തലക്കുള്ളിൽ അനേകം വണ്ടുകൾ മുരളുമ്പോലെ , ഏതോ പേരറിയാത്ത കുഞ്ഞിക്കിളികൾ കലപില കൂട്ടുമ്പോലെ , വേർതിരിച്ചറിയാത്ത ഏതോ വികാരങ്ങൾ മനസിനെ മഥിക്കുന്നു .ചുറ്റും നിന്നു ആരൊക്കെയോ അടക്കം പറയുന്നു …
നേരം പുലരാൻ ഇനി എത്ര നാഴിക. നേരം വെളുപ്പിക്കില്ല എന്ന് ആരോപിറുപിറുക്കുന്നു . പിന്നെയും എന്തൊക്കെയോ കലപിലകൾ .ബോധത്തിന്റെയും ബോധക്കേടിന്റെയുംഅതിർവരമ്പുകൾ മുറിയുന്നു .പ്രിയപ്പെട്ട ഏതോ കരങ്ങൾ തന്റെ കൈയിൽ മുറുകെ പിടിച്ചിരുന്നു .
പക്ഷെ ഇപ്പോൾ ആ കരങ്ങൾ ഊർന്നു പോകുന്നു വിരലുകളിൽ നിന്നും അത് ഊർന്നു ഊർന്നു പോയി….
.
ആരുടെ തേങ്ങലുകൾ ആണ് കാതിൽ അലയടിക്കുന്നതു .
അറിയില്ല .ശാപവചനങ്ങൾ ,കുറ്റപ്പെടുത്തലുകൾ , പരിഹാസങ്ങൾ ഒക്കെ മാറിമാറി കേൾക്കുന്നു …
ഒരു മരവിപ്പ് ശരീരമാകെ പുണരുന്നു.. മരണത്തിന്റെ മണമുള്ള തണുപ്പ് , സുഖകരമായ ഒരു ആലസ്യം.. .എല്ലാ ദുഖങ്ങളിൽ നിന്നും ഒറ്റപ്പെടലിൽ നിന്നും പരിഹാസങ്ങളിൽ നിന്നും ശാശ്വത മോചനം .വീണ്ടും വീണ്ടും തന്നെ വരിഞ്ഞു മുറുക്കുന്ന തണുപ്പ് …
എങ്ങോട്ടാണ് താൻ ഊളിയിട്ട് പോകുന്നത് ഏതോ സുഖകരമായ ആലസ്യത്തിൽ
വിജനതയിലേക്ക് ഒരു യാത്രപോകും പോലെ. ആരൊക്കെയോ നിലവിളിക്കുന്നല്ലോ.
ആരാണ് ഒന്നും വ്യക്തമല്ല. “അമ്മേ ഞങ്ങളെ വിട്ടുപോകല്ലേ ഞങ്ങൾക്കു ആരുമില്ല അമ്മേ കണ്ണ് തുറക്കൂ “. അത് തന്റെ മകൾ അല്ലെ അതെ തന്റെ പൊന്നു മോൾ ആണ് ആർത്തലച്ചു കരയുന്നത്..
ആരൊക്കെയോ അവളെ ചേർത്തു പിടിച്ചു സമാധാനിപ്പിക്കുന്നല്ലോ. അവളുടെ ഭർത്താവ് നീരജ് ആണല്ലോ അത്.. സാരമില്ല അവൻ അവളെ സമാധാനിപ്പിക്കട്ടെ..
എവിടെ തന്റെ ഹരിയേട്ടൻ എവിടെയും കാണാനില്ലല്ലോ.. വീടും തൊടിയും നിറയെ ആളുകൾ ആണല്ലോ അതിനിടയിൽ എവിടെ അദ്ദേഹം. ഇപ്പോൾ എന്താകും അദ്ദേഹത്തിന്റെ അവസ്ഥ.
തൊട്ടതിനും പിടിച്ചതിനും എല്ലാം കൊച്ചു കുട്ടികളെ ശകാരിക്കും പോലെ തന്നെ വഴക്ക് പറയുന്ന ആളല്ലേ. ഇപ്പോൾ ഞാൻ ഒറ്റയ്ക്ക് യാത്ര പോകുന്നതിനും എന്നെ കുറ്റപ്പെടുത്തുമോശകാരിയ്ക്കുമോ.
“കഷ്ടം മനുഷ്യന്റെ കാര്യം ഇത്രയേയുള്ളൂ ” “ഇന്നലെ വരെ ഓടിനടന്ന് വീട്ടുകാര്യങ്ങളും നോക്കി ജോലിക്കും പൊയ്ക്കൊണ്ടിരുന്ന ആളാണ് ഒരു ബസ് അപകടം എല്ലാം തുലച്ചില്ലേ.”
ഇനി പാവം ഹരിക്കു ആരുണ്ട്.. മോള് ചടങ്ങുകൾ കഴിയുമ്പോൾ സ്ഥലം വിടും പിന്നേ അയാൾ ഒറ്റക്കാകും ഈ വീട്ടിൽ “
ആളുകൾ അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നു. ഓ… ശരിയാണല്ലോ താൻ പോയിക്കഴിഞ്ഞാൽ തന്റെ ഹരിയേട്ടൻ ഒറ്റക്കാകും.. ഏകാന്തതയുടെ നിതാന്ത നിശബ്ദത നിറഞ്ഞ ഈ വലിയ വീട്ടിൽ അദ്ദേഹം എന്ത് ചെയ്യും… എന്തിനും ഏതിനും നിഴലായി താൻ കൂടെ വേണം ഒരു ഗ്ലാസ് വെള്ളത്തിനും നീട്ടി വിളിക്കും അനു വെള്ളം വേണം. ശരിക്കും ദേഷ്യം വരും . ധൃതി വച്ചു ജോലി ചെയ്യുമ്പോൾ ഒരു ഗ്ലാസ് വെള്ളം എടുത്തു കുടിച്ചു കൂടെ ..
സഹായിക്കില്ല എന്നത് പോകട്ടെ ഒരു നല്ല വാക്ക് പറഞ്ഞു കൂടെ.
പലപ്പോഴും മനസ് മടുത്തു. മരിച്ചാൽ മതി എന്ന് തോന്നും.
പക്ഷെ ഉള്ളിന്റെ ഉള്ളിൽ അദ്ദേഹം മരിച്ചിട്ടേ താൻ മരിക്കാവു എന്ന് അഗ്രഹിച്ചിട്ടുണ്ട്.. അത് സ്വാർഥതയല്ല തന്നെ ആശ്രയിച്ചു എല്ലാകാര്യത്തിനും താൻ കൂടെ വേണമെന്ന് വാശി പിടിക്കുന്ന അദ്ദേഹം താനില്ലെങ്കിൽ എന്ത് ചെയ്യും എന്ന് ചിന്തിച്ചു വേവലാതി പെടുന്നത് കൊണ്ടാണ്.
എന്നാൽ ഇപ്പോൾ താൻ ഭയന്നതു സംഭവിച്ചു… എവിടെ അദ്ദേഹം… ദേഹം മരവിച്ചു നാക്കിലയിൽ കിടക്കുന്നു. എങ്കിലും ദേഹി ദേഹം വിട്ടൊഴിഞ്ഞു ചുറ്റിത്തിരിയുന്നു… അവസാനം കണ്ടു പിടിച്ചു , മരവിച്ച മനസും കരുവാളിച്ച മുഖവുമായി വിദൂരതയിൽ മിഴി പായിച്ചു കല്ലിനു കാറ്റു പിടിച്ചപ്പോലെ ഒരു രൂപം…
ഒരു നാൾ കൊണ്ട് രക്തം വാർന്നു വിളറി മരവിച്ച ഒരു. പേക്കോലം.. തന്റെ അഭാവം ഇത്രയ്ക്കും തകർത്തുവോ അദ്ദേഹത്തെ.. ഒന്ന് അടുത്ത് ചെല്ലാൻ , മുഖമൊന്നു പിടിച്ചുയർത്തി ഞാനില്ലേ കൂടെ എന്ന് പറയാൻ ആഗ്രഹിച്ചു.
പക്ഷെ വെറും ആത്മാവ് മാത്രമായ തനിക്കു എങ്ങനെ അദ്ദേഹത്തെ സമാധാനിപ്പിക്കാൻ കഴിയും..
ദൂരെ നിന്നു കാണാൻ മാത്രമല്ലെ കഴിയു. അദ്ദേഹത്തിന്റെ മനം വിലപിക്കുന്നത് താൻ അറിയുന്നല്ലോ.. ഒരിക്കലും തനിക്കു സ്വസ്ഥതയും സമാധാനവും തന്നിട്ടില്ലെങ്കിലും എപ്പോഴും കുത്തിനോവിച്ചെങ്കിലും ഉള്ളിന്റെ ഉള്ളിൽ അദ്ദേഹത്തിന് തന്നോട് സ്നേഹമുണ്ടായിരുന്നു.
അത് പുറത്തു കാണിക്കാതെ മണിച്ചിത്ര താഴിട്ടു പൂട്ടി ഉള്ളിന്റെ ഉള്ളിൽ സൂക്ഷിച്ചു വച്ചു. അതിന്റെ ഫലമോ. മനസും ശരീരവും അകന്നു കൊണ്ടിരുന്നു.
അവസാനം ഇതാ താൻ അദ്ദേഹത്തെ വിട്ടു പോയിരിക്കുന്നു.. ഇനി ഏതു നിമിഷവും തന്റെ മരവിച്ച ശരീരം ദഹിക്കപെടും..
ആത്മശാന്തിക്കായി കർമങ്ങൾ ചെയ്തു ആത്മാവിന് ശാന്തി നൽകും വരെ തനിക്കു ഈ കാഴ്ചകൾ ഒക്കെ കാണാം . അതുകഴിഞ്ഞാൽ എന്താണ് ഇവരുടെ ഒക്കെ അവസ്ഥ എന്നുപോലും അറിയില്ല.
അതോ ജീവിച്ചിരുന്നപ്പോൾ സ്നേഹത്തിനും സാന്ത്വനത്തിനും കൊതിച്ച പോലെ ആത്മശാന്തിക്കും താൻ അലയേണ്ടി വരുമോ ഗതികിട്ടാതെ….
ഇതും തന്റെ വിധിയാണോ… അശാന്തമായ മനസോടെ മരണത്തെ പുൽകിയ തനിക്കു ആത്മ ശാന്തിക്ക് അർഹതയുണ്ടോ.. എത്രകാലം തന്റെ ആത്മാവിനു അലയേണ്ടി വരും..
ചിത്രഗുപ്തന്റെ കണക്കു പുസ്തകത്തിൽ നിന്നു തന്റെ കണക്കു മാത്രമല്ലെ വെട്ടി മാറ്റിയത്…..
അശാന്തിയുടെ തീരത്തു അലയാൻ വേണ്ടിയാകുമോ അതും. ഇഹത്തിലും പരത്തിലും ശാന്തിയും സമാധാനവും കിട്ടാത്തത് ഏതു ജന്മ സുകൃതക്ഷയം ആണ്….
അലയാൻ മാത്രമാണോ എന്നും തന്റെ വിധി.. ഇനിയേതു തീരത്തിൽ കണ്ട് മുട്ടും അദ്ദേഹത്തെയും തന്റെ പൊന്നോമന മോളെയും.. അറിയില്ലല്ലോ….
ഒരു പക്ഷെ വൈതരണി തീരത്തു എങ്കിലും കണ്ടെത്തുമോ…അതോ അവിടെയും ഒറ്റപ്പെടാനുള്ള തന്റെ വിധി അവിടെയും വില്ലനാകുമോ… അവിടെയും താൻ ഒറ്റപ്പെടുമോ…
ജഡം എടുക്കാൻ സമയമായി തന്റെ ചിന്തകളെ കീറി മുറിച്ചു ആരുടെയോ ശബ്ദം കേൾക്കുന്നല്ലോ. കാണാൻ ആരെങ്കിലും ഉണ്ടെങ്കിൽ വന്നോളൂ.. മകളെയും താങ്ങി പിടിച്ചു നീരജ്. പുറകെ അദ്ദേഹത്തെയും പിടിച്ചു കൊണ്ട് വരുന്നല്ലോ.
രണ്ടാളും തന്റെ നിശ്ചേതനമായ ശരീരത്തു വീണു ആർത്തലച്ചു കരയുന്നുവല്ലോ…. അതാ എന്റെ പൊന്നുമോളുടെ ബോധവും മറഞ്ഞല്ലോ…
അവരെ ഒന്ന് ആശ്വസിപ്പിക്കാൻ താൻ അശക്തയാണല്ലോ…താനും വിലപിക്കുകയാണല്ലോ..
എന്നാൽ. അതാർക്കും കേൾക്കാൻ കഴിയില്ലല്ലൊ….താനൊരു ആത്മാവ് മാത്രമല്ലെ.. വെറും ആത്മാവ്.. വേദനിക്കുന്ന ആത്മാവ്….
ജിത ദേവൻ
ഹൃദയസ്പർശിയായ കഥ 👍
കഥ വളരെ ഇഷ്ടമായി വ്യത്യസ്തമായ കഥ ,നല്ല അവതരണം
ഇഷ്ടമായി
നല്ല പ്രമേയം ❤️