവർക്കുള്ള വീതം വയ്പിലും ചങ്കുപൊട്ടിയാണ് ചാക്കോ പാർട്ടിയുടെ ചാക്കിന്റെ കെട്ടഴിച്ചത്. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഒതുക്കുന്നത് പോകട്ടെ, ഹൈക്കമാൻഡിനു പോലും തന്നെ അകറ്റി നിർത്തുന്നതാണിഷ്ടം. സോണിയാ ഗാന്ധിയെ കണ്ടിട്ട് കാര്യമില്ല.കെ.സി വേണുഗോപാലിന്റെ നിഴലൊഴിഞ്ഞിട്ട് വേണം രാഹുലിനെ കണ്ടെത്താനും.ഡൽഹിയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയും പ്രവർത്തകസമിതിയംഗവും ആയിരുന്നു. പറഞ്ഞിട്ട് കാര്യമില്ല,ഒരു വാക്ക് പോലും ചോദിക്കാതാണ് സീനിയറായ ചാക്കോയെ പ്രവർത്തക സമിതിയിൽ നിന്നും ഒഴിവാക്കിയത്. ഇനി പാർട്ടിയിൽ നിന്നിട്ടും കാര്യമില്ല. ഡൽഹി വിട്ട് കേരളത്തിൽ കളമൊരുക്കാനാണെങ്കിൽ ഗ്രൂപ്പ് നേതാക്കൾ സമ്മതിക്കില്ല. ഉറ്റ അനുയായി ആലപ്പുഴയിലെ ഡി സുഗതന് അമ്പലപ്പുഴയിലൊരു സീറ്റ്, അതിനും സാധ്യതയില്ല. കേരളവും ഡൽഹിയും രാഹുൽ ഗാന്ധിയും ഉള്ളംകയ്യിലുള്ള കെ.സി വേണുഗോപാലിന്റെ കാലുപിടിക്കാനൊന്നും ചാക്കോച്ചിയെ കിട്ടില്ല. അപ്പോൾ പിന്നെ സമയം നോക്കി പടിയിറങ്ങിയതു തന്നെ മെച്ചം.
ഗ്രൂപ്പ് കളിയിൽ മനംനൊന്ത് കോൺഗ്രസിന്റെ പുറത്തിറങ്ങിയ ചാക്കോയും ഒരുകാലത്ത് ഗ്രൂപ്പുകളിയുടെ കളരിയാശാനായിരുന്നു. 1998 ൽ കൽക്കട്ടാ എ.ഐ.സി.സി സമ്മേളനത്തിനിടെ കെ കരുണാകരന്റെ പ്രവർത്തക സമിതിയിലേക്കുള്ള നോമിനേഷൻ പേപ്പർ സമയത്ത് എത്തിക്കാത്തതിനെ തുടർന്ന് കെ.പി.സി.സി പ്രസിഡന്റായിരുന്ന വയലാർ രവിക്കൊപ്പം ഐ ഗ്രൂപ്പിന്റെ പടിയിറങ്ങേണ്ടിവന്നു. തിരക്കൊഴിയാത്ത കൽക്കട്ട മഹാനഗരത്തിലെ തിരക്കിനിടയിൽ പെട്ട് ചാക്കോയുടെ കാർ ഒരിഞ്ചുപോലും നീക്കാൻ പറ്റാത്ത കാര്യം ചങ്ക് തുറന്ന് കാണിച്ചിട്ടും ലീഡർ വിശ്വസിച്ചില്ല. അതൊരു കഥ മാത്രം.പിന്നീട് ഗ്രൂപ്പിലാത്തവരുടെ നാവായി മാറി. പാർട്ടിവിട്ട് പുറത്തുപോയ കെ മുരളീധരനെ നാലണ മെമ്പർഷിപ്പിന്റെ ഭിക്ഷാപാത്രം നൽകി പാർട്ടിയിലേക്ക് വീണ്ടുമെത്തിക്കാൻ മുന്നിൽ നിന്നതും സാക്ഷാൽ ചാക്കോച്ചി തന്നെ. തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടിയെ തള്ളിപ്പറത്ത ചാക്കോയ്ക്ക് പാർട്ടി നൽകിയത് എന്തൊക്കെയാണെന്നതു കേട്ടാൽ ശരത് പവാറും ഞെട്ടും. ആറ് തവണയാണ് ലോക്‌സഭയിലേക്ക് മൽസരിച്ചത്.വിജയിച്ചത് നാലുവട്ടം. ഇതിനിടെ ടുജി സ്പെക്ട്രം കേസിൽ സംയുക്ത പാർലമെന്ററി സമിതിയുടെ ചെയർമാനുമായി. എ.ഐ.സി.സി പ്രവർത്തക സമിതിയംഗവും ജനറൽ സെക്രട്ടറിയുമായി. ഇതിനപ്പുറം എഴുപത്തഞ്ചാം വയസിൽ ഇനിയെന്തു വേണമെന്നാണ് ചാക്കോച്ചിയോട് യൂത്ത് കോൺഗ്രസുകാരുടെ ചോദ്യം.
കോൺഗ്രസിൻ്റെ വിദ്യാർഥി-യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് ചാക്കോച്ചിയുടെ രാഷ്ട്രീയ പ്രവേശനം. കെ.എസ്.യു തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ്,സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിലാണ് വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായത്.
1970 മുതൽ 1973 വരെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായും 1973-1975 കാലഘട്ടത്തിൽ സംഘടനയുടെ ദേശീയ ജനറൽ സെക്രട്ടറിയായും 1975 മുതൽ 1979 വരെ കെ.പി.സി.സിയുടെ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. 1978-ൽ കേരളത്തിൽ കോൺഗ്രസ് പിളർന്നപ്പോൾ ആന്റണി വിഭാഗത്തിനൊപ്പം ചേർന്ന ചാക്കോ 1980-ൽ പിറവം മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1980-1981 ലെ ഇ.കെ. നായനാർ മന്ത്രിസഭയിലെ വ്യവസായ വകുപ്പ് മന്ത്രിയായിരുന്നു.ആൻ്റണി വിഭാഗം 1982-ൽ കോൺഗ്രസിൽ ലയിച്ചെങ്കിലും ചാക്കോ കോൺഗ്രസി(എസ്)ൽ ചേർന്നു. 1982 മുതൽ 1986 വരെ കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡന്റായിരുന്നു.പിന്നീട് കോൺഗ്രസിൽ തിരിച്ചെത്തി.1991 ൽ തൃശൂരിൽ നിന്ന് ആദ്യമായി ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1996-ൽ മുകുന്ദപുരത്ത് നിന്നും 1998-ൽ ഇടുക്കിയിൽ നിന്നും 2009-ൽ തൃശൂരിൽ നിന്ന് തന്നെ വീണ്ടും ലോക്സഭയിൽ അംഗമായി.1999-ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് നിന്ന് സി.പി.എമ്മിലെ കെ.സുരേഷ് കുറുപ്പിനോടും 2014 ൽ ചാലക്കുടിയിൽ നിന്ന് ഇടത് സ്വതന്ത്രനായി മത്സരിച്ച നടൻ ഇന്നസെൻ്റിനോടും പരാജയപ്പെട്ടു.
ചാക്കോയിനി രാഷ്ട്രീയ ഗുരു പവാറിനൊപ്പമോ അതോ പരിവാറിനൊപ്പമോ, എവിടെയാണെന്ന് മാത്രമാണ് ഇനി അറിയേണ്ടത്. ആളും അർഥവും ഇല്ലെങ്കിലും ഇടഞ്ഞ ആനയുടെ ലക്ഷണമൊത്ത ചാക്കോ കേരളത്തിൽ എൻ.സി.പിയുടെ തലവനാകണമെന്നാണ് പീതാംബരൻ മാസ്റ്ററുടെ മനസിലിരുപ്പ്.
ചാക്കോയ്ക്ക് പിന്നാലെ പലരും അദ്ദേഹം തെളിച്ച വഴിയിലൂടെ കോൺഗ്രസിന്റെ പടിപ്പുര തുറന്ന് ഇറങ്ങിയെന്നും വരാം.