മിസ്സൗറി: നാല് ദിവസം മുമ്പ് കാണാതായ പിതാവിന്റേയും രണ്ട് മക്കളുടേയും മൃതദേഹം മാര്‍ച്ച് 1 തിങ്കളാഴ്ച കണ്ടെടുത്തു. ഗ്രീന്‍ കൗണ്ടിയില്‍ നിന്നാണ് മൂന്ന് പേരും കാണായത്. വ്യാഴാഴ്ച വീട്ടില്‍ നിന്നും രണ്ടു കുട്ടികളേയും കൂട്ടി കാറില്‍ പുറത്തു പോകുമ്പോള്‍ പിതാവ് ഡേരല്‍ പീക്കിന്റെ (40) കൈവശം റിവോള്‍വറും ഉണ്ടായിരുന്നതായി കുടുംബാംഗങ്ങള്‍ പറയുന്നു. വെള്ളിയാഴ്ചയും ഇവര്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്നാണു പൊലീസില്‍ വിവരം അറിയിച്ചത്.മൂന്നും നാലും വയസ്സുള്ള കുട്ടികളാണു മരിച്ചത്.

വീട്ടില്‍ നിന്നു പുറപ്പെട്ട ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം വ്യാഴാഴ്ച മിസ്സൗറി സ്‌റ്റേറ്റ് ഹൈവേ പൊലീസ് കണ്ടിരുന്നു. റോഡില്‍ പാര്‍ക്കു ചെയ്തിരുന്ന വാഹനത്തെ സമീപിച്ചു സഹായം ആവശ്യമുണ്ടോ എന്നു പൊലീസ് തിരക്കി. പിന്നീട് കുറച്ചു സമയം കഴിഞ്ഞു അതുവഴി കടന്നു പോയ ബെന്റന്‍ കൗണ്ടി ഷെറിഫ് ഓഫിസിലെ ഒരു ഡപ്യൂട്ടി ഉദ്യോഗസ്ഥൻ, ഡേരലും രണ്ടു കുട്ടികളും റോഡിലൂടെ നടന്നുപോകുന്നതായി കണ്ടു. കാര്‍ തിരിച്ചു വരുന്നതിനിടയില്‍ പിതാവും കുട്ടികളും അവിടെ നിന്നു കാട്ടിനുള്ളിലേക്കു മറഞ്ഞു. തുടര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല.
മൂന്നു പേരേയും കാണാതായ വിവരം സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് കേന്ദ്രങ്ങളിലേയും ബുള്ളറ്റിനില്‍ പോസ്റ്റ് ചെയ്തു. ചില സാങ്കേതിക തടസ്സം മൂലം ആംബര്‍ അലര്‍ട്ട് പ്രഖ്യാപിക്കാനായില്ല. ഡേരലിനു മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നതായും എന്നാല്‍ കുട്ടികളെ അപായപ്പെടുത്തുമെന്നു കരുതിയില്ലെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.
തിങ്കളാഴ്ച വൈകിട്ട് ഇവരുടെ മൃതദേഹങ്ങള്‍, ആദ്യം ഇവരെ കണ്ടെത്തിയ സ്ഥലത്തുനിന്നും അതിവിദൂരമല്ലാത്ത വൃക്ഷങ്ങള്‍ തിങ്ങിനിറഞ്ഞ ഭാഗത്തു നിന്നാണു കണ്ടെത്തിയത്. മരണകാരണം എന്തെന്നു വെളിപ്പെടുത്താന്‍ പൊലീസ് വിസമ്മതിച്ചു. കൂടുതല്‍ അന്വേഷണം നടന്നുവരുന്നതായി പൊലീസ് പറഞ്ഞു.
