(ഡോ. തോമസ് മാർ മക്കാറിയോസ് മെത്രാപ്പോലിത്ത)
ഇവിടെ ഇരിക്കുന്ന ഈ വലിയ ജനസമൂഹം ബ. യോഹന്നാൻ കോർ എപ്പിസ്കോപ്പയുടെ സേവനങ്ങൾക്ക് മറ്റ് എന്തിനേക്കാളും അധികം സാക്ഷ്യം വഹിക്കുന്നു. ഇക്കാര്യത്തിൽ അച്ചന് ഈ സമയത്ത് മറ്റ് എന്തിനേക്കാളും അഭിമാനിക്കാം.
അതുപോലെ നിയുക്ത കാതോലിക്കായും ബർന്നബാസ് തിരുമേനിയും ഞാനും ഇതിൽ സംബന്ധിക്കുവാനിടയായത് ഭാഗ്യകരമായ ഒരു സംഗതിയാണ്. ഒരു കാര്യം ഞാൻ ഓർക്കുകയാണ്.

അച്ചനും ഭാര്യ എൽസിയും കൂടി ഇവിടെ ഇരിക്കുന്നതു കണ്ടാൽ അറുപതു വയസ്സായ ഒരാളാണോ ഈ അച്ചൻ എന്ന് തോന്നിപ്പോകയാണ്. അറുപതുമായില്ല ആറു മായില്ല. ഒരു സംഗതി ഓർത്താൽ ഇവിടെ ഒരു പ്രസംഗത്തിൻ്റെ ആവശ്യമില്ല. അറുപതു വയസ്സായ ഒരു ഭർത്താവിനെക്കുറിച്ച് ഇത്ര പുകഴ്ച്ചയായിട്ട് എത്ര ഭാര്യമാർക്ക് പറയുവാൻ കഴിയുമെന്ന് ഞാൻ ഇവിടെയിരുന്ന് ചിന്തിക്കുകയായിരുന്നു.
എൽസി ഈ മംഗള പത്രം സ്വന്തമായി എഴുതി ചൊല്ലിയപ്പോൾ 60 വയസ്സായ ഒരു ഭർത്താവിനെക്കുറിച്ച് ഇത്രയും പുകഴ്ച്ചയായി, ബഹുമാനമായി പറയുവാൻ സാധിക്കുമെങ്കിൽ, അതു കേട്ടിട്ട് ആ ഭർത്താവിൻ്റെ കണ്ണിൽ കൂടി കണ്ണുനീരൊഴുക്കുവാൻ ആ ഭാര്യയ്ക്ക് സാധിക്കുമെങ്കിൽ, വാത്സല്യമുളള കുഞ്ഞുങ്ങളെ! അതിനേക്കാൾ വലിയ ഒരു പ്രസംഗത്തിൻ്റെ ആവശ്യമില്ല. അതാണ് കുടുംബജീവിതത്തിൻ്റെ ധന്യത, കെട്ടുറപ്പ്.

അദ്ദേഹത്തെക്കുറിച്ച് നിങ്ങൾ പറഞ്ഞതൊക്കെയേ എനിക്കും പറയുവാനുള്ളൂ. അമേരിക്കൻ ഭദ്രാസനത്തിൻ്റെ ആരംഭകാലത്ത് നമ്മൾ സകല ബാലാരിഷ്ടതകളും അനുഭവിച്ചുകൊണ്ടിരിക്കുന്ന കാലത്ത് എൻ്റെ കൂടെനിന്ന് ഈ ഭദ്രാസനം കെട്ടിപ്പടുക്കുന്നതിന് വിശ്വസ്തനായി പോരാടിയ അമേരിക്കൻ ഭദ്രാസനത്തിൻ്റെ കടിഞ്ഞൂൽ കോർ എപ്പിസ്ക്കോപ്പയെ ഞാൻ ഹാർദവമായി അഭിനന്ദിക്കുകയാണ്.
അച്ചനെ സംബന്ധിച്ച് ഒരു സംഗതി മറക്കുവാൻ പാടില്ലാത്തതായി എൻ്റെ മനസ്സിലുണ്ട്. 1975-ൽ ഈ ഭദ്രാസനം ഉണ്ടാക്കുന്നതിനെക്കുറിച്ചുള്ള ആലോചനകൾ ഞാൻ മുമ്പോട്ടുവച്ച സമയത്ത് ആ പദ്ധതിയെ അനുകൂലിക്കുന്നവരായിട്ട് ജനങ്ങളുടെ ഇടയിലോ പട്ടക്കാരുടെ ഇടയിലോ മേല്പട്ടക്കാരുടെ ഇടയിലോ അധികം പേർ ഉണ്ടായിരുന്നില്ല. ഇന്നെല്ലാവർക്കും സന്തോഷമാണെങ്കിലും അന്ന് അങ്ങനെ അല്ലായിരുന്നു. ആ സമയത്തൊക്കെ ഇവിടുത്തെ ഭദ്രാസനത്തിൻ്റെ ആവശ്യകത, ഇവിടെ കുഞ്ഞുങ്ങളുണ്ടാകും, കുഞ്ഞുങ്ങൾ വളരും, അവർക്ക് ഭദ്രാസനം പോലെയുളള ഒരു Entity ആവശ്യമാണ് എന്ന് എന്നോടുകൂടിനിന്നു വാദിക്കുകയും, അതിനുവേണ്ടി വളരെ കഷ്ടപ്പെടുകയും ചെയ്ത ഒരു വ്യക്തിയാണ് ഈ അച്ചൻ എന്നുള്ള സത്യം, അമേരിക്കൻ ഭദ്രാസനവും സഭയും ഒരു കാലത്തും മറന്നുപോകരുത്.
ഇവിടെ പലരും പറഞ്ഞതുപോലെ പലയിടത്തും ഇടവകകൾ സ്ഥാപിക്കുന്നതിന് അദ്ദേഹം സഹായിച്ചിട്ടുണ്ട്. ന്യൂയോർക്കിൽ മാത്രമല്ല മറ്റു പലസ്ഥലങ്ങളിലും പോയി പ്രാരംഭമായി വിശുദ്ധ കുർബാന അർപ്പിച്ച് ഇടവകകൾ രൂപീകരിച്ചത് അച്ചനായിരുന്നു. അച്ചനെ അഭിനന്ദിക്കുന്നു.

അച്ചന് ഇല്ലാത്ത ഒരു കാര്യംകൂടി പറഞ്ഞ് ഞാൻ അവസാനിപ്പിക്കാം. അമേരിക്കൻ ഭദ്രാസനത്തിലെ ആദ്യത്തെ കോർ എപ്പിസ്കോപ്പയാണ് അദ്ദേഹം. ഇദ്ദേഹം സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ കോർ എപ്പിസ്കോപ്പയുമാണ്. ആ സ്ഥാനത്തോക്കെ എത്തിയെങ്കിലും അതിൻ്റെ ഒരു ഭാവമോ അഹങ്കാരമോ അദ്ദേഹം എങ്ങും ഒരിടത്തും പ്രകടിപ്പിച്ചു കണ്ടിട്ടില്ല.
മദ്ബഹായിൽ ഇടക്കെട്ടൊക്കെ കെട്ടി, പുറം കുപ്പായം ഇട്ട് വലിയ കുരിശുമാലയും ധരിച്ച് നിൽക്കുമ്പോൾ മെത്രാച്ചനാണോ എന്ന് തോന്നിപ്പോകും. കണ്ടാൽ ഒരു മെത്രാപ്പോലീത്തായുടെ ശോഭയൊക്കെ ഉണ്ടെങ്കിലും ആ ഭാവം അദ്ദേഹത്തിന് ഉണ്ടായിട്ടില്ല. ചുരുക്കത്തിൽ കപടഭക്തി ഒട്ടും അദ്ദേഹത്തെ തീണ്ടിയിട്ടില്ല എന്നത് ഈ ഭദ്രാസനത്തിൻ്റെയും ഈ ഇടവകയുടെയും വളർച്ചയ്ക്ക് സഹായിച്ച അടിസ്ഥാനപരമായ ഒരു കാര്യമാണ്.

ഒരു വ്യക്തിക്കോ ഒരു സഭയ്ക്കോ ചെയ്യാവുന്ന ഏറ്റം വലിയ ദോഷം കപടഭക്തിയാണ്. അത് അശ്ശേഷം തീണ്ടാത്ത ഒരു വൈദികൻ എന്ന നിലയിൽ അദ്ദേഹത്തിൻ്റെ സേവനം വളരെ വിലപ്പെട്ടതാണെന്ന് പറയാതിരിക്കുവാൻ നിവൃത്തിയില്ല. ദൈവം അദ്ദേഹത്തെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ!
(1995 ഒക്ടോബർ 14-ാം തീയതി ഷഷ്ട്യബ്ദപൂർത്തി ഉദ്ഘാടന സമ്മേളനത്തിൽ നടത്തിയ പ്രസംഗം, ന്യൂയോർക്ക്)
