വാഷിംഗ്ടണ്‍ ഡി.സി: അനധികൃതമായി അമേരിക്കയില്‍ കുടിയേറിയവരും മാനുഷിക പരിഗണനയുടെ പേരില്‍ ഇവിടെ അഭയം തേടിയവരുമായ 400,00 പേര്‍ക്കു താല്‍ക്കാലിക സംരക്ഷണം ലഭിക്കുന്നുണ്ടെങ്കിലും അമേരിക്കന്‍ ഭരണഘടനാവ്യവസ്ഥയനുസരിച്ച് ഇവര്‍ക്കാര്‍ക്കും തന്നെ അമേരിക്കയില്‍ സ്ഥിര താമസം അനുവദിക്കുന്ന ഗ്രീന്‍കാര്‍ഡിന് അര്‍ഹതയില്ലെന്ന് അമേരിക്കന്‍ സുപ്രീം കോടതി.
മെയ് 7 തിങ്കളാഴ്ചയാണ് ഇതു സംബന്ധിച്ചു സുപ്രീം കോടതിയുടെ ഐക്യകണ്‌ഠേനയുള്ള വിധി ജസ്റ്റിസ് എലിന കഗന്‍ പുറപ്പെടുവിച്ചത്.
സ്വന്തം രാജ്യത്തില്‍ നിന്നും അഭ്യന്തര കലാപത്തിന്റേയും, ഭീഷണിയുടെയും സാഹചര്യത്തില്‍ അമേരിക്കയില്‍ അഭയം നല്‍കിയവര്‍ക്കു ടെപററി പ്രൊട്ടക്ഷന്‍ സ്റ്റാറ്റസ് നല്‍കിയിരുന്നു(Temporary Protection Status). ഇതില്‍ പലരും അമേരിക്കയില്‍ സ്ഥിര താമസത്തിന് താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.
സാല്‍വഡോറില്‍ നിന്നും അഭയാര്‍ത്ഥികളായി അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ എത്തി 20 വര്‍ഷമായി താമസിക്കുന്ന ദമ്പതിമാരായ ഒസെ സാന്റോസ് ഡാഞ്ചസ്, ഭാര്യ സോണിയാ ഗോണ്‍സാലസ് എന്നിവര്‍ക്ക് റ്റി.പി.എസ്. സ്റ്റാറ്റസ് ഉണ്ടായിരുന്നുവെങ്കിലും, ഗ്രീന്‍ കാര്‍ഡിനു വേണ്ടി കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് കോടതിയുടെ വിധി. ഇവര്‍ 1997, 1998 വര്‍ഷങ്ങളിലാണ് അമേരിക്കയില്‍ എത്തിയതെന്നും 2001 ല്‍ താല്‍ക്കാലിക സംരക്ഷണം നല്‍കിയിരുന്നുവെന്നും, ഇവരുടെ നാലുമക്കളില്‍ ഇളയകുട്ടി അമേരിക്കയില്‍ ജനിച്ചതാണെന്നും ചൂണ്ടികാട്ടിയാണ് ഗ്രീന്‍കാര്‍ഡിനപേക്ഷിച്ചത്.
അമേരിക്കയില്‍ അനധികൃതമായി പ്രവേശിച്ചവര്‍ക്ക് മാത്രമേ ഈ വിധി ബാധകമാകൂവെന്നും, എന്നാല്‍ ടൂറിസ്റ്റ് വിസയിലോ, താല്‍ക്കാലിക വിസയിലോ അമേരിക്കയില്‍ എത്തി വിസാ കാലാവധി കഴിഞ്ഞിട്ടും തിരിച്ചുപോകാതെ നിയമപരമായി ഗ്രീന്‍കാര്‍ഡിന് അപേക്ഷിക്കുന്നവര്‍ക്ക് മെരിറ്റനുസരിച്ച് തീരുമാനമെടുക്കാമെന്നും കോടതി ചൂണ്ടികാണിച്ചിട്ടുണ്ട്.
റിപ്പോർട്ട്: പി.പി. ചെറിയാൻ