കുട്ടനാട് മേഖലയിൽപ്പെട്ട പ്രകൃതിരമണീയമായ ഒരു ഭൂപ്രദ്ദേശമാണ് ചമ്പക്കുളം.
തിയേറ്ററുകൾ നിറഞ്ഞോടിയ ചമ്പക്കുളം തച്ചൻ സിനിമയിൽ ഗ്രാമത്തിന്റെ സുന്ദരദൃശ്യങ്ങൾ ഒപ്പിയെടുത്തിട്ടുണ്ട്. ആ സിനിമ കണ്ടിട്ടുള്ളവരാരും തന്നെ ചമ്പക്കുളമെന്നപേര് മറന്നുപോകില്ല
പമ്പയാറിന്റെ വിശുദ്ധിയിൽ മുങ്ങി നിൽക്കുന്ന ഈ ഗ്രാമത്തിലൂടെ നമുക്കൊന്ന് പോകാം. കൊച്ചു തോടുകളും. തുരുത്തുകളും,നിറഞ്ഞ ആരെയും മോഹിപ്പിക്കുന്ന സൗന്ദര്യവുമായി നിൽക്കുന്ന ചമ്പക്കുളം ദേശത്തെ പ്രധാനആഘോഷമാണ്, ചമ്പക്കുളം മൂലം വള്ളംകളി.
അമിച്ചകരി, നടുഭാഗം എന്നീരണ്ടുകരകൾ ഉൾപ്പെട്ട ചമ്പക്കുളത്ത് പേരുകേട്ട രണ്ടു ജലചക്രവർത്തിമാർ ഉണ്ട്, നടുഭാഗം ചുണ്ടനും, ചമ്പക്കുളം ചുണ്ടനും,1973ൽ ചമ്പക്കുളം ബോട്ട്ക്ലബ്ബിന്റെ നേതൃത്വത്തിൽ കോഴിമുക്ക് നാരായണൻ ആചാരിയുടെ നേതൃത്വത്തിൽ നിർമ്മിച്ച ചുണ്ടൻ വള്ളം 1974ൽ നീരണിഞ്ഞു.
നീരണിഞ്ഞ വർഷം മുതൽ പടയോട്ടം ആരംഭിച്ചുവെങ്കിലും നെഹ്‌റുട്രോഫി പോലുള്ള ജലമാമങ്കത്തിൽ ജയിക്കുവാൻ,ഈ ജലരാജാവിനു കഴിഞ്ഞില്ല.
നീണ്ട പതിനഞ്ചു വർഷം വേണ്ടിവന്നു അവന് പുന്നമടയിൽ പുളകങ്ങൾ വാരിവിതറിക്കൊണ്ട് വിസ്മയം സൃഷ്ടിക്കുവാൻ.
1989. ൽ ചമ്പക്കുളം ദേശത്തിന്റെ അഭിമാനമായ ഈ കരിനാഗം പുന്നമട കീഴടക്കി നെഹ്‌റുട്രോഫിയിൽ മുത്തമിട്ടു.
പിന്നീടങ്ങോട്ട്, വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചുകൊണ്ട് അവൻ ജൈത്രയാത്ര തുടർന്നു. തന്റെ തട്ടകത്തിൽ വേറൊരാളെയും കയറാൻ അനുവദിക്കാതെ നീണ്ട പത്തുവർഷം പുന്നമടയിൽ വിജയതിലകമണിഞ്ഞു.
1989,90,91 യു ബി സി കൈനകരി ടീമിന്റെ നേതൃത്വത്തിൽ തുടർച്ചയായി വിജയിച്ച് ഹാട്രിക്കിനുടമയായി.
1992ൽ ശ്രീലക്ഷ്മണ ബോട്ട് ക്ലബ്ബിന്റെ വന്യശക്തിക്കു മുൻപിൽ അടിയറവു പറയേണ്ടി വന്നുവെങ്കിലും 1994ൽ “ആന്റണി അക്കരക്കളം ക്യാപ്റ്റൻ ആയ ജെറ്റ് എയർവേസ് ബോട്ട്ക്ലബ് നെഹ്‌റുട്രോഫി തിരിച്ചു പിടിച്ചു.
1995,96,97,98.. തുടർച്ചയായി വിജയകിരീടം നേടിയ ചമ്പക്കുളത്തിന്റെ അഭിമാനയാനം.2009ൽ ജിജി ജേക്കബ് പൊള്ളയിൽ നയിച്ച ജീസസ് ബോട്ട് ക്ലബ്ബിന്റെ നേതൃത്വത്തിൽ മത്സരിച്ച ശേക്ഷം വിശ്രമത്തിലായി.
തുടർച്ചയായ മത്സരങ്ങൾ അവനെ ക്ഷീണിതനാക്കിയിരുന്നു..
പുതുക്കിപണിത് അവന് കൈമോശം വന്ന ആരോഗ്യത്തെ വീണ്ടെടുക്കാൻ നോക്കിയെങ്കിലും. ശ്രെമങ്ങളെല്ലാം വിഫലമായി..
വാർദ്ധക്യാവസ്ഥയിലെത്തിയ അവനെ 2013 ഡിസംബർ 23ന്
“യു എസ് റ്റി ഗ്ലോബലെന്ന ഐ റ്റി” കമ്പനിക്ക് കൈമാറി.
പഴയകാല പ്രതാപത്തെ വിളിച്ചോതിക്കൊണ്ട് ചരിത്രമുറങ്ങുന്ന ഈ ജലരാജാവ് ഇപ്പോൾ “തിരുവനന്തപുരത്തുള്ള യു എസ് റ്റി ഗ്ലോബലിന്റെ ക്യാമ്പസ്സിൽ ഇരിപ്പുണ്ട്.
ഒരു നാടിന്റെ സംസ്കാരത്തിന്റെപൈതൃകമാ യ ഈ പുണ്യജന്മം നശിപ്പിക്കപ്പെടാതെ എങ്ങിനെ സംരക്ഷിക്കപ്പെടുന്നതിൽ കുട്ടനാട്ടുകാരായ ഏവർക്കും സന്തോഷമുളവാക്കുന്നതാണ്.
ഈ പഴയചുണ്ടൻ പോയതിനു ശേക്ഷം, ചമ്പക്കുളംകാർ പുതിയ ഒരു ചുണ്ടൻവേണമെന്ന തീരുമാനത്തിലെത്തുകയും, കോഴിമുക്ക് നാരായണൻ ആചാരിയുടെ സീമന്തപുത്രനായ ശ്രീ ഉമാമഹേശ്വരൻ ആചാരിയുടെ നേതൃത്തിൽ 2013 ൽ പുതിയ ചുണ്ടന് ഉളികുത്തുകയും,2014 മെയ് പതിനഞ്ചിന്, സ്വന്ദര്യത്തിലും കരുത്തിലും ഏതു വള്ളത്തോടും കിടപിടിക്കുന്ന അദ്ദേഹത്തിന്റെ മാസ്റ്റർ പീസ് ആയ ചമ്പക്കുളം പുത്തൻചുണ്ടൻ നീരണിഞ്ഞു. പണിതിറക്കിയ ആ വർഷം തന്നെ യു ബി സി കൈനകരിയുടെ നേതൃത്വത്തിൽ വിജയം നേടിയെടുക്കയും നിരവധി പ്രാദേശിക മത്സരങ്ങളിൽ വിജയത്തിലകമാണിയുകയും ചെയ്തു.
സ്വർണ്ണനാഗങ്ങളെപ്പോലെ ജലപുളിനങ്ങളെ പുളകമണിയിച്ചുകൊണ്ട്, ഓരോ ജലോത്സവപ്രേമികളുടെയും മനസിലേക്ക് ഉന്മാദത്തിന്റെ അലയൊലികൾ സൃഷ്ടിച്ചുകൊണ്ട് കരളുകവർന്ന ഈ ചുണക്കുട്ടന്മാർ കുട്ടനാട്ടുകാരുടെ മാത്രമല്ല ഓരോ മലയാളികളുടെയും സ്വകാര്യ അഹങ്കാരമാണ്.
ഞങ്ങൾ കുട്ടനാട്ടുകാരുടെ ജന്മപുണ്യമായ ഈ ജലകേസരികൾ നിങ്ങളുടെ നെഞ്ചിൽ സ്ഥാനം പിടിച്ചുവെന്ന് ഞാൻ കരുതിക്കോട്ടെ..
അടുത്ത ആഴ്ച ഞാൻ വീണ്ടും വരാം, വായിക്കാൻ തയ്യാറല്ലേ നിങ്ങൾ. എങ്കിൽ എഴുതുവാൻ ഞാനും തയ്യാറാണ്. നിങ്ങളുടെ കുട്ടനാടൻ കൂട്ടുകാരി..
അശ്വതി മനോജ്✍