തികഞ്ഞ മനുഷ്യ സ്നേഹിയും പരോപകാരിയുമായ ഒരു വ്യക്തിത്വം. സാധാരണക്കാരൻ്റെ സുഖദു:ഖങ്ങളിൽ എന്നും താങ്ങായ് കൂടെ നിൽക്കുന്ന മലയാളത്തിൻ്റെ ചാർളി ചാപ്ലിൻ എന്നറിയപ്പെടുന്ന, മലയാള സിനിമയിലെ ചിരിയുടെ രാജാവ് എസ്.പി. പിള്ള. ജൂൺ 12 അദ്ദേഹത്തിൻ്റെ ഓർമ്മ ദിനമായിരുന്നു.
എന്നും അഭിനയത്തിന്റെ കളരിയായി അറിയപ്പെടുന്ന നാടകത്തിലൂടെ തന്നെയാണ് എസ് പി പി യും അഭിനയ രംഗത്ത് ഹരിശ്രീ കുറിച്ചത് .കിട്ടിയ ഏതു ജോലിയും സന്തോഷത്തോടെ ചെയ്തു ജീവിച്ചിരുന്ന പിള്ള തികച്ചും യാദൃശ്ചികമായാണ് നാടകത്തിലേക്ക് എത്തിപ്പെടുന്നത്. എന്നാൽ ഒറ്റ നാടകം
കൊണ്ട് തന്നെ കഴിവ് തെളിയിച്ച അദ്ദേഹത്തെ തേടി കൂടുതൽ അവസരങ്ങളെത്തി.
അഭിനയത്തിന് പുറമെ മോണോ ആക്ടും മിമിക്രിയും കൊണ്ട് ഉത്സവപ്പറമ്പുകളിലെ ഇടവേളകളിൽ സദസ്യരെ പൊട്ടിച്ചിരിപ്പിച്ചു കൊണ്ട് മിമിക്രി രംഗത്തും ശ്രദ്ധേയനായി, ഏറ്റുമാനൂരിൽ ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയ മഹാകവി വള്ളത്തോളിനെ അതേ ചടങ്ങിൽ അനുകരിച്ചത് വഴിത്തിരിവായി. വള്ളത്തോള്‍ കലാമണ്ഡലത്തിലേക്ക് കൂട്ടികൊണ്ടുപോയി. അവിടെ നിന്ന് ഓട്ടൻ തുള്ളൽ അഭ്യസിച്ച അദ്ദേഹം തിരിച്ച് വന്ന് പ്രഫഷണൽ നാടകത്തിൽ സജീവമായി തന്റെ അഭിനയ ജീവിതം തുടർന്നു,
നാടകം സിനിമയിലേക്ക് വഴി തുറന്നു. ആദ്യ ചിത്രം ഭൂതരായർ പക്ഷെ പെട്ടിയില്‍ ഒതുങ്ങി. 1950 ൽ പുറത്തിറങ്ങിയ നല്ലതങ്കയും പിന്നാലെത്തിയ ജീവിത നൗകയും മലയാള ചലച്ചിത്ര ലോകത്ത് എസ്പിയെ നിറസാന്നിധ്യമാക്കി.
ശങ്കരപ്പിള്ളയുടേയും, കാർത്യാനിയുടേയും മകനായി 1913 നവംമ്പർ 28 ന് ഏറ്റുമാനൂരിലായിരുന്നു അദ്ദേഹത്തിൻ്റെ ജനനം.നന്നേ ചെറുപ്പത്തിൽ തന്നെ മാതാപിതാക്കൾ നഷ്ടപ്പെട്ടതുകൊണ്ട് ഒരു പാട് കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു കുട്ടിക്കാലം. നൊമ്പരമുണർത്തുന്ന ജീവിത
വഴിയിലൂടെയാണ് കടന്നുവന്നത്.
മാതാപിതാക്കൾ നഷ്ടപ്പെട്ടതിനാൽ പoനം തുടരാൻ കഴിഞ്ഞിരുന്നില്ല. നാടകത്തിൽ പകരക്കാരനായുള്ള ആദ്യ അഭിനയം ശ്രദ്ധ നേടിയതിനെ തുടർന്ന് സ്ഥിരം നടനായി. അപ്പൻ തമ്പുരാന്റെ ഭൂതരായർ ആയിരുന്നു ആദ്യ ചലച്ചിത്രം. പക്ഷേ അതു വെളിയിൽ വന്നില്ല. സി. മാധവൻ പിള്ളയുടെ ജ്ഞാനാംബിക ആണ് ആദ്യം പുറത്തിറങ്ങിയ ചിത്രം.വി.വി. കൃഷ്ണയ്യർ സംവിധാനം ചെയ്ത നല്ലതങ്കയിലെ അഭിനയം നല്ലൊരു ഹാസ്യനടനെ മലയാളത്തിനു നൽകി.
1950 ലെ നല്ലതങ്കയിലൂടെ ആണ് കാഴ്ചക്കാരെ ചിരിപ്പിക്കുന്ന നടനായ് പേരെടുത്തത് .നല്ലതങ്കയിലെ മുക്കുവനും, ജീവിതനൗകയിലെ ശങ്കുവും മലയാള ചലച്ചിത്ര ലോകത്ത് അദ്ദേഹത്തിൻ്റെ സാന്നിധ്യം ഉറപ്പിക്കാൻ സഹായിച്ചു .ഹാസ്യനടനായി പേരെടുത്ത അദ്ദേഹം തികഞ്ഞ സ്വഭാവനടനാണെന്ന് തെളിയിക്കുന്ന അഭിനയമികവാണ് ടാക്സി ഡ്രൈവർ എന്ന സിനിമയൽ കാണാൻ കഴിഞ്ഞത്.
എസ്.പി പിള്ള,തിക്കുറുശ്ശി, ടി.എൻ.ഗോപി നാഥൻ നായർ എന്നിവരുമായി ചേർന്ന് സ്ഥാപിച്ച “കലാകേന്ദ്ര ” ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചു. അവശത അനുഭവിക്കുന്ന ചലച്ചിത്ര പ്രവർത്തകരുടെ യൂണിയൻ പ്രസിഡൻ്റായിരുന്ന ഇദ്ദേഹം വീട്ടിലിരിക്കുന്ന മറ്റ് കലാകാരൻമാരെ സഹായിക്കാൻ എന്നും മുൻപന്തിയിൽ ഉണ്ടായിരുന്നു.
ടാക്സി ഡ്രൈവറിലെ അഭിനയത്തിന് സഹനടനുള്ള കേരള സർക്കാർ അവാർഡ്, മലയാളത്തിൽ 100 സിനിമകൾ തികച്ചതിന് തമിഴ്നാട് സർക്കാരിൻ്റെ അവാർഡ്, ചെമ്മീനിലെ അഭിനയത്തിന് കേന്ദ്ര സർക്കാർ അവാർഡ്, തിരുവിതാംകൂർ
ദേവസം ബോർഡിൻ്റെ കലാരത്നം അവാർഡ് എന്നിവ ലഭിച്ചു.
മലയാള സിനിമയിൽ തൻ്റേതായ ഒരു ശൈലിയിലൂടെ ചിരിച്ചും ചിരിപ്പിച്ചും മലയാളി മനസിൽ ഇടം നേടിയ ഇദ്ദേഹം 1985 ജൂൺ 12ന് അന്തരിച്ചു. മഹാനടൻ്റെ ഓർമ്മകൾക്കു മുന്നിൽ ആദരവോടെ പ്രണാമം ……
തയ്യാറാക്കിയത്: അജി സുരേന്ദ്രൻ✍
എസ്. പി പിള്ളയെ നന്നായി പരിചയപ്പെടുത്തിയ ലേഖനം… Congratts dear
നല്ല അവതരണം
നന്നായെഴുതി ടീച്ചർ. അദ്ദേഹത്തിന്റെ കുടുംബത്തെക്കുറിച്ച് കൂടി രണ്ടു വാക്ക് വേണമായിരുന്നില്ലേ?
വായിക്കുമ്പോഴുള്ള സന്തോഷം കൊണ്ടാണ്. 💕കേട്ടോ ടീച്ചറേ.. സസ്നേഹം…. മല്ലിക ടീച്ചർ