“ഒരു മനുഷ്യനെ നശിപ്പിയ്ക്കാം, പക്ഷേ
പരാജയപ്പെടുത്താനാവില്ല” എന്ന
അതിപ്രശസ്തമായ തത്വത്തിന്റെ ഉപജ്ഞാതാവും, 1954 – ൽ നോബൽ സമ്മാനാർഹനുമായ ‘ഏണസ്റ്റ് ഹെമിംഗ്‌വേ’
യുടെ മാസ്റ്റർപീസായ നോവലാണ്
” The old man and The Sea”
(കിഴവനും കടലും).
നോവൽ സാഹിത്യത്തിലെ ഒരു കാവ്യമായ ഈ നോവൽ ‘സാന്റിയാഗോ’ എന്ന വൃദ്ധനായ മുക്കുവന്റെ,
കടലുമായുള്ള അവിസ്മരണീയ പോരാട്ടത്തിന്റെ കഥയാണ്.
കിഴവനും കടലുമാണ് ഇതിലെ കഥാപാത്രങ്ങൾ. ഇടയ്ക്ക് ‘മനോളിൻ’ എന്ന കുട്ടിയും, ‘ മർലിൻ’ എന്ന മീനുമുണ്ട്. കുട്ടിയ്ക്ക് വൃദ്ധനോട് അഗാധമായ സ്നേഹമാണെങ്കിലും തുടർച്ചയായി എൺപത്തിനാലു ദിവസം, വെറും കൈയോടെ കടലിൽ നിന്ന് മടങ്ങിയ വൃദ്ധനിൽ നിന്നും മാതാപിതാക്കൾ കുട്ടിയെ അടർത്തിമാറ്റുകയായിരുന്നു. ആരായാലും തോറ്റു പിൻവാങ്ങുന്നഅവസ്ഥ, പക്ഷേ അയാൾ തോൽക്കുന്നില്ല, നിരാശനാകുന്നില്ല. പ്രതീക്ഷകളും സ്വപ്നങ്ങളും മാത്രമേ അദ്ദേഹത്തിനുള്ളു. പഴക്കം ബാധിക്കാത്ത അദ്ദേഹത്തിന്റെ കണ്ണുകളിൽ എല്ലായ്പ്പോഴും ജിജ്ഞാസയുടെ തിളക്കമാണ് കാണാൻ കഴിയുക.
ജീവിതമൊരു സഹനസമരമാണെന്ന് ആ വൃദ്ധൻ നമുക്ക് കാണിച്ചു തരുന്നു…
പരാജയപ്പെട്ട 84 ദിവസങ്ങൾക്കു ശേഷം
കിഴവൻ വീണ്ടും തനിയെ മീൻ വേട്ടക്കിറങ്ങി.. തിരകളിൽ വിശ്രമിക്കുന്ന കടൽക്കിളികളോട് സല്ലപിച്ചും, സിംഹവേട്ടയും, ഫുട്ബോൾ കളിയും സ്വപ്നം കണ്ടും കടലിൽ അലയവെ, ചൂണ്ടയിൽ കുരുങ്ങിയ കൂറ്റൻ ‘ മർലിൻ ‘ മൽസ്യവുമായി, അദ്ദേഹം നടത്തുന്ന, പോരാട്ട കഥകൾ ത്രസിപ്പിക്കുന്നതാണ്.
തന്റെ പ്രാർത്ഥനകളിൽ എതിരാളിയായ മീനിനെയും പരാമർശിക്കുന്ന സാന്തിയാഗോ, ഒരൽഭുതമനുഷ്യനായി നമുക്കനുഭവപ്പെടുന്നു.
കഠിനശ്രമത്തിനൊടുവിൽ പിടിച്ച പടുകൂറ്റൻ മൽസ്യത്തെ, വള്ളത്തോടു ചേർത്ത് ബന്ധനസ്ഥനാക്കിയ ശേഷം, തളർന്ന ജേതാവിന്റെ ഏകാന്തമായ തിരിച്ചു വരവാണ് നാം പിന്നീടു കാണുന്നത്.
മൂന്നാം ദിവസം, തന്റെ വഞ്ചിയെക്കാൾ മൂന്നിരട്ടി വലിപ്പമുള്ള കൂറ്റൻ
മീൻമുള്ളുമായി കരയിലടുക്കുന്ന കിഴവൻ,
വായനക്കാരുടെ കണ്ണു നനയിക്കുന്നുണ്ടെങ്കിലും, മനുഷ്യന്റെ സമ്പൂർണ്ണമായ പരാജയത്തിന്റെ പ്രതീകമായിരുന്നു അദ്ദേഹം. അപ്പോഴും സാന്റിയാഗോ ദു:ഖിക്കുന്നില്ല. കുട്ടി കൂടെയുണ്ടായിരുന്നെങ്കിൽ എന്നയാൾ ആഗ്രഹിക്കുക മാത്രമേ ചെയ്യുന്നുള്ളു.
വഴിയിൽ ശവം തീനി സ്രാവുകളുടെ ആക്രമണത്തിൽ മീനിന്റെ മാംസഭാഗത്തിന്റെ അവസാന കണികയും നഷ്ടപ്പെടുമ്പോഴും പ്രതീക്ഷ കൈവിടാത്ത ആ പോരാളി സ്വയം പറയുന്നതാണ് പ്രശസ്തമായ ആ ഹെമിംഗ്‌വേ സിദ്ധാന്തം.
“ഒരു മനുഷ്യനെ നശിപ്പിയ്ക്കാം, പക്ഷേ, പരാജയപ്പെടുത്താനാവില്ല”
ഞാൻ എത്രയാ സ്രാവുകളെ കൊന്നിട്ടുണ്ട്.
അതുപോലെ നീയും; എന്നയാൾ മീനിനോടു
പറഞ്ഞ്, മീനിന്റെ ജീവൻ നഷ്ടപ്പെട്ടതും വൃദ്ധന്റെ ഇര നഷ്ടപ്പെട്ടതും ന്യായീകരിക്കുന്നുണ്ട്.
ബോധം മറയാൻ പോകുന്ന അവസ്ഥയിലും
അത് തിരിച്ചറിഞ്ഞ്, താൻ അസാധാരണനാണ്…. ഒരിയ്ക്കലും ആർക്കും തളർത്താനാവാത്തവനാണെന്ന്…. അയാൾ സ്വയം ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു.
ആ ദിവസങ്ങളിൽ പച്ചമീൻ മാത്രമായിരുന്നു അദ്ദേഹത്തിന്റെ ആഹാരം. ‘പരാജിതനാവുന്നത് അത്ര വിഷമമുള്ള കാര്യമല്ല , ഞാൻ വളരെ ദൂരം പോയി എന്നതു മാത്രമാണ് എന്നെ തോൽപിച്ചതെന്ന് ‘ അയാൾ സമാധാനിക്കുന്നു.
തളർന്നവശനായി തിരിച്ചെത്തിയ ശേഷവും
പിറ്റേന്നത്തെ കടൽ യാത്രക്കുള്ള തയ്യാറെടുപ്പുകൾ കുട്ടിയുമൊത്ത് നടത്തി, പുതിയ പ്രതീക്ഷകളുമായി, അയാൾ സിംഹത്തെത്തന്നെ സ്വപ്നം കണ്ടുറങ്ങുകയാണെങ്കിലും, വൃദ്ധന്റെ അവസ്ഥയിൽ കുട്ടി, അതീവ ദുഃഖിതനായിരുന്നു.
“ഇനി വീട്ടുകാർ എത്ര തന്നെ എതിർത്താലും ഞാൻ ഈ കിഴവനോടൊപ്പം മീൻ വേട്ടക്ക് പോവും. പോവുമ്പോൾ ഈ കൂറ്റൻ മർലിൻ മത്സ്യത്തിന്റെ കുന്തം പോലുള്ള, കിഴവവനറിയാതെ ഒളിപ്പിച്ചു വെച്ച മുള്ള്…(കൊമ്പ് ) കിഴവൻ യുദ്ധത്തിൽ തളർന്നു ആയുധമില്ലാതെ പരിക്ഷീണനായി നിൽക്കുമ്പോൾ.. ഇതാ നിങ്ങൾക്കായി ഞാൻ കരുതി വെച്ച ആയുധം എന്ന് പറഞ്ഞു കിഴവന് നൽകും..” കുട്ടിയുടെ
മനോഗതത്തിലൂടെ ഹെമിംഗ് വേ വൃദ്ധന് പുനർജ്ജനിയേകുകയാണ്.
കടലിന്റെ നാഡിമിടിപ്പ് പോലുമറിയുന്ന സാന്തിയാഗോ യോടൊപ്പം
അദ്ദേഹത്തിന്റെ തോണിയിൽ, നമ്മളും
സഞ്ചരിക്കുകയാണെന്ന് തോന്നിപ്പോകും.
ജീവിതത്തെപ്പറ്റി, മരണത്തെപ്പറ്റി, പരാജയത്തെപ്പറ്റി, പ്രത്യാശയെപ്പറ്റി …#
എക്കാലവും മനുഷ്യൻ അഭിമുഖീകരിക്കുന്ന
സങ്കീർണ്ണമായ പല പ്രശ്നങ്ങളുടെയും
വിലയിരുത്തലാണ് ഈ കൃതി.
സ്ത്രീ പുരുഷ ബന്ധത്തിന്റെ വികാര തീവ്രതയെക്കാളേറെ, പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സാഹസികതയുടെ നാടകീയ മുഹൂർത്തങ്ങളിലാണ് ഹെമിംഗ്‌വേ സാഫല്യം കണ്ടെത്തിയതെന്ന് നായികാപ്രാധാന്യമില്ലാത്ത ഈ കൊച്ചു നോവൽ നമുക്കു കാണിച്ചു തരുന്നു.
നിസ്സാരകാര്യങ്ങളിൽ തളർന്നു പിൻമാറുന്ന മനുഷ്യർക്ക് ഒരു പാഠമാണ് ‘സാന്തിയാഗോ’
യുടെ ജീവിതം. ഷീൻ അഗസ്റ്റിൻ വിവർത്തനം ചെയ്ത ഈ കൃതി മികച്ചൊരു വായനാനുഭവമാണ് സമ്മാനിയ്ക്കുന്നത്!
മനോളിൻ എന്ന പയ്യന്റെ മനസ്സിലൂടെ, ചിന്തകളിലൂടെ, അസാമാന്യരും അപരാജിതരുമായ മനുഷ്യരിലെ എക്കാലത്തെയും അജയ്യനായ പോരാളിയായി ‘ഹെമിങ് വെ യുടെ സാന്തിയാഗോ’പുനർജ്ജനിക്കുന്നു..
Yes, “A man can be destroyed.. But do not defeated”.