ന്യൂജേഴ്‌സി: മഹാരാഷ്ട്ര സ്വദേശികളായ ബാലാജി ഭരത് രുദ്രാവർ(32), ഭാര്യ ആർതി ബാലാജി രുദ്രാവർ(30) എന്നിവരെ ന്യൂജേഴ്‌സിയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
ഇവരുടെ നാലുവയസ്സുകാരിയായ മകൾ വീടിന്റെ ബാൽക്കണിയിൽ ഒറ്റയ്ക്ക് നിന്ന് കരയുന്നത് ശ്രദ്ധയിൽ പെട്ട അയൽവാസികൾ കാരണം അന്വേഷിച്ചെത്തിയപ്പോഴാണ് മരണ വിവരം പുറത്തുവന്നത്. മഹാരാഷ്ട്ര ബീഡിലുള്ള ബാലാജിയുടെ അച്ഛൻ ഭരത് രുദ്രാവറിനെ പൊലീസ് വ്യാഴാഴ്ചയാണ് വിവരമറിയിച്ചത്. മരണകാരണം വ്യക്തമല്ലെന്ന് ഭരത് രുദ്രാവർ പറഞ്ഞു. ആത്മഹത്യയാണെന്ന സൂചനകളുണ്ടെങ്കിലും പൊലീസ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
മരുമകൾ ഏഴ് മാസം ഗർഭിണിയായിരുന്നുവെന്നും പ്രസവസംബന്ധമായി തങ്ങൾ യുഎസിലേക്ക് പോകാൻ തയ്യാറെടുക്കുകയായിരുന്നുവെന്നും ഭരത് രുദ്രാവർ പറഞ്ഞു. മകന്റേത് സന്തുഷ്ട കുടുംബമായിരുന്നുവെന്നും അയൽവാസികളുമായി നല്ല ബന്ധത്തിലായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. ഇതേ അഭിപ്രായമാണ് അയൽവാസികൾക്കുമുള്ളത്.
മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ നിന്നുള്ള വ്യക്തിയാണ് ബാലാജി. 2014 ഡിസംബറില്‍ വിവാഹിതരായ ബാലാജിയും ആരതിയും 2015 ലാണ് ന്യൂജഴ്‌സിയിലേക്ക് പോയത്. ഒരു പ്രമുഖ ഇന്ത്യൻ ഇൻഫോടെക് കമ്പനിയുടെ ജോലിക്കാരൻ ആയിരുന്നു ബാലാജി.ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം എട്ട്-പത്ത് ദിവസങ്ങൾക്കുള്ളിൽ മൃതദേഹങ്ങൾ ഇന്ത്യയിലെത്തിക്കുമെന്ന് യുഎസ് അധികൃതർ അറിയിച്ചതായും ഭരത് പറഞ്ഞു.
