ഫിലാഡൽഫിയ, യു.എസ്.എ: ലോകവ്യാപകമായ വർഷാന്ത്യ ആർഭാട ആഘോഷങ്ങളും കൂട്ടായ്മകളുംമൂലം മനുഷ്യരാശി ആനന്ദലഹരിയിൽ ലയിക്കുന്ന വേളയിലുള്ള ഒമിക്രോണിന്റെ ആഗമനം അസഹ്യമായ ശാപംതന്നെ. ലോകജനതയെ സംബോധന ചെയ്തുകൊണ്ടുള്ള അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ടെലിവൈസ്ഡ് പ്രസ്താവനയിൽ ഒമിക്രോൺ വരവിൽ ഭയപ്പെടാതെ കൂടുതൽ ഉത്കണ്ഠാകുലരാകണമെന്നാവശ്യപ്പെട്ടു. ബൈഡന്റെ പ്രസംഗത്തെ അഭിനന്ദിച്ചുകൊണ്ട് യൂണിവേഴ്സിറ്റി ഓഫ് പെനിസൽവാനിയ സ്കൂൾ ഓഫ് മെഡിസിൻസിലെ മൈക്രോബയോളജിസ്റ്റ് സൂസൻ വീയിസ് എല്ലാവരും വാക്സിനേഷന്റെ എല്ലാ ഡോസുകളും സമയനിഷ്ടയോടെ എടുക്കണമെന്നും സുരക്ഷിതത്വ പരിപാലനം നിർബന്ധിതമായി കൈകൊള്ളണമെന്നും വിവിധ മാദ്ധ്യമങ്ങളിലൂടെ അറിയിച്ചു.
കോവിഡ് 19 ന്റെ വ്യതിയാന ഭാവമായ ഒമിക്രോൺ ആദ്യമായി കഴിഞ്ഞ ആഴ്ചയിൽ സൗത്ത് ആഫ്രിക്കയിൽ പൊട്ടിപ്പുറപ്പെട്ടതായി വിവിധ റിപ്പോർട്ടുകളിൽ പറയുന്നു. അതിവേഗം പടർന്നുപിടിയ്ക്കപ്പെടുന്നതും കോവിഡ് 19 നേക്കാൾ അത്യധികം അപകടകാരിയാണെന്നും വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ മുൻകരുതലായി സകല രാജ്യങ്ങളേയും അറിയിച്ചു. സംയുക്തമായി ജപ്പാനും ബ്രസീലും നടത്തിയ സൂക്ഷ്മ ഗവേഷണത്തിൽ ഒമിക്രോൺ വകഭേദം സൗത്ത് ആഫ്രിക്കയിൽ പൊട്ടിപുറപ്പെടുന്നതിനു ദിവസങ്ങൾക്കുമുൻപായി തന്നെ യൂറോപ്പിൽ ആരംഭിച്ചതായി വെളിപ്പെടുത്തുന്നു. നെതർലന്റിലെ ആർ.ഐ.വി.എം. ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടിൽ നവംബർ 19നും 23നും ഒമിക്രോൺ വേരിയന്റ് രോഗികളിൽ കണ്ടെന്നും സൗത്ത് ആഫ്രിക്കയിൽ നവംബർ 24 നു മാത്രമാണു ആദ്യമായി കാണുന്നതെന്നും ജപ്പാൻ – ബ്രസീൽ അന്വേഷണത്തിൽ വ്യക്തമായതായി ഡബ്ല്യു. എച്ച്. ഒ.യെ അറിയിച്ചു. ഹ്രസ്വമായ ഈ ദിവസങ്ങൾക്കുള്ളിൽ ഒമിക്രോൺ വേരിയന്റിനെപ്പറ്റി വിശദമായ ഗവേഷണങ്ങൾ നടത്തുവാൻ അപ്രാപ്തമെങ്കിലും ലോകാരോഗ്യ സംഘടനയിലെ ഉന്നതരായ ശാസ്ത്രജ്ഞ സമൂഹവും ഡോക്ടേഴ്സും വാക്സിനേഷൻ ഒഴികെ യാതൊരുവിധ പ്രതിവിധിയും ഒമിക്രോൺ വകഭേദത്തെ നേരിടുവാൻ ഇപ്പോൾ ഇല്ലെന്നു ശക്തമായി പറയുന്നു.
സമ്പന്നരെന്നും അഭ്യസ്തവിദ്യരെന്നും മുറവിളികൂട്ടുന്ന യു. എസ്. ൽ വെറും 59 ശതമാനം ജനങ്ങൾ മാത്രം ഫുൾ വാക്സിനേഷൻ സ്വീകരിച്ചിട്ടുള്ളൂ. 2019 ഡിസംബർ 14 മുതൽ വാക്സിനേഷൻ ഇവിടെ ആരംഭിച്ചെങ്കിലും 41 ശതമാനം പൗരസമൂഹവും ഫുൾ ഡോസ് കിട്ടാത്തവരാണ്. ന്യൂജേഴ്സിയിലെ മോൺമൗത്ത് യൂണിവേഴ്സിറ്റിയുടെ സർവ്വേപ്രകാരം 25 ശതമാനം അമേരിക്കൻ ജനത പരിപൂർണ്ണമായി വാക്സിനേഷൻ നിഷേധിച്ചവരാണ്. ഒരിക്കൽ കോവിഡ്-19 ബാധിച്ചു പൂർണ്ണ സുഖം പ്രാപിച്ചവർക്കു സാമാന്യം മെച്ചമായ രീതിയിൽ പ്രതിരോധ ശക്തിയുണ്ടെങ്കിലും ഒമിക്രോൺ വേരിയന്റ് ഡൽറ്റ വേരിയന്റിലും വിഭിന്നമായി വേഗം പടർന്നു പിടിക്കുമെന്നു ഡബ്ല്യു. എച്ച്. ഒ. പറയുന്നു. നവംബർ 28-ലെ ഡബ്ല്യു. എച്ച്. ഒ.യുടെ മുന്നറിയിപ്പിൽ ഒമിക്രോൺ രോഗലക്ഷണങ്ങൾ പനി, ശ്വാസതടസ്സം, ചുമ, തലവേദന, അതിക്ഷീണം, തളർച്ച, മസിൽ പെയിൻ തുടങ്ങി മണവും രുചിയും അനുഭവപ്പെടാതെയുള്ള വൈകല്യങ്ങൾ അനുഭവപ്പെടുമെന്നു പറയുന്നു. സൗത്ത് ആഫ്രിക്ക, യു.കെ., ആസ്ട്രേലിയ, കാനഡ അടക്കം 17 രാജ്യങ്ങളിൽ ഒമിക്രോൺ വേരിയന്റ് രോഗലക്ഷണങ്ങൾ കണ്ടതായി നവംബർ 29വരെയുള്ള ഡബ്ല്യു. എച്ച്. ഒ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
ഇൻഡ്യയുടെ വിശാല മനസ്കത ഒരിക്കൽക്കൂടി ആവർത്തിക്കപ്പെടുന്നു. ശക്തമായ സാമ്പത്തിക പരാധീനതയും പട്ടിണിയും മൂലം നിത്യ ദുരിതത്തിൽ നട്ടംതിരിയുന്ന ആഫ്രിക്കൻ രാജ്യങ്ങൾക്കു ഒമിക്രോൺ വേരിയന്റിനോടു പയറ്റുവാൻ വേണ്ടി അശേഷം പ്രതിഫലേഛ ഇല്ലാതെ സൗജന്യമായി മെഡിക്കൽ സപ്ലൈയും ഇൻഡ്യൻ നിർമ്മിത കൊറോണവൈറസ് വാക്സിനും കൊടുക്കുന്നതായി സി. എൻ. എൻ. റിപ്പോർട്ട് ചെയ്തു. സമീപഭാവിയിൽതന്നെ ഭീകര പകർച്ചവ്യാധി കൊറോണവൈറസിൽനിന്നും മുക്തിനേടി സൈ്വര്യ ജീവിതത്തിൽ എത്തിച്ചേരണമെന്ന ലോക ജനതയുടെ സ്വപ്നങ്ങളും പ്രതീക്ഷകളും ഒമിക്രോൺ മൂലം സുനാമി തകർത്ത ചില്ലുകൊട്ടാരം പോലെ വീണ്ടും അന്ധകാരത്തിൽ അവശേഷിക്കുന്നതായി അനുഭവപ്പെടുന്നു.
കോര ചെറിയാൻ, ഫിലാഡൽഫിയ