ഇന്റിലിജൻസ് പഠന റിപ്പോർട്ട് അനുസരിച്ച് കേരളത്തിലെ കുട്ടികളിൽ ആത്മഹത്യാപ്രവണതയും മരണവും കൂടി വരുന്നു എന്ന് കണ്ടെത്തി.കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ കേരളത്തിൽ ആത്മഹത്യ ചെയ്ത കുട്ടികളുടെ എണ്ണത്തിൽ വൻ വർദ്ധനയാണ് ഉണ്ടായത്. മൊബൈൽ ഫോൺ ഉപയോഗം കുറക്കാൻ അമ്മ ഉപദേശിച്ചതിന് പതിനാല് വയസുള്ള പെൺകുട്ടി ആത്മഹത്യ ചെയ്തതാണ് അവസാനം റിപ്പോർട്ട് ചെയ്ത ആത്മഹത്യ. ഈ ലേഖനം അച്ചടിച്ചു വരും മുൻപ് ഇനിയും എത്ര കുട്ടികളുടെ ജീവൻ പൊലിയും എന്നറിയില്ല.
2019 ൽ റിപ്പോർട്ട് ചെയ്യ്തത് 230കുട്ടികളുടെ ആത്മഹത്യകൾ ആണ്. എന്നാൽ 2021 ആയ പ്പോൾ അത് 345 ആയി ഉയർന്നു. കുട്ടികളുടെ ആത്മഹത്യക്കു പ്രധാന കാരണം വീട്ടുകാരുടെ അമിത നിയന്ത്രണങ്ങളോ മനസിക സംഘർഷമോ മയക്ക് മരുന്നിന്റെ ഉപയോഗമോ ആകാം.
27.8%കുട്ടികളുടെയും മരണകരണം മാനസിക സംഘർഷമാണ്. പല കാരണങ്ങൾ കൊണ്ട് കുട്ടികൾ മനസിക സംഘർഷം അനുഭവിക്കുന്നു. കുടുംബപ്രശ്നങ്ങൾ, അമിതമായ അവരുടെ നിയന്ത്രണങ്ങൾ, പിതാവിന്റെ മദ്യപാനം, സ്നേഹരാഹിത്യം, ഒറ്റപ്പെടൽ, ആരും സ്നേഹിക്കുന്നില്ല, പരിഗണിക്കുന്നില്ല എന്ന ചിന്ത, മാതാപിതാക്കളുടെ സ്വരചേർച്ചയില്ലായ്മ, അവരുടെ വിവാഹമോചനം അല്ലെങ്കിൽ കേസ് ഇതെല്ലാം വീട്ടിൽ കുട്ടികൾക്ക് മാനസിക സംഘർഷം ഉണ്ടാകാൻ കാരണമാകുന്നു.
സ്കൂളിലും കോളേജിലും സമാന സംഭവങ്ങൾ ഉണ്ടാകാം. അദ്ധ്യാപകരുടെയും സഹപാഠികളുടെയും കളിയാക്കലുകൾ, പഠനത്തിൽ മികവ് പുലർത്താൻ കഴിയാതെ പോകുക, പഠന വൈകല്യം, മറ്റ് കുട്ടികളോട് താരതമ്യം ചെയ്തു തങ്ങൾ ഒരു പരാജയം ആണെന്ന് പറയുക ഇതെല്ലാം കലാലയങ്ങളിൽ സംഭവിക്കുന്ന കാര്യങ്ങൾ ആണ്. അതിനെ നേരിടാൻ കഴിയാതെ മനസിക സംഘർഷത്തിലേക്ക് പോകുന്നു കുട്ടികൾ.
ജീവിതത്തിൽ ഒരു പ്രതീക്ഷയും ഇല്ലാതെ വിഷാദത്തിലേക്കു കൂപ്പു കുത്തുന്ന കുട്ടികൾ ഉണ്ട്. മറ്റുള്ളവർക്കൊപ്പം എത്താൻ കഴിയില്ലെന്ന ചിന്ത അവരുടെ മനസിനെ മഥിക്കും. സാമ്പത്തികമായും പഠന കാര്യങ്ങളിലും താൻ വളരെ പുറകിൽ ആണെന്ന ചിന്ത കുട്ടികളെ വിഷാദത്തിലേക്കുനയിക്കും. ഇത്തരക്കാർ എപ്പോഴും വിഷാദമൂകരായിരിക്കും. ഒന്നിലുംതാൽപ്പര്യമില്ലാതെ,ഒന്നിലുംശ്രദ്ധിക്കാതെ അലസരായി കഴിയും. ഇവരിൽ പ്രതിക്ഷ എന്നൊന്ന് ഉണ്ടാകില്ല. പ്രതീക്ഷകൾ ആണല്ലോ ഏവരെയും മുന്നോട്ടു നയിക്കുന്ന പ്രേരക ശക്തി. ഇത്തരക്കാർ കൂട്ടുകൂടാതെ ഒറ്റക്ക് കഴിയാൻ ശ്രമിക്കും. ഉറക്കമില്ലായ്മ, കൂടുതൽ സമയം ഉറങ്ങുക, ദുഃഖഭാവം, നീണ്ടു നിൽക്കുന്ന വിഷാദം മരണത്തെക്കുറിച്ചു ചിന്തിക്കുകയും അതെക്കുറിച്ചു കൂടെകുടെ പറയുകയും ചെയ്യുക ഇതൊക്കെ മാനസിക സംഘർഷം ഉള്ള കുട്ടികളുടെ പൊതു സ്വഭാവമാണ്. ഇങ്ങനെയുള്ള കുട്ടികളെ ശ്രദ്ധയിൽ പെട്ടാൽ പ്രത്യകം നിരീക്ഷിക്കേണ്ടതാണ്. കുട്ടികൾക്ക് ഡിപ്രെഷൻ ഉണ്ടാകില്ലെന്നു കരുതുന്നവരുണ്ട്. അത് തെറ്റാണ്.
അതുപോലെ കുട്ടികളിലെ ആത്മഹത്യക്കു കാരണമാകുന്ന മറ്റ് കാരണങ്ങൾ ലൈംഗീക അതിക്രമങ്ങളുംപീഡനവുമാണ്. പലകുട്ടികളും അതിക്രമങ്ങൾക്ക് ഇരയാകുന്നത് അടുത്ത ബന്ധുക്കളിൽ നിന്നാണ്. പുറത്ത് പറയാൻ ആകാതെ മാനസിക സംഘർഷത്തിലായി ആത്മഹത്യയിൽ അഭയം പ്രാപിക്കുന്ന കുട്ടികൾ ഉണ്ട്. അതുപോലെ വീഡിയോ ഗെയിം കളിച്ചും കുട്ടികൾ മനസിക സംഘർഷത്തിൽ ആകുന്നു. പല കുട്ടികളും ആത്മഹത്യ ചെയ്ത വാർത്തകൾ അടുത്തിടെ പത്രങ്ങളിൽ വന്നതാണ്.
കമ്മ്യൂണിക്കേഷൻ ഗ്യാപ് വളരെ വർധിച്ച കാലഘട്ടമാണിത്. സൊസൈറ്റി ആയിട്ടോ ഫ്രണ്ട്സ് ആയിട്ടോ, അയൽക്കാർ ആയിട്ടോ എന്തിന് കുടുബത്തിൽ ഉള്ളവർ ആയിട്ടു പോലും സംസാരമോസ ഹകരണമോ ഇല്ലാതെ കഴിയുന്ന മനുഷ്യർക്കിടയിൽ കുട്ടികളിൽമനസിക സംഘർഷംഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ. എല്ലാവരും അവനവനിൽ തന്നെഒതുങ്ങികൂടുന്നവർ.
കുട്ടികൾ സ്നേഹവും കരുതലുംആഗ്രഹിക്കുന്നവരാണ്. അത് കിട്ടാതെ വന്നാൽ അവർ വിഷാദ മൂകരാകും.
കുട്ടികൾക്കൊപ്പം ആഹാരം കഴിക്കുക, വീട്ടുകാര്യങ്ങളിൽ അവരുടെ കൂടി അഭിപ്രായം ചോദിക്കുക വല്ലപ്പോഴും എങ്കിലും എല്ലാവരും കൂടി പുറത്ത് പോകുക , സമൂഹത്തിൽ ഇറങ്ങി പ്രവർത്തിക്കാൻ കുട്ടികൾക്കും അവസരം നൽകുക, വൃദ്ധസദനങ്ങളും അനാഥലയങ്ങളും സന്ദർശിക്കുക. ബന്ധു വീടുകൾ സന്ദർശിക്കുക അവരുമായി നല്ല ബന്ധം നിലനിർത്തുക, ഇതെല്ലാം കുട്ടികളിലെ മാനസിക സംഘർഷം കുറക്കാൻ ഇടയാക്കും. തങ്ങളും സമൂഹ ജീവികൾ ആണെന്ന് അവർ ചിന്തിക്കും.
സ്കൂളിൽ അദ്ധ്യാപകർ കുട്ടികളെ പ്രത്യകം ശ്രദ്ധിക്കണം. കൂടുതൽ സമയം കുട്ടികൾ അദ്ധ്യാപകർക്കു ഒപ്പമാണ്. അവരിൽ ഉണ്ടാകുന്ന ഓരോ മാറ്റങ്ങളും ശ്രദ്ധയോടെ വിലയിരുത്തണം. ആസ്വഭാവിക പെരുമാറ്റം കണ്ടാൽ കൂടുതൽ ശ്രദ്ധ കൊടുക്കണം. അവരുടെ പ്രശ്നങ്ങൾ അനുഭാവപൂർവ്വം ചോദിച്ചു മനസിലാക്കണം. അവരെ വേദനിപ്പിക്കാതെയും, പരിഹസിക്കാതെയും അവർക്കൊപ്പമുണ്ടെന്ന് വിശ്വസിപ്പിക്കണം.
വീട്ടിലും കുട്ടികൾക്ക് മതിയായ സുരക്ഷിതത്വം ഉറപ്പാക്കണം. അവരിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കാരുത്. എന്തിനും തങ്ങൾക്കൊപ്പം ഉണ്ടാകുമെന്നു ഉറപ്പു നൽകണം. നന്മയുടെ പാഠങ്ങൾ പറഞ്ഞു കൊടുക്കണം.
കുട്ടികളിൽ മാനസിക സംഘർഷവും ആത്മഹത്യയും ഒഴിവാക്കാനായി അദ്ധ്യാപകർക്കു കൗൺസിലിങ് പരിശീലനം നൽകാൻ വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നു എന്നത് ശുഭ സൂചകമാണ്. അടുത്തിടെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസ് നടത്തിയ പഠനത്തിൽ കൂടുതൽ കുട്ടികളും മൊബൈൽ ഫോണുകൾക്ക് അഡിക്ട് ആണെന്ന് കണ്ടെത്തി. മയക്ക് മരുന്നിനെക്കാൾ അഡിക്ഷൻ ആണ് കുട്ടികൾക്ക് മൊബൈൽഫോണിനോട് എന്നാണ് കണ്ടെത്തൽ. ഓൺലൈനിൽ ജോലി ചെയ്യുന്ന മാതാപിതാക്കളെ കണ്ടു വളരുന്ന കുട്ടികളിൽ ഈ അഡിക്ഷൻ കൂടുതൽ ആണ്.
വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറയുന്നത് അദ്ധ്യാപകരും മാതാപി താക്കളും ഒത്തുചേർന്നുള്ള പരിശ്രമത്തിലൂടെ കുട്ടികളെ ഫോണുകളിൽ നിന്ന്തിരികെ അക്ഷരങ്ങളുടെ ലോകത്തിലേക്കു തിരികെ എത്തിക്കണം എന്നാണ്.അവർക്കായി കാര്യക്ഷമമായി പ്രവർത്തിക്കുന്ന ക്ലബ്ബുകൾ രൂപീകരിക്കണം.
കുട്ടികൾ വീടിന് മാത്രമല്ല,നാടിനും രാജ്യത്തിനും വിലപ്പെട്ടവരാണ്. നാളത്തെ ഭാവി വാഗ്ദാനം ആണ് അവർ.വിടരും മുൻപ് കൊഴിഞ്ഞു പോകാൻ അവരെ അനുവദിക്കരുത്. സ്നേഹവും കരുതലും നൽകി അവരെ മികച്ച പൗരന്മാർ ആയി വളർത്തിയെടുക്കേണ്ട ചുമതല എല്ലാവർക്കും ഉണ്ട്.
ജിത ദേവൻ