വാഷിംഗ്ടണ്‍ ഡി.സി: മാതാപിതാക്കളുടെ അകമ്പടിയില്ലാതെ അമേരിക്കന്‍ അതിര്‍ത്തിയിലൂടെ തള്ളിവിടുന്ന കുട്ടികളെ പഠിപ്പിക്കുന്നതിനും അവരുടെ ചിലവുകള്‍ക്കുമായി ബൈഡന്‍ അഡ്മിനിസ്‌ട്രേഷന്‍ പ്രതിവാരം 60 മില്യണ്‍ ഡോളറാണ് നികുതിദായകര്‍ നല്‍കുന്ന പണത്തില്‍ നിന്നും ചിലവഴിക്കുന്നത് .
പ്രതിവര്‍ഷം 3.1 ബില്ല്യണ്‍ ഡോളര്‍ കുട്ടികളുടെ സംരക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഫസിലിറ്റികൾക്കുവേണ്ടി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഹ്യുമൻ സര്‍വീസിനെ ഫെഡറല്‍ ഗവണ്മെന്റ് ഏല്‍പ്പിക്കുന്നു .അടുത്ത മാസങ്ങളില്‍ ഈ ചിലവില്‍ വന്‍ വര്‍ദ്ധനവ് വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത് . ഇപ്പോള്‍ തന്നെ 16000 കുട്ടികളാണ് വിവിധ അതിര്‍ത്തി പ്രദേശങ്ങളിലെ ക്യാംപുകളില്‍ കഴിയുന്നത് . പത്തു എമര്‍ജന്‍സി ഷെല്‍ട്ടറുകള്‍ കൂടി സ്ഥാപിക്കുന്നതിന് ഫെഡറല്‍ ഗവണ്മെന്റ് അടിയന്തിര നടപടികള്‍ സ്വീകരിച്ച് വരുന്നു .
അതിര്‍ത്തിയിലൂടെ മാതാപിതാക്കളുടെ അകമ്പടിയില്ലാതെ കടന്നു വരുന്ന കുട്ടികളെ ബോര്‍ഡര്‍ സെക്യുരിറ്റി ഫോഴ്‌സ് കസ്റ്റഡിയിലെടുത്ത് മുപ്പത്തിയൊന്ന് ദിവസം ഹെല്‍ത്ത് ആന്‍ഡ് ഹ്യുമന്‍ സര്‍വീസിന്റെ ഷെല്‍ട്ടറുകളില്‍ താമസിപ്പിച്ച ശേഷം കുട്ടികളുടെ കുടുംബാംഗങ്ങള്‍ ആയിട്ട് ആരെങ്കിലും ഉണ്ടെങ്കില്‍ അവരെയോ അല്ലെങ്കില്‍ സ്‌പോണ്‍സര്‍മാര്‍ക്കോ കൈമാറുകയാണെന്ന് എച്ച് എച്ച് എസ്സിന്റെ ഡാറ്റയില്‍ പറയുന്നു
ഷെല്‍ട്ടര്‍ ഫെസിലിറ്റികളില്‍ കഴിയുന്ന കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നുണ്ടെന്നുള്ള ആരോപണങ്ങളും ഇതോടൊപ്പം ഉണ്ടായിട്ടുണ്ട് , ഇതിനെക്കുറിച്ച് അന്വേഷിക്കുന്നതിന് ടെക്സസ് ഗവര്‍ണ്ണര്‍ ഗ്രെഗ് എമ്പട്ട് അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
