റിപ്പോർട്ട്: പി.പി.ചെറിയാൻ
ഓസ്റ്റിന്‍: ടെക്‌സസ് സംസ്ഥാനത്തു കോവിഡ് 19 മഹാമാരിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും പിന്‍വലിക്കാന്‍ ഒരുങ്ങുന്നതായി ഗവര്‍ണ്ണര്‍ ഗ്രേഗ് ഏബട്ട്. ഫെബ്രുവരി 25 വ്യാഴാഴ്ചയാണ് ഇതു സംബന്ധിച്ച സൂചന ഗവര്‍ണര്‍ നൽകിയത്.
കോപ്പര്‍ ക്രിസ്റ്റിയില്‍ മാധ്യമ പ്രവര്‍ത്തകരെ അഭിമുഖീരിക്കവെ എന്നു മുതലാണ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുക എന്ന ചോദ്യത്തിന് എത്രയും വേഗം എന്നാണ് ഗവര്‍ണ്ണര്‍ മറുപടി നല്‍കിയത്.
ടെക്‌സസ്സില്‍ എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കുന്നതിനുളള നടപടികള്‍ അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഫെബ്രുവരി 23 ചൊവ്വാഴ്ചയോടെ 5.1 ശതമാനം പേര്‍ക്കും പൂര്‍ണ്ണമായും വാക്‌സിനേഷന്‍ നല്‍കുവാന്‍ കഴിഞ്ഞിട്ടുണ്ട്. ടെക്‌സസിലെ 22 മില്യണ്‍ പേര്‍ക്കും വാക്‌സിനേഷന്‍ നല്‍കുമ്പോള്‍ തന്നെ 16 വയസ്സിനു താഴെയുള്ള ജനസംഖ്യയുടെ 23 ശതമാനം വരുന്നവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നതിനുള്ള അംഗീകാരം നല്‍കിയിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
കൊറോണ വൈറസിനെതിരെ നല്‍കുന്ന വാക്‌സിന്‍ എത്രമാത്രം പ്രയോജനകരമാണെന്ന്
പൂര്‍ണ്ണമായും തെളിയിക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ പ്രാഥമിക പഠനത്തില്‍ വൈറസിനെ പ്രതിരോധിക്കാന്‍ ഒരു പരിധിവരെ വാക്‌സിനു കഴിയുമെന്ന്
വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.
രണ്ടു ഡോസു വാക്‌സിന്‍ ലഭിച്ചവരും കൂട്ടം കൂടല്‍ ഒഴിവാക്കണമെന്നും, സാമൂഹിക അകലം പാലിക്കണമെന്നും, മൂക്കും, വായും പൂര്‍ണ്ണമായും മറക്കുന്ന മാസ്‌ക്കുകള്‍ ധരിക്കണമെന്നും, സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (CDC) കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. വൈറസിന്റെ ആക്രമണം കാര്യമായി ബാധിച്ച ടെക്‌സസില്‍ ഒടുവില്‍ ലഭ്യമായ കണക്കുകള്‍ അനുസരിച്ചു വ്യാപനതോത് വളരെ കുറഞ്ഞിട്ടുണ്ടെന്നാണ് ചൂണ്ടികാണിക്കുന്നത്.
