ഐതീഹ്യവും, ചരിത്രവും കൂടി കലർന്നു കിടക്കുന്ന ഭൂതകാലത്തിന്റെ കളപ്പുരയാണ് കുട്ടനാട് .പഴശുരാമൻ കേരള നിർമ്മിതിക്കുവേണ്ടി മഴുവെറിഞ്ഞ കഥയ്ക്ക് ഭൂമി ശാസ്ത്രപരമായ പിൻബലം നൽകുന്ന മൺ തുണ്ടു
കൂടിയാണിത്. മലയാള സാഹിത്യത്തെ വാനോളം ഉയർത്തിയ കുട്ടനാടിന്റെ ഇതിഹാസകാരൻ തകഴി ശിവശങ്കരപ്പിള്ള യുടെ പുണ്യസഥലം.
”ഞാനൊരു ഭാഷാ പണ്ഡിതനല്ല ഒരു വിഷയത്തിലും ജ്ഞാനിയുമല്ല. വെറുമൊരു സാധാരണ കർഷകൻ. എന്റെ കാലിലെ കഴുകിയാലും മായാത്ത ചെളിപ്പാടുകൾ തന്നെ അതു വിളിച്ചു പറയും “…….
എത്ര പറഞ്ഞാലും തീരാത്ത കഥയുടെ കൂട്ടുകാരൻ തകഴി ശിവശങ്കരപ്പിള്ള. നാട്യങ്ങളില്ലാത്ത എഴുത്തിന്റെ ലോകത്തേക്ക് ഓരോ മലയാളിയേയും കൂട്ടിക്കൊണ്ടുപോയി കഥ പറഞ്ഞുറക്കിയ തനി നാട്ടുമ്പുറത്തുകാരൻ.
കഥ പറയാൻ വ്യാകരണം വേണ്ട അതൊക്കെ ഭാഷാപണ്ഡിതൻമാർക്ക്
ഉള്ളതാണെന്ന വിശ്വാസം തന്റെ എഴുത്തിന്റെ വഴികളിൽ അവസാനം വരെ കൂടെ കൊണ്ടുനടന്ന കഥാകരനായിരുന്നു അദ്ദേഹം.
ആലപ്പുഴ ജില്ലയിലെ തകഴിയിൽ 1912 ഏപ്രിൽ 17ന് പൊയ്പ്പള്ളിക്കളത്തിൽ
ശങ്കരക്കുറിപ്പിന്റേയും പാർവതിയമ്മയുടേയും മകനായി ജനിച്ചു. തകഴിയിലും, കരുവാറ്റ സ്കൂളിലുമായ് വിദ്യാഭ്യാസം പൂർത്തിയാക്കി.
തിരുവനന്തപുരം ലോ കോളേജിൽ നിന്ന് നിയമവും പഠിച്ചു.
നിയമ പoനത്തിനു ശേഷം കേരള കേസരി പത്രത്തിൽ ജോലിക്കു ചേർന്നതോടെയാണ് തകഴിയുടെ സാഹിത്യ ജീവിതം തഴച്ചു വളരുന്നത്.ഏറെ വഴിത്തിരിവായത് ഈ സൗഹൃദമാണ് .ഈ കാലഘട്ടത്തിലാണ് ചെറുകഥയിൽ സജീവമായത്. 1934ൽ നെടുമുടി തെക്കേമുറി ചെമ്പകശ്ശേരി ചിറയ്ക്കൽ കമലാക്ഷിയമ്മയുമായുള്ള (കാത്ത) വിവാഹം നടന്നു.
തകഴി അമ്പലപ്പുഴ മുൻസിഫ് കോടതിയൽ പി.പരമേശ്വരൻ പിള്ള വക്കീലിന്റെ കീഴിൽ പ്രാക്ടീസ് ആരംഭിച്ചു. പിന്നീട് ഇടതുപക്ഷ രാഷ്ട്രീയത്തിലേക്ക് നീങ്ങി. സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റ പ്രവർത്തനത്തിൽ പങ്കാളിയായി. കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷനായും, കേന്ദ്ര സാഹിത്യ അക്കാദമി നിർവ്വാഹക സമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
തന്റെ രചനകളിലെല്ലാം ജനിച്ചു വളർന്ന കുട്ടനാടും അവിടുത്തെ മനുഷ്യരും നിറഞ്ഞു നിന്നിരുന്നു.ഇവരാണ് തകഴിയെ പ്രസിദ്ധനാക്കിയത്.സാമൂഹ്യ ജീവിതത്തിൽ ഉണ്ടായ പ്രശ്നങ്ങൾ തുറന്നു പറഞ്ഞാണ് അദ്ദേഹം സാഹിത്യ രംഗത്തേക്ക് കടന്നുവന്നത്. സാഹിത്യം മനുഷ്യരാശിക്ക് ഉതകുന്ന തരത്തിലാവണം എന്ന ഉറച്ച വിശ്വാസമാണ് തകഴിയെ ഇതിന് പ്രേരിപ്പിച്ചത്.
ആലപ്പുഴയിലെ തോട്ടം തൊഴിലാളികളുടെ കഥന കഥയാണ് ‘തോട്ടിയുടെ മകനിൽ ‘ തകഴി ആവിഷ്കരിച്ചത്.ജന്മി തൊഴിലാളി സംഘർഷത്തിന്റെ രക്തം പുരണ്ട കഥയാണ് ” രണ്ടിടങ്ങഴിയിൽ ” വരച്ചു കാട്ടുന്നത്. തൃക്കന്നപ്പുഴ, പുറക്കാട് കടപ്പുറങ്ങളിലെ മുക്കുവ ക്കുടിലുകളിലെ ജീവിതദുരിതങ്ങൾ ഒപ്പിയെടുത്തതാണ് “ചെമ്മീൻ ” എന്ന നോവൽ .250 കൊല്ലത്തെ കേരളത്തിന്റെ സാമൂഹിക വികാസപരിണാമത്തിന്റെ ചരിത്രമാണ് തകഴിയുടെ ഏറ്റവും വലിയ നോവലായ കയറി ‘ലൂടെ പ്രതിപാദിക്കുന്നത്. ഒരു ഗ്രാമത്തിന്റെ ചോര തുടിക്കുന്ന മുഖം പച്ചയായി ആവിഷ്കരിക്കുന്ന ആയിരത്തോളം കഥാപാത്രങ്ങളുള്ള കയർ പരിവർത്തനോൻമുഖമായ കേരളത്തിന്റെ പരിച്ചേദമാണ് .
തന്റെ രചനകളിലൂടെ മനുഷ്യനും മണ്ണും ഇഴപിരിയാനാകാത്ത ബന്ധങ്ങളാണ് എന്ന് നമുക്ക് മനസിലാക്കി തരുന്നു. തകഴിയുടെ മറ്റൊരു പ്രസിദ്ധമായ കഥയാണ് “വെള്ള- പ്പൊക്കത്തിൽ “. ഏറെ ചർച്ച ചെയ്യപ്പെട്ട കഥ കൂടിയാണിത്. ഒരു ഗ്രാമം ഏറ്റുവാങ്ങേണ്ടി വന്ന ദുരിതവും, അവിടു- ത്തെ ജീവിതവും ആണ് കഥയിൽ നിറഞ്ഞു നിൽക്കുന്നത്. വെള്ളപ്പൊക്കത്തിൽ സ്വന്തം ജീവൻ തേടി രക്ഷപെടുന്ന തമ്പുരാന്റെയും, ജീവിതം അവിടെ തന്നെ ബാക്കി നിൽക്കുന്നതിനാൽ എങ്ങും പോകാനിലാത്ത ചേന്നന്റെയും കഥ പറയുന്നു.
ചെമ്മീൻ എന്ന നോവലാണ് തകഴിയെ ലോകപ്രശസ്തനാക്കിയത്. പരീക്കുട്ടിയേയും, കറുത്തമ്മയേയും നെഞ്ചിലേറ്റാത്ത ഒരു മലയാളി പോലും ഉണ്ടാവില്ല. മുക്കുവ ജീവിതത്തിന്റെ വികാരപരമായ എല്ലാ നിമിഷങ്ങളും ഒപ്പിയെടുത്ത മനോഹരമായ ഒരു നോവൽകൂടിയാണിത്. മുക്കുവരുടെ ആചാരഅനുഷ്ഠാനങ്ങൾ, വിശ്വാസങ്ങൾ തുടങ്ങിജീവിതത്തിലെ ഓരോ സ്പന്ദനങ്ങളേയും തകഴി തന്റെ തൂലികയിലൂടെ വരച്ചുകാട്ടുന്നു.
തോട്ടിയുടെ മകൻ, ഏണിപ്പടികൾ, ബലൂൺ, അനുഭവങ്ങൾ പാളിച്ചകൾ, ഒരു മനുഷ്യന്റെ മുഖം ,പുന്നപ്ര വയലാറിനു ശേഷം, ഒരു കുട്ടനാടൻ കഥ, ഘോഷയാത്ര ഇങ്ങനെ എത്രയോ മനസ്സിൽ തങ്ങി നിൽക്കുന്ന രചനകൾ.
1984ലെ ജ്ഞാനപീo പുരസ്കാരം നൽകി രാജ്യം അദ്ദേഹത്തെ അംഗീകരിച്ചു. 1996ലെ വള്ളത്തോൾ പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ,കേരള സാഹിത്യ അക്കാദമി അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.
കാലത്തിനൊപ്പം കഥകൾ പറഞ്ഞു തന്ന,
കേരളം കണ്ട മഹാനായ ആ സാഹിത്യ
കാരൻ1999 ഏപ്രിൽ 10ന് തന്റെ 87 ആം
വയസ്സിൽ ജന്മനാട്ടിലെ തറവാട്ടിൽ വച്ച്
അന്തരിച്ചു.
ദേശാന്തരങ്ങളിൽ പോലും അക്ഷരപുണ്യം നിറച്ച പ്രീയപ്പെട്ട കഥാകാരന് പ്രണാമം….
മനോഹരം ഈ തകഴി ഓർമ്മകൾ……
നല്ലൊരു കുറിപ്പ് ഒത്തിരി ഇഷ്ടം
നല്ലെഴുത്ത്. അഭിനന്ദനങ്ങൾ. 🌹
ആശംസകള്