റിപ്പോർട്ട് :പി പി ചെറിയാൻ, ഡാളസ്
ഫ്ളോറിഡ: അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ ഒരു മാസത്തിനുള്ളില്‍ മറ്റൊരു പ്രസിഡന്റിനു സംഭവിച്ചിട്ടില്ലാത്ത ഭരണ തകര്‍ച്ചയാണ് ബൈഡന്‍ ഭരണത്തിന് ഉണ്ടായിരുന്നതെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസ് വിട്ട് ആറു ആഴ്ചക്കുശേഷം ട്രംപ് പരസ്യമായി രംഗത്തെത്തിയത് ഇന്നാണ്. ഫ്ളോറിഡാ ഒര്‍ലാന്റോയില്‍ ഞായറാഴ്ച നടന്ന കണ്‍സര്‍വേറ്റീവ് പൊളിറ്റിക്കല്‍ ആക്ഷന്‍ കോണ്‍ഫ്രന്‍സില്‍ മുഖ്യ പ്രസംഗം നടത്തുകയായിരുന്നു ട്രംപ്. ട്രമ്പിനെ ഹര്‍ഷാരവത്തോടെയാണ് അംഗങ്ങള്‍ ആനയിച്ചത്.
‘നാം എല്ലാവരും അറിയുന്നതുപോലെ ബൈഡന്‍ ഭരണം വളരെ മോശമായ സ്ഥിതിയിലേക്ക് കൂപ്പുകുത്തികൊണ്ടിരിക്കുന്നു. അമേരിക്കയുടെ കിഴക്കേ അതിര്‍ത്തിയില്‍ ഉണ്ടായിരുന്ന അതി ഭീകരമായ സ്ഥിതി വിശേഷം അമേരിക്കയെ മുന്നോട്ടല്ല വളരെ പുറകിലേക്കാണ് നയിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. അനധികൃത കുടിയേറ്റക്കാരെ പ്രേത്സാഹിപ്പിക്കുന്ന നയം രാജ്യത്തിന് അപകടകരമാണെന്നും ട്രംപ് പറഞ്ഞു. ബൈഡന്റെ ഇമിഗ്രേഷന്‍ നയങ്ങള്‍ അടുത്ത രണ്ടു ഫെഡറല്‍ തിരഞ്ഞെടുപ്പുകളില്‍ വ്യക്തമായി പ്രതിഫലിക്കുമെന്നും ട്രംപ് കൂട്ടിചേര്‍ത്തു.
ഒര്‍ലാന്റോ സമ്മേളനത്തില്‍ ട്രമ്പിന്റെ തിരിച്ചുവരവിനുള്ള കാഹളം മുഴങ്ങികഴിഞ്ഞു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി വിട്ടു മറ്റൊരു പാര്‍ട്ടി രൂപീകരിക്കുമെന്ന പ്രചരണം തീര്‍ത്തും അസംബന്ധമാണെന്നും ട്രമ്പ് പറഞ്ഞു. ദേശസ്നേഹമുള്ള, കഠിനാദ്ധ്വാനികളായ അമേരിക്കക്കാര്‍ രൂപീകരിച്ച പാര്‍ട്ടിയില്‍ തന്നെ അടിയുറച്ചു നില്‍കുമെന്നും, പ്രതിബന്ധങ്ങളെ അതിജീവിച്ചു മുന്നോട്ടു തന്നെ പോകുമെന്നും ട്രമ്പ് പറഞ്ഞു. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പു അട്ടിമറിയിലൂടെ ഡമോക്രാറ്റില്‍ പാര്‍ട്ടി തട്ടിയെടുത്തുവെന്ന ആരോപണം ട്രമ്പ് ഇന്നും ആവര്‍ത്തിച്ചു. മൂന്നാമത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് പാര്‍ട്ടിയെ പരാജയപ്പെടുത്തുമെന്ന് പറയുന്നതിനും ട്രംപ് മറന്നില്ല.
