രണ്ടാം ലോക മഹായുദ്ധത്തെ തുടർന്നുണ്ടായ ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനു വേണ്ടി 1946-ൽ സർക്കാർ ഊർജ്ജിത ഭക്ഷ്യോത്പ്പാദന പദ്ധതിയ്ക്ക് രൂപം നൽകി.
ആദ്യഘട്ടത്തിൽ അയ്യപ്പൻകോവിൽ, അടിമാലി മേഖലയിൽ 10,000 ഏക്കർ വനഭൂമി കർഷകർക്ക് പതിച്ചു നൽകി. ഓരോ ഘട്ടത്തിലും അനുവദിക്കപ്പെട്ടതിനേക്കാൾ ഏറെ ഭൂമി തെളിച്ചെടുക്കപ്പെട്ടു.
1951-ൽ കട്ടപ്പന മേഖലയിൽ 3000 ഏക്കർ സ്ഥലം (600 അലോട്ടുമെന്റുകൾ) കൃഷിക്ക് വിട്ടുകൊടുത്തു. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന പുനർ വിഭജനം നടത്തണമെന്ന വാദവും ഇക്കാലത്ത് ശക്തമായി.
തമിഴർക്ക് സ്വാധീനമുള്ള ഹൈറേഞ്ച് മേഖല തമിഴ് നാടിന്റെ ഭാഗമാകുമെന്ന് വന്നപ്പോൾ ഹൈറേഞ്ചിൽ മലയാളി വിഭാഗത്തിന്റെ സംഖ്യ വർദ്ധിപ്പിക്കുവാൻ ഏർപ്പെടുത്തിയ ഹൈറേഞ്ച് കോളനൈസേഷൻ സ്കീം അനുസരിച്ച് ,1954 – 55 തിരു-കൊച്ചി മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപിള്ളയുടെ കാലത്ത് , പട്ടം താണുപിള്ള, മറയൂർ, കാന്തല്ലൂർ, ദേവിയാർ കോളനികൾ സ്ഥാപിക്കപ്പെട്ടു. 1955 ജനുവരി 20 ന് മന്ത്രിസഭയിലെ പി.ജെ കുഞ്ഞു സാഹിബ്, കല്ലാർ പട്ടം കോളനി ഉത്ഘാടനം ചെയ്തു.
6860 ഏക്കർ വിസ്തീർണ്ണമുള്ള കല്ലാർ പട്ടം കോളനി, 1386 ബ്ലോക്കുകളായും, മറയൂരിലെ 2200 ഏക്കർ സ്ഥലം 45 ബ്ലോക്കുകളായും, ദേവിയാറിൽ 246 ഏക്കർ 77 ബ്ലോക്കുകളായും പതിച്ചു നൽകി.
കുടിയേറ്റ ഭൂമിയിൽ മലയാളികളുടെ എണ്ണം വർദ്ധിച്ചപ്പോൾ ഹൈറേഞ്ച് മേഖല തമിഴ്നാടിനോട് ചേർക്കണമെന്ന വാദം നിലച്ചു. 1950 – 70 കാലഘട്ടങ്ങളിൽ ഹൈറേഞ്ച് കോളനൈസേഷൻ പദ്ധതിയെ തുടർന്ന് ഹൈറേഞ്ചിന്റെ പല മേഖലകളിലും കുടിയേറപ്പെട്ടു.
ലോക ചരിത്രം പരിശോധിച്ചാൽ തന്നെ കുടിയേറ്റങ്ങൾ എല്ലാക്കാലങ്ങളിലും ഉണ്ടായിരുന്നു എന്നു മനസ്സിലാക്കാം. ഒരു പറ്റം ആളുകൾ ഒരു ദേശത്തു നിന്നും മറ്റൊരു ദേശത്തേയ്ക്ക് മാറിത്താമസിക്കുന്നു… അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുവാനും, ഭക്ഷണം കണ്ടെത്തുവാനും, കൂടുതൽ സുരക്ഷിതത്വം തേടിയും, ഒരു പ്രദേശത്തെ വർദ്ധിച്ചു വരുന്ന ജനസംഖ്യയിൽ അയവു വരുത്തുവാനും ഒക്കെ ആയിരുന്നു ഈ കുടിയേറ്റങ്ങൾ എന്ന് മനസ്സിലാക്കുവാൻ സാധിക്കും.
വനങ്ങളിൽ ധാന്യവിളകൾ കൃഷിചെയ്യുന്നതിനായി 1940 – ൽ ഇറക്കിയ കുത്തകപ്പാട്ട വിളംബരവും, രണ്ടാം ലോക മഹായുദ്ധത്തിന്റെ ഫലമായുണ്ടായ ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിന് ഇക്കണ്ടവാര്യർ ചെയർമാനായി തിരുവിതാം കൂറിലെ ആദ്യത്തെ ജനകീയസർക്കാർ നടപ്പിലാക്കിയ അധിക ഭക്ഷ്യോൽപാദന പദ്ധതിയും അനുസരിച്ച് പതിനായിരക്കണക്കിന് ഏക്കർ ഭൂമി കൃഷിയ്ക്കായി വിട്ടുനൽകിയിരുന്നു.
വിവിധ ജലവൈദ്യുതി പദ്ധതികളുമായി ബന്ധപ്പെട്ട് കുടിയേറിയവരും ധാരാളം ഉണ്ടായിരുന്നു.
1958-ൽ ഈരാറ്റുപേട്ടയിൽ നിന്നും അയ്യപ്പൻ കോവിലിലേയ്ക്ക് ബസ് സർവ്വീസ് ആരംഭിച്ചു. 1963 – 67 കാലത്ത് നിർമ്മിക്കപ്പെട്ട തൊടുപുഴ-പുളിയൻ മല റോഡും വാഹനയോഗ്യമായി.
1961 മെയ് 2 ന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടുക്കി ജലവൈദ്യുത പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചതോടെ കേരളത്തിലെ തന്നെ ഏറ്റവും വലിയ കുടിയിറക്ക് അയ്യപ്പൻ കോവിലിൽ നടന്നു.
സിസി ബിനോയ് വാഴത്തോപ്പ്✍