കോവിഡ് 19 വാക്സിനെടുക്കാത്തവരുടെ മൊബൈൽ സിം കാർഡുകൾ ബ്ലോക്ക് ചെയ്യുമെന്ന് പ്രഖ്യാപിച്ച് പാകിസ്ഥാൻ.സിവിൽ, സൈനിക നേതാക്കളുടെ ഉന്നതതല യോഗത്തിലാണ് പഞ്ചാബ് ആരോഗ്യമന്ത്രി ഡോ. യാസ്മിൻ റാഷിദ് ഇക്കാര്യം പ്രസ്താവിച്ചത് .
വാക്സിനെടുക്കുന്നതിൽ ലോകത്ത് തന്നെ ഏറ്റവും പിന്നിലാണ് പാകിസ്ഥാൻ. രാജ്യത്ത് ആകെ 19 ശതമാനം ആരോഗ്യ പ്രവർത്തകർക്ക് മാത്രമാണ് വാക്സിൻ ഇതുവരെ എടുത്തത്.പഞ്ചാബ് പ്രവിശ്യയിലെ വാക്സിനേഷൻ നിരക്ക് കുറഞ്ഞതിനെ തുടർന്നാണ് നടപടി. സാമൂഹിക മാധ്യമങ്ങളിലും ഇൻറർനെറ്റിലൂടെയുമുള്ള വ്യാജ പ്രചാരണങ്ങളാണ് മിക്കവാറും പേരെയും വാക്സിൻ എടുക്കുന്നതിൽ നിന്നും പിന്നോട്ട് വലിക്കുന്നത്.
പ്രതിരോധ കുത്തിവയ്പ് എടുക്കുന്ന വ്യക്തികളെ മാത്രമേ മാളുകൾ, റെസ്റ്റോറന്റുകൾ, സിനിമാ തിയേറ്ററുകൾ എന്നിവിടങ്ങളിൽ പോകാൻ അനുവദിക്കൂവെന്നാണ് റിപ്പോർട്ട്. മറ്റ് അസുഖങ്ങളുള്ള വ്യക്തികൾക്ക് മുൻഗണന നൽകി വാക്സിനേഷൻ നൽകുമെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു .
വാക്സിൻ എടുക്കാൻ വിസമ്മതിക്കുന്ന സർക്കാർ ജീവനക്കാരുടെ ശമ്പളം നിർത്തുമെന്ന് സിന്ധ് സർക്കാരും മുന്നറിയിപ്പ് നൽകി. 2021 ഡിസംബർ അവസാനത്തോടെ 70 ദശലക്ഷം ആളുകൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകാനാകുമെന്നാണ് പാകിസ്താൻ പ്രതീക്ഷിക്കുന്നത്. അതേ സമയം പാകിസ്താൻ വിതരണം ചെയ്യുന്ന ചൈനീസ് വാക്സിൻ കൊറോണ വൈറസിനെ എത്രത്തോളം പ്രതിരോധിക്കുമെന്ന കാര്യത്തിൽ ജനങ്ങൾക്ക് ആശങ്കയുണ്ട് .