റിപ്പോർട്ട്: പി.പി. ചെറിയാൻ
ഒക്കലഹോമ: ഒക്കലഹോമ മസ്‌കോശിയിലെ വീട്ടില്‍ കൊല്ലപ്പെട്ടവരുടെ സംസ്‌കാര ചടങ്ങിനും മറ്റു ചിലവുകള്‍ക്കുമായി പൊതുജനങ്ങളുടെ സഹായം അഭ്യര്‍ഥിച്ചു. വെടിവയ്പ്പില്‍ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ബ്രിട്ടണിയുടെ സഹോദരിയാണ് ഇവര്‍ക്കു വേണ്ടി ഗോ ഫണ്ട് മി അക്കൗണ്ട് തുറന്നിരിക്കുന്നത്.

ചൊവ്വാഴ്ച മസ്‌കോശിയിലെ വീട്ടില്‍ വെടിവയ്പ്പ് നടക്കുന്നു എന്ന വിവരം ലഭിച്ച പൊലീസ് സ്ഥലത്തെത്തുമ്പോള്‍ കൈയ്യില്‍ തോക്കുമായി നില്‍ക്കുന്ന ജറോണെയാണ് (25) കണ്ടത്. ഇയാള്‍ പുറത്തേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് പിടികൂടി.

വീട്ടില്‍ പരിശോധന നടത്തിയ പൊലീസ് അഞ്ചു കുട്ടികളും ഒരു യുവാവും ബ്രിട്ടണിയും വെടിയേറ്റു കിടക്കുന്നതാണ് കണ്ടത്. ഇതില്‍ നാലു കുട്ടികളും യുവാവും മരിച്ചിരുന്നു. പരുക്കേറ്റ ബ്രിട്ടണിയെയും മറ്റൊരു കുട്ടിയെയും ആശുപത്രിയിലേക്ക് മാറ്റി. പക്ഷേ കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

മരിച്ച യുവാവ് വെടിവയ്പ്പ് നടത്തിയ ജറോണെയുടെ സഹോദരനും, മരിച്ച മൂന്നു കുട്ടികള്‍ ജറോണെയുടെ മക്കളുമായിരുന്നുവെന്നും പൊലീസ് പറയുന്നു. വെടിവയ്ക്കുന്നതിന് പ്രതിയെ പ്രേരിപ്പിച്ചതെന്തെന്ന് വ്യക്തമല്ല. വെടിയേറ്റു മരിച്ച കുട്ടികളുടെ സംസ്‌കാര ചെലവുകള്‍ക്കാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബ്രിട്ടണിയുടെ സഹോദരി റാവെന്‍ ഗോഫണ്ട് അക്കൗണ്ട് തുടങ്ങിയത്.
