ഒരിക്കൽ കോവിഡ് വന്നവരിൽ രോഗം വീണ്ടും വരാനുള്ള സാധ്യത (re-infection) ഡെൽറ്റ, ബീറ്റ വകഭേദത്തേക്കാൾ ഒമിക്രോൺ വകഭേദത്തിന് മൂന്നിരട്ടിയാണെന്ന് പ്രാഥമിക പഠനം.
ദക്ഷിണാഫ്രിക്കയിലെ ആരോഗ്യ സംവിധാനം ശേഖരിച്ച വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് ഗവേഷകർ ഈ നിഗമനത്തിൽ എത്തിയിരിക്കുന്നത്. മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച്, മനുഷ്യൻറെ പ്രതിരോധശേഷി മറികടക്കാനുള്ള ഒമിക്രോണിന്റെ കഴിവിനെക്കുറിച്ചും പഠനത്തിൽ പരാമർശമുണ്ട്. ഒരു മെഡിക്കൽ പ്രീപ്രിന്റ് സെർവറിൽ അപ്ലോഡ് ചെയ്യപ്പെട്ട പഠന റിപ്പോർട്ട് ഇതുവരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടില്ല.
എന്നാൽ, പഠനത്തിന് വിധേയരായ വ്യക്തികൾ വാക്സിൻ സ്വീകരിച്ചത് സംബന്ധിച്ച് ഗവേഷകർക്ക് വിവരങ്ങളൊന്നുമില്ലെന്നും അതിനാൽ വാക്സിൻ മൂലം കൈവരിച്ച പ്രതിരോധശേഷിയെ ഒമിക്രോൺ എത്രത്തോളം മറികടക്കുമെന്ന് ഇപ്പോൾ വിലയിരുത്താൻ കഴിയില്ലെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകി.
നവംബർ 27 വരെയുള്ള കണക്കുകൾ പ്രകാരം കോവിഡ് പോസിറ്റീവായ 2.8 ദശലക്ഷം വ്യക്തികളിൽ 35,670 പേർക്ക് ഒരിക്കൽ വന്നുപോയ ശേഷം വീണ്ടും അണുബാധയുണ്ടായതായി സംശയിക്കുന്നുണ്ട്.
മൂന്ന് തരംഗങ്ങളിലും ആദ്യം അണുബാധയുണ്ടായ വ്യക്തികളിൽ അടുത്തിടെ വീണ്ടും അണുബാധ ഉണ്ടായിട്ടുള്ളതായി വിവരങ്ങളുണ്ടെന്ന് ദക്ഷിണാഫ്രിക്കൻ ഡിഎസ്ഐ-എൻആർഎഫ് സെന്റർ ഓഫ് എക്സലൻസ് ഇൻ എപ്പിഡെമിയോളജിക്കൽ മോഡലിങ് ആൻഡ് അനാലിസിസ് ഡയറക്ടർ ജൂലിയറ്റ് പുള്ളിയം വ്യക്തമാക്കി.