Pandav Caves, Pachmarhi
ഇവിടുത്തെ പ്രധാന സഞ്ചാര കേന്ദ്രങ്ങളിലൊന്നാണിത്. ഈ ഗുഹകളാണ് നഗരത്തിന് ‘പച്ച്മറി’ എന്ന പേര് നൽകിയെന്നതാണ് പറയുന്നത്. ഇതിലെ പഞ്ച് പ്രച്ച്) – അഞ്ച്, മർഹി (മറി ) – ഗുഹകൾ എന്നുമാണ്. ഈ യാത്ര കഴിയുന്നതോടെ ഞാൻ കുറെ പുതിയ ഹിന്ദി വാക്കുകൾ പഠിക്കുമെന്ന് തോന്നുന്നു. ഐതിഹ്യമനുസരിച്ച് മഹാഭാരത്തിലെ അഞ്ച് പാണ്ഡവ സഹോദരന്മാർ അവരുടെ പതിമൂന്ന് വർഷത്തെ വനവാസത്തിനിടെ നിർമ്മിച്ചതാണ് ഈ ഗുഹകൾ. ഒരു കുന്നിൻ മുകളിലാണ് ഗുഹകൾ സ്ഥിതി ചെയ്യുന്നത്.
ഗുഹകളുടെ താഴ് വാരത്ത് ഭംഗിയുള്ള ഒരു പൂന്തോട്ടം ഉണ്ടാക്കിയിട്ടുണ്ട്. ഹിൽ സ്റ്റേഷന്റെ പ്രത്യേകതയായിരിക്കാം പൂവുകൾ എല്ലാം സാധാരണ കാണുന്നതിൽ നിന്നും വ്യത്യസ്തമായി വലുപ്പവും സുന്ദരവുമാണ് .
ഗുഹ കാണാനായിട്ടുള്ള കുന്നിലേക്ക് കയറുന്നതിന്റെ പല ഭാഗത്തും കൈപ്പിടിയും പടികളും ഉള്ളതു കൊണ്ട് ബുദ്ധിമുട്ട് തോന്നിയില്ല. ഗുഹകളിൽ ഭീമന്റെ ഗുഹയാണ് ഉള്ളതിൽ വലുത്. ഒന്നോ – രണ്ടോ ഗുഹകൾ വലിയ കണ്ണികൾ ഉള്ള ഗേറ്റു കൊണ്ട് അടച്ചിട്ടിരിക്കുകയാണ്.
ചില ഗുഹകളിൽ നമ്മുടെ കലാകാരന്മാരുടെ പേരുകളും ‘ലൗ ചിഹ്നങ്ങളും’ കാണാം. ഗുഹകളും കുന്നിൻ മുകളിലുള്ള കാഴ്ചകളും മനോഹരം.
കുതിര സവാരിയും ചില പരിഷ്ക്കരിച്ച ബൈക്കു സഫാരികളുമായിട്ട് കാഴ്ചകൾക്ക് പുറമെ വിനോദത്തിനും പ്രാധാന്യം കൊടുത്തിട്ടുണ്ട് പ്രാദേശികജനത. പരിഷ്കരിച്ച ബൈക്ക്, അതിന്റെ ഉടമസ്ഥൻ കൈകാര്യം ചെയ്താൽ മാത്രമെ വിചാരിച്ച സ്ഥലത്ത് നിൽക്കുകയും തിരിയുകയും ഉള്ളൂ എന്ന് തോന്നുന്നു.
അത്തരം ബൈക്ക് ഓടിക്കണമെന്നുള്ള കൂടെയുള്ള ആളിന്റെ ആഗ്രഹം സഫലീകരിക്കൽ , ഏതോ പിണങ്ങി നിൽക്കുന്ന കുട്ടിയെ അനുസരിപ്പിച്ചെടുക്കുന്ന പ്രയാസമായിരുന്നു. നമ്മൾ വലത്തോട്ട് തിരിച്ചാൽ ബൈക്ക് ഇടത്തോട്ടേക്കാണ് യാത്ര. ബൈക്ക് നിറുത്തണമെങ്കിൽ ബ്രേക്കും കൂട്ടത്തിൽ ആരെങ്കിലുമൊക്കെ പുറകെ ഓടി വന്ന് പുറകിലോട്ട് വലിച്ചും ഒക്കെയാണ് നിറുത്തിയത്.
മാഗിയും മസാല ചായയും ബജിയും ചില പ്രാദേശിക പഴങ്ങളുമൊക്കെയായി തെരുവ് ഭക്ഷണ ശാലകളും സുലഭം.
പ്രിയദർശിനി വ്യൂ പോയിന്റ്
സ്ഥലത്തിന് ഈ പേര് വരാനുള്ള കാരണമറിയാമോ ? ചോദ്യം കേട്ടപ്പോൾ ചിരിയാണ് വന്നത്. വല്ല പ്രിയദർശിനി മാരും ഇവിടെ വരുകയോ അല്ലെങ്കിൽ ഇതിനടുത്ത് ജനിച്ചു വളർന്നു കാണുമായിരിക്കും യാതൊരു മുൻവിചാരമില്ലാതെ തന്നെയാണ് മറുപടി കൊടുത്തത്.
എന്നാൽ ആ പ്രിയദർശിനി ആരാണ് എന്നറിഞ്ഞപ്പോൾ മനസ്സിനൊരു ജാള്യത . ഉരുക്കു വനിതയെന്ന വിശേഷണത്തിന് തികച്ചും അർഹയായ നമ്മുടെ ആദ്യത്തെ വനിതാ പ്രധാനമ(ന്തി ഈ സ്ഥലം സന്ദർശിച്ചതിനാൽ സ്ഥലത്തിന് അവരുടെ പേര് ലഭിച്ചതാണ്. സ്ഥലത്തിന്റെ പഴയ പേര് ‘ഫോർസിത്ത് പോയിന്റ്’ എന്നായിരുന്നു. ഈ സ്ഥലം കണ്ടെത്തിയ കേണൽ ഫോർസിത്ത്-ന്റെ പേരിലാണ് അറിയപ്പെട്ടിരുന്നത്.
പ്രകൃതി നമുക്കായി ഒരുക്കിയിരിക്കുന്ന താഴ് വരയുടെയും കുന്നുകളുടെയും കാഴ്ച അതിമനോഹരവും മനസ്സിനെ കുളിർപ്പിക്കുന്നതുമാണ്.
അവിടേക്ക് എത്താനായിട്ട് കുറച്ചു ദൂരം നടക്കേണ്ടതുണ്ട്. അതേ സമയം അടുത്തുള്ള ഏതോ സ്കൂളിലെ കുട്ടികൾ അവരുടെ പിക്നിക് കഴിഞ്ഞ് തിരിച്ചു പോവുകയായിരുന്നു. അവരോടൊക്കെ വർത്തമാനം പറഞ്ഞ് അങ്ങോട്ടേക്കുള്ള നടത്തം രസകരമാക്കിയെടുത്തു. വ്യു പോയിന്റ് എത്തിയപ്പോൾ അവിടെയുള്ള കാഴ്ചയും നിശ്ശബ്ദതയും കണ്ണുകൾക്ക് മാത്രമല്ല മനസ്സിനും നല്ലയൊരു കുളിർമ്മ സമ്മാനിക്കും.
പ്രധാനമായും സാലഡ് വെള്ളരിക്ക, പൈൻ മരത്തിൽ നിന്നുള്ള അതിന്റെ ഉണങ്ങിയ കായ്കൾ മറ്റു ‘ ലൊട്ടു ലൊടുക്ക്’ സാധനങ്ങളെല്ലാം വൃത്തിയായി ഒരു ഷീറ്റിൽ നിരത്തി വെച്ചിരിക്കുന്നതാണ് അവിടെ കട . 200 രൂപക്കുള്ള സാധനങ്ങൾ വാങ്ങിച്ചു വന്നതാണെന്നാണ് കടക്കാരൻ പറഞ്ഞത്. കൊറോണ വഴി മാറി നിൽക്കുന്നതിനാൽ ഇന്നത്തെ കച്ചവടത്തിൽ ചെലവാക്കിയ പൈസ തിരിച്ചു കിട്ടിയ എന്ന ആശ്വാസത്തിലാണ്. വേനൽക്കാലത്ത് ഇവിടെയുള്ളവർ ഇത്തരം വെള്ളരിക്ക കഴിക്കുന്നത് കാണാറുണ്ട്. ഞങ്ങളുമായിട്ടുള്ള സംഭാഷണത്തിന്റെ ഭാഗമായിട്ടായിരിക്കും ഞങ്ങൾക്ക് അത്തരം വെള്ളരിക്ക ഫ്രീയായിട്ട് തരാനും മടിയില്ല. സ്നേഹത്തോടെ അത് നിരസിക്കുമ്പോൾ ഇത്തരം മനുഷ്യർ നമ്മളെ എങ്ങനെയാണ് അത്ഭുതപ്പെടുത്തുന്നത് എന്ന് പറയാതെ വയ്യ. അല്ലെങ്കിലും യാത്രകൾ വേറിട്ട അനുഭവങ്ങളുടെ ലോകം കൂടിയാണല്ലോ ?
Thanks,
റിറ്റ ഡൽഹി