അനിവാര്യതയുടെ തിരിച്ചെടുക്കലുകൾ – ഹരിഹരൻ പങ്ങാരപ്പിള്ളി
ലിപി പബ്ലിക്കേഷൻസ് കോഴിക്കോടിന്റെ 110 രൂപ വിലയുള്ള ഹരിഹരൻ പങ്ങാരപ്പിള്ളിയുടെ ആത്മകഥാംശമുള്ള ഒരു നോവലാണ് അനിവാര്യതയുടെ തിരിച്ചെടുക്കലുകൾ.

ബന്ധങ്ങൾക്ക് ശൈഥില്യം സംഭവിക്കുന്ന കാലത്ത് ഒരു അച്ഛന്റെയും മകന്റെയും സ്നേഹത്തിന്റെ ആഴം മനസ്സിലാക്കിത്തരുന്ന ഒരു നോവലാണിത്. ഈ നോവൽ ഇന്നത്തെ സമൂഹത്തിനു ഒരു പാഠപുസ്തകമാണ്. വൃദ്ധ മന്ദിരങ്ങളിൽ അനുദിനം തള്ളപ്പെടുന്ന അച്ഛനമ്മമാരുടെ മക്കൾ വായിച്ചറിഞ്ഞാൽ ഏറെ വിഷമിപ്പിക്കുന്ന ഒരു കഥ. മകനെ കൈപിടിച്ചു നടത്തിയ വഴികളിലൂടെ മകൻ അച്ഛനെ കൈപിടിച്ചു നടത്തുന്ന ഒരു സന്ദർഭമാണ് ഈ കഥയിലൂടെ വിവരിച്ചിരിക്കുന്നത്. ഹരിഹരൻ എന്ന് പേരുള്ള മകൻ, പേരുപോലെ തന്നെ ഈ കഥയിൽ ദൈവമായി അവതരിക്കുന്നു.
വാടക വീട്ടിൽ താമസിക്കുകയായിരുന്ന അച്ഛൻ സേതുമാധവനു നെഞ്ചു വേദന വരികയും സൈലന്റ് അറ്റാക്ക് എന്ന രോഗാവസ്ഥയിൽ നീണ്ട ആശുപത്രി വാസത്തിനു അച്ഛന്റെ കൂടെ ഒരു നിഴലായി ചേർന്നിരിക്കുന്ന ഒരു മകന്റെയും സ്നേഹവും കരുതലും ഇഴചേർന്ന് കിടക്കുന്ന ഒരു മനോഹരമായ അവസ്ഥ. ഓരോ വരിയിലൂടെയും കണ്ണോടിക്കുമ്പോൾ നമ്മളിൽ ഒരു തേങ്ങലിന്റെ സ്വരം കേൾക്കാം. മകന്റെ മാത്രമല്ല മകന്റെ ഭാര്യയും തന്റെ അച്ഛനെയും അമ്മയെയും മകനെക്കാളേറെ സ്നേഹിക്കുന്ന ഒരു കഥയാണിത്. അമ്മയുടെ സ്നേഹം എന്നും വാഴ്ത്തപ്പെട്ടതാണ്.. അതിൽ നിന്നും വേറിട്ടൊരു ചിന്തയുമായാണ് ഹരിഹരൻ എന്ന എഴുത്തുകാരൻ തന്റെ ജീവിതകഥയെ നമ്മളിലേക്ക് അവതരിപ്പിക്കുന്നത്. ഈ കഥയിൽ യാതൊരുവിധ കൂട്ടിച്ചേർക്കലുകളോ സാഹിത്യപരമോ ഭാഷാപരമോ ആയ പരീക്ഷണങ്ങൾക്കു മുതിരാതെ അനുഭവങ്ങളെ തീച്ചൂളയിലൂടെ നമ്മെ ചിന്തിപ്പിക്കുകയാണ്.
അങ്ങനെ ഹൃദയാഘാതത്തിനിരയായ അച്ഛനെയും കൊണ്ട് ആശുപത്രിയിൽ എത്തുകയും അവിടുന്ന് ഒരു കുഞ്ഞിനെപ്പോലെ തന്റെ അച്ഛനെ പരിപാലിക്കുകയും ചെയ്യുന്നു. ഐ സി യു വിൽ കിടക്കുന്ന തന്റെ അച്ഛന്റെ ചെവിയിൽ പേടിക്കണ്ടെന്ന് ധൈര്യത്തിന്റെ മന്ത്രം ഉരുവിട്ടു കൊണ്ടിരിക്കുകയാണ് മകൻ. കൂടാതെ ഒരു കുഞ്ഞിനെന്ന പോലെ ചുംബനങ്ങൾ തന്റെ അച്ഛന് നൽകി ധൈര്യം പകർന്നു കൊടുക്കുകയാണ്. ഓപ്പറേഷൻ തൊട്ടു മുന്നേയുള്ള ഫോം പൂരിപ്പിക്കുന്നതിനിടയിൽ ആ മകന്റെ കണ്ണുകൾ നിറയിച്ച വാക്കുകൾ ഉണ്ട് രോഗിക്ക് മരണം വരെ സംഭവിക്കാം അതിന് ആരും ഉത്തരവാദി ആയിരിക്കില്ല എന്നതാണ് ആ വാക്യം. ഒരാഴ്ച കൊണ്ട് ആശുപത്രിയിൽ നിന്നു പോകാമെന്നു പറഞ്ഞിരുന്നെങ്കിലും 50 ദിവസത്തോളം ആശുപത്രിയിൽ കിടക്കേണ്ടി വരുന്ന അവസ്ഥ. എണ്ണി തിട്ടപ്പെടുത്തിയ പണവുമായി പോയ മകന് ദിനംപ്രതി ചെലവ് കൂടുകയും അതിനെ സഹായിക്കാനായി ബന്ധുക്കളും സുഹൃത്തുക്കളും തന്റെ ഓഫിസിലെ ബോസും വന്നെത്തുകയും ചെയ്യുന്ന ചില ദൈവാനുഗ്രഹ നിമിഷങ്ങൾ ഈ കഥയിൽ കാണാവുന്നതാണ്.
ആരും സഹായിച്ചില്ലെങ്കിലും വീട് വിൽക്കാമെന്ന് തന്റെ അമ്മയുടെ വാക്കുകൾ അവനെ മുറിവേൽപ്പിക്കുന്നുണ്ടെങ്കിലും അത്രമേൽ ആശിച്ചു കെട്ടിയ ഒരു വീട് അത് വിൽക്കാൻ അവന്റെ മനസ്സ് അനുവദിക്കുന്നില്ല. തന്റെ ഭാര്യ ഗർഭിണിയായിരുന്നിട്ടും അവളെ തന്റെ വീട്ടിലേക്ക് പറഞ്ഞയച്ചു തന്റെ അച്ഛനെ അത്രമേൽ ലാളിക്കുകയും സ്നേഹിക്കുകയും ഊർജം നൽകുകയും ചെയ്യുകയാണ് മകൻ. ശസ്ത്രക്രിയ നന്നായി നടന്നുവെങ്കിലും അതിനുശേഷമുള്ള ഓരോ ദിവസങ്ങളും പേടിപ്പെടുത്തുന്നയിരുന്നു. അങ്ങനെയിരിക്കെ തന്റെ അച്ഛൻ ജീവിതത്തിലേക്ക് കടന്നു വരില്ല എന്നറിയുകയും ഡോക്ടറുടെ നിർദ്ദേശപ്രകാരം ബന്ധുക്കളൊക്കെ വിവരമറിയിക്കുകയും പിന്നീട് അമ്മയെ കണ്ടപ്പോൾ അച്ഛനിൽ ഉണ്ടായ മാറ്റം പ്രതീക്ഷ ഉള്ളവാക്കുന്ന ഒരു വസ്തുതയാണ്. മുപ്പത്തിയൊന്നാം ദിവസം മുതൽ മാറ്റം കൊണ്ടുവരികയും തുടർന്ന് അച്ഛന്റെ ശരീരം നല്ല രീതിയിൽ പ്രതികരിക്കുകയും നാല്പതാം ദിവസം വാർഡിലേക്ക് മാറ്റുകയും അമ്പതാം ദിവസം ഡിസ്ചാർജ് ആയി വീട്ടിലേക്ക് ആവുകയും ചെയ്യുന്നു.
തുടക്കം മുതൽ ഒടുക്കം വരെ ഒത്തിരി പ്രതീക്ഷകളും ആകാംക്ഷയും നിറഞ്ഞ ജീവിതാനുഭവങ്ങളും തീവ്രമായ പരീക്ഷണങ്ങളാണ് ഈ നോവലിലുടനീളം.
ഈ പുസ്തകത്തെ വെറും ഒരു നോവലായി തള്ളിക്കളയാൻ പറ്റാത്ത ഒരു അവസ്ഥയാണ്. എന്തെന്നാൽ ജോലിത്തിരക്കുകളിൽ അലയുന്ന യുവാക്കളും അവർക്കൊരു താങ്ങായി ഭർത്തൃപട്ടം തലയിലേറ്റുമ്പോൾ അണു കുടുംബത്തിലേക്ക് തന്റെതായ സുഖസൗകര്യങ്ങൾ തേടി നീങ്ങുന്നവരാണ് ഭൂരിഭാഗവും. അതുകൊണ്ടാവാം വൃദ്ധസദനങ്ങളിൽ വൃദ്ധരുടെ എണ്ണം വർധിക്കുന്നതും. മാതാപിതാക്കൾ എത്ര കഷ്ടപ്പെട്ടാണ് തന്റെ മക്കളെ വളർത്തുന്നത് അറിഞ്ഞിരുന്നെങ്കിൽ ഓരോ മക്കളും തങ്ങളെ മാതാപിതാക്കളെ ദൈവം തുല്യമായി കാണുകയും അവർക്കു വേണ്ട എല്ലാവിധ സുഖസൗകര്യങ്ങളും സന്തോഷങ്ങളും നൽകി അവരെ തന്നിലേക്ക് ചേർത്തി നിർത്തിയേനെ. ഇന്നത്തെ തലമുറ എത്ര തിരക്കിൽപ്പെട്ടാലും ഹരിഹരൻ എന്ന മകനെപ്പോലെ അതിനേക്കാളുപരി സേതുമാധവൻ എന്ന അച്ഛന്റെ മകനെ പോലെ സ്നേഹമുള്ളവരും ദൈവാനുഗ്രഹം ഉള്ളവരുമായി തീരട്ടെ എന്നാഗ്രഹിക്കുന്നു.
ശാരിയദു✍
thank you very much. Convey my sepcial regards to the reader.