✍🏽സുനിൽരാജസത്യാ
ഉദയരാഗം കേട്ടുണർന്ന പുലരികൾ ഉണ്ടായിരുന്നു പണ്ടൊരുനാൾ, കേരളത്തിൽ!!
ഭക്തിസാന്ദ്രമായ സംഗീത വീചികളിൽ ക്ഷേത്രങ്ങളിലെ അരയാലുകൾ ആറാടിനിന്നിരുന്ന നിമിഷങ്ങൾ!!
പ്രചുരപ്രചാരം ലഭിച്ചതു മുതൽ, പ്രാദേശിക ഖ്യാതി സിദ്ധിച്ച ക്ഷേത്രങ്ങളിലെ ദേവതകളുടെ വാഴ്ത്തലുകളിൽ സംഗീതാഭിഷേകം നടത്തിയ പ്രതിഭ. -കെ. എം ഉദയൻ.
മലയാളത്തിലെ പ്രമുഖരായ, യേശുദാസ്, ജയചന്ദ്രൻ, ഉണ്ണിമേനോൻ, പി.ലീല, ചിത്ര, വാണിജയറാം, എം.ജി. ശ്രീകുമാർ, മാർക്കോസ്, ബിജുനാരായണൻ, മധു ബാലകൃഷ്ണൻ, … തുടങ്ങി നിരവധി ഗായകർ ആണ് കെ. എം. ഉദയന്റെ സംഗീതത്തിൽ പാടിയിട്ടുള്ളത്.
അമിതാബച്ചന്റെ, ‘ബിഗ്ബി’, യേശുദാസിന്റെ ‘തരംഗിണി’ ”ജോണി സാഗരിക” തുടങ്ങി, ഒരുകാലത്ത് പ്രശസ്തിയുടെ കൊടുമുടിയിൽ നിന്നിരുന്ന ഓഡിയോ കമ്പനികളുടെ ഗാനങ്ങൾക്ക് പ്രാണ സംഗീതം പകർന്ന രാഗഗന്ധർവ്വൻ!!
നാലായിരത്തിൽപ്പരം ഗാനങ്ങൾക്ക് സംഗീതം പകർന്നിട്ടും സിനിമാ സംഗീത രംഗത്തേക്ക് കടക്കാതിരുന്നതെന്തന്ന ചോദ്യത്തിന് ”ഏതു രംഗത്തും കടന്നെത്തുവാൻ പരിശ്രമം കൂടിയേ കഴിയൂ… സംഗീത ക്ലാസുകളും, റെക്കോർഡിങ്ങുകളുമായി തിരക്കിലായിരുന്നപ്പോൾ അത്തരം വഴികളെക്കുറിച്ച് ചിന്തിച്ചിരുന്നില്ല.
എങ്കിലും പരിചയത്തിന്റെ അടിസ്ഥാനത്തിൽ തച്ചിലേടത്തു ചുണ്ടൻ എന്ന സിനിമയിൽ അഭിനയിക്കുകയും, ഷെർലക് ടോംസ് എന്ന സിനിമയിൽ ഒരു ഗാനം ആലപിക്കുകയുമുണ്ടായി.” -അദ്ദേഹം പറയുന്നു.

സംഗീതസംവിധാന രംഗത്തേക്കുള്ള വരവിനെക്കുറിച്ച് അദ്ദേഹം ഓർമിക്കുന്നത് ഇങ്ങനെഃ
സംഗീതാഭ്യാസനം തുടങ്ങിയ നാളുകളിൽ സുഹൃത്തുക്കളുമായി ഭജനകളും ഭക്തിഗാനങ്ങളും സംഗീതം ചെയ്ത് പാടുന്ന ശീലം ഉണ്ടായിരുന്നു. ഇതുകേട്ട് സുഹൃത്തിന്റെ അച്ഛന്റെ ഉപദേശപ്രകാരമാണ് അവയെ റെക്കോർഡ് രൂപത്തിലാക്കാൻ ശ്രമമുണ്ടായത്. സംഗീതസംവിധാനത്തിന്റേയോ അല്ലെങ്കിൽ റെക്കോർഡിങിന്റേയോ സാങ്കേതിക വശങ്ങളെ കുറിച്ചൊന്നും അറിയാതെ തന്നെ കൊച്ചിയിലെ പ്രശസ്തമായ ”ആലാപ് സ്റ്റുഡിയോ”യിൽ സുഹൃത്തുക്കളോടൊപ്പം പാട്ട് റെക്കോർഡ് ചെയ്യുകയും ചെയ്തു. ഇതറിഞ്ഞ ആലാപിന്റെ ഉടമ കൂടിയായ ഉണ്ണിമേനോൻ മാർക്കറ്റിംഗ് വശങ്ങളെ കുറിച്ച് മനസ്സിലാക്കിത്തരികയും യാതൊരു ഉപാധിയും കൂടാതെ രണ്ടുമൂന്ന് ഗാനങ്ങൾ പാടിത്തരികയും ചെയ്തു.!”
അവിടുന്നങ്ങോട്ട് സംഗീതസംവിധാന രംഗത്തെ യാത്ര മുടക്കമില്ലാതെ തുടരുകയായിരുന്നു.

കങ്ങഴ വാസുദേവനാണ് പ്രഥമസംഗീത ഗുരു. തുടർന്ന് രാജീവ് വർമ്മ, എം. ആർ മധുസൂദന മേനോൻ, ജയവിജയ എന്നിവരുടെ കീഴിലും സംഗീതം അഭ്യസിച്ചു. ഒട്ടനവധി പ്രശസ്തരായ ശിഷ്യസമ്പത്തുള്ള ഉദയൻ രാഹുൽരാജ് എന്ന സംഗീത പ്രതിഭയെ പ്രത്യേകം സ്മരിക്കുകയുണ്ടായി.
തനിക്ക് ലഭിക്കുന്ന ജോലിയിൽ വ്യാപൃതനായി കഴിഞ്ഞാൽ മറ്റൊന്നിനെക്കുറിച്ചും ചിന്തകൾ ഇല്ലാത്തതിനാൽ ”സെൽഫ് പ്രമോഷൻ” പോലുള്ള മാധ്യമ സഹായങ്ങൾക്കുപിന്നാലെ പോയിരുന്നില്ല. അതുകൊണ്ടു കൂടിയാവാം പാർശ്വവൽക്കരിക്കപ്പെട്ടുവെന്ന് നിങ്ങൾക്ക് തോന്നുന്നതിന്റെകാരണമെന്ന് അദ്ദേഹം പറയുന്നു.
ദന്തഗോപുരങ്ങൾ തേടി പോകാത്ത, സാമൂഹ്യരംഗത്തും സജീവമായ, ഒരു ജനകീയ കലാകാരനാണ് ഉദയൻ.

കേരളത്തിലെവിടെചെന്നാലും ഒരു ‘കലാ സൗഹൃദവലയം’ ഉണ്ടെന്നുള്ളതാണ് അദ്ദേഹത്തിന്റെ അംഗീകാരത്തിന്റെ തെളിവുകൾ!!
1991 അഖില കേരള പ്രൊഫഷണൽ നാടക മത്സരത്തിന് ‘രാമൻ ദൈവം’ എന്ന നാടകത്തിനു ലഭിച്ച അവാർഡും, ചില ജനകീയ കൂട്ടായ്മകളും ക്ഷേത്ര കമ്മിറ്റികളും നൽകിയ അംഗീകാരങ്ങളും തന്നെ വലിയ സമ്പാദ്യമായി കരുതുന്നു ഇദ്ദേഹം.
തന്റെ സംഗീത ജീവിതത്തിലെ ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിച്ച വേളയിൽ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ സംഘടിപ്പിച്ച സ്വീകരണത്തിൽ പത്മശ്രീ യേശുദാസ് നൽകിയ തംബുരു ശില്പമാണ് സംഗീത ജീവിതത്തിലെ നിധിയായി ഇദ്ദേഹം കരുതുന്നത്.
അതിലുപരി, എം. കെ. അർജ്ജുനൻ, ടി. എസ്. രാധാകൃഷ്ണൻ, ആർ. കെ. ദാമോദരൻ, എസ്. രമേശൻ നായർ, ജയവിജയ.. എന്നീ മഹാരഥന്മാരുടെ സാന്നിധ്യം ഉണ്ടായിരുന്നുയെന്നത് വലിയ പുണ്യമായി കരുതുന്നു.

എറണാകുളം ജില്ലയിലെ എളമക്കരയിൽ, ഭാര്യ കവിതയും, മക്കൾ രാഗാനന്ദ്, ഭവപ്രിയ, എന്നിവരോടൊപ്പമാണ് താമസം.
വീടിനോടനുബന്ധിച്ച് 35 വർഷമായി ‘ഗുരു ശക്തി’ സംഗീത വിദ്യാലയം നടത്തിവരുന്നു.
ഭക്തിഗാനമേളകളും, പഴയ സിനിമാഗാനങ്ങൾ തിരഞ്ഞെടുത്ത് അതിന്റെ രാഗസഞ്ചാരങ്ങൾ പരിചയപ്പെടുത്തുന്ന ”സ്മൃതിസന്ധ്യ ” എന്ന ഗാനപരിപാടിയും, വിദേശങ്ങളിലുൾപ്പടെ അവതരിപ്പിക്കാറുണ്ട്.
സംഗീതം തന്നെ ജീവിതം, ജീവിതം തന്നെ സംഗീതവും..!!

god bless you
ശ്രീ കെ എം ഉദയൻ എന്ന സംഗീതപ്രതിഭയെക്കുറിച്ചുള്ള മികച്ച ലേഖനം👏👏