“”കുട്ടനാട് ഉണരുകയാണ്…””
കാലമേൽപ്പിച്ച മുറിപ്പാടുകൾ മറന്നുകൊണ്ട്. മിഥുനമാസത്തിലെ മൂലം വള്ളംകളിയോടെ കുട്ടനാടിന്റെ കായൽപ്പരപ്പുകളിൽ അങ്കചേകവന്മാരുടെ പടപ്പുറപ്പാടിന് തുടക്കം കുറിക്കുകയാണ്.
മാസങ്ങൾക്ക് മുൻപ് തുടങ്ങുന്ന തുഴച്ചിൽക്കാരുടെ പരിശീലനത്തിൽ തുടങ്ങി, ചുണ്ടൻവള്ളങ്ങൾ മീൻനെയ്യ് തേച്ച്പിടിപ്പിക്കൽ , പുതിയ നയമ്പുകൾ പങ്കായം എന്നിവ പണിയുക , ബോട്ട്ക്ലബ്ബുകാരുമായി തുഴച്ചിലിനുള്ള കരാറിൽ ഒപ്പുവെക്കുക , തുടങ്ങിയകാര്യപരിപാടികളുമായി കുട്ടനാടിന്റെ ഓരോഗ്രാമങ്ങളും സജീവമാവുകയാണ്. മനസ്സിൽ അലയടിക്കുന്ന കായലോളങ്ങൾ പോലെ..!
വള്ളംകളി കായൽപരപ്പുകളിലാണെങ്കിൽ, അതിന്റെ ആരവം നാട്ടിൻപുറങ്ങളിലെ ചായക്കടകളിലും വായനശാലകളിലുമായി പൊടിപൊടിക്കും. പരസ്പരം പന്തയം വെക്കൽ . തോൽക്കുന്ന വള്ളത്തിന്റെ ആൾ പന്തയം വെച്ച സാധനം എന്താണോ അത് കൊടുക്കണം.. ക്യാഷ് ആണ് പ്രധാന പന്തയം എന്ന് നിങ്ങൾ കരുതിയെങ്കിൽ തെറ്റി . തല മുണ്ഡനംചെയ്തു പാട്ടകൊട്ടി തെരുവോരം നടത്തുന്ന കലാപരിപാടികളാണ് ബെറ്റിൽ അടങ്ങിയിരിക്കുന്നത്.
പൈസയേക്കാൾ മൂല്യം അഭിമാനമാണല്ലോ..? അതുകൊണ്ട് തന്നെ വാശിയും കൂടും..
ജലോത്സവ സമയങ്ങളിൽ ഇരുകരക്കാരും തമ്മിൽ ബദ്ധശത്രുക്കൾ ആയിരിക്കും. അവിടെയിവിടെയുമൊക്കെയായി അടിപിടിയൊക്കെ സാധാരണം.എങ്കിലും, ആപത്തുകളിൽ എല്ലാവരും ഒന്നിച്ചുനിൽക്കും.പരിശീലന തുഴച്ചിലിനുള്ള ടീമംഗങ്ങൾക്ക് ഉള്ള സദ്യവട്ടം, ജാതിഭേദമില്ലാതെ ഒരേ പന്തിയിൽ ഒരുമിച്ചിരുന്നുകഴിക്കും.സ്നേഹത്തിന്റെയും കരുതലിന്റെയും അതിലുപരി നാടിന്റെയും ഹൃദയതാളത്തിന്റെ തുടിപ്പ് പോലെ…
ഷാപ്പുകളിൽ വഞ്ചിപ്പാട്ടിന്റെ ആരവങ്ങൾ…!
എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പൂത്തമരങ്ങൾ മാത്രം എന്ന് പറയുന്നത് പോലെ എവിടെ തിരിഞ്ഞാലും വള്ളംകളിയും വഞ്ചിപാട്ടും. അമ്മാവന്മാരൊക്കെ പ്രായംമറന്ന് ആവേശത്തിൽ അല്പം പുലരി കള്ളും അടിച്ച് കിക്കായി വഞ്ചിപ്പാട്ടും പാടി നടക്കും. കാണം വിറ്റും ഓണമുണ്ണണമെന്ന പഴമൊഴിയെക്കാൾ ഉള്ളതെല്ലാം മുടക്കി ജലോത്സവത്തിന് ഒരുങ്ങുകയെന്നതാണ് കുട്ടനാടിന്റെ രീതി.
“”കുട്ടനാടിന്റെ ദേശിയ ഒളിമ്പിക്സ്..”
അമ്പലപ്പുഴശ്രീകൃഷ്ണസ്വാമിക്ഷേത്രം, ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രം എന്നീ ആരാധനാലയങ്ങളുടെ വിഗ്രഹലബ്ധിയുമായി സംബന്ധിച്ച് നൂറ്റാണ്ടുകൾക്ക് മുൻപ് ജലോത്സവം തുടങ്ങിയെന്നാണ് ചരിത്രരേഖകൾ.
ജലമേളകൾ മത്സരരീതിയിൽ ആയത് 1940കളിൽ ആണെന്ന് പറയപ്പെടുന്നു. കൊല്ലത്ത് മണ്രോത്തുരുത്തിൽ ബ്രിട്ടീഷ് വൈസ്രോയി 1940കളിൽ മത്സരവള്ളംകളി നടത്തിയതായി രേഖകൾ ഉണ്ട്. വള്ളം കളി മത്സരരീതിയിൽ ആകുന്നതിനു മുൻപ് ചുണ്ടൻവള്ളങ്ങൾക്ക് പള്ളിയോടങ്ങളുടെ ആകൃതിയായിരുന്നു.വീതികൂടി നീളം കുറഞ്ഞു അണിയവും *അമരവും ഉയർന്നതായിരുന്നു.
പഴയചുണ്ടൻ വള്ളങ്ങളുടെ അതേരൂപമാണ് ആറന്മുള പള്ളിയോടങ്ങൾക്ക്.
മത്സരത്തിന് വേണ്ടി രൂപംമാറ്റിയുണ്ടാക്കിയതാണ് കുട്ടനാടൻ ചുണ്ടൻവള്ളങ്ങൾ. നെഹ്‌റുട്രോഫി ലോകമെങ്ങും കീർത്തികേട്ടതോടെ വള്ളംകളിക്ക് വീര്യമേറി. വേഗതകൂട്ടൻ വേണ്ടി തച്ചന്മാർ രൂപമാറ്റം വരുത്തി. ചാട്ടുളിപോലെ പാഞ്ഞുവരുന്ന ഈ കരിനാഗങ്ങൾ കുട്ടനാടൻ ജനതയുടെ വികാരമായിമാറിക്കഴിഞ്ഞു. ഇപ്പോൾ ഈ കരുമാടികുട്ടന്മാരെ ലോകജനതഏറ്റെടുത്തു കഴിഞ്ഞു.
അപ്പർകുട്ടനാടിന്റെ പരിധിക്കുള്ളിലെ വീയപുരം പഞ്ചായത്തിലെ ഒരു ഗ്രാമപ്രദേശം ആണ് വെള്ളംകുളങ്ങര… കാരിച്ചാൽ കഴിഞ്ഞ അടുത്ത ദേശം. കരിച്ചാലിനെയും വെള്ളംകുളങ്ങരയെയും വേർതിരിക്കാൻ ചരിത്രമുറങ്ങുന്ന ഒരു പാലം ഉണ്ട് “അകവൂർപാലം” . പഴമയുടെ സൗന്ദര്യം വിളിച്ചോതിക്കൊണ്ട് മുൻതലമുറയുടെ ചൂടും ചൂരുമുറങ്ങുന്ന അകവൂർ പാലം. കാരിച്ചാൽ ജയിച്ചാൽ കാരിച്ചാൽക്കാർ വെള്ളംകുളങ്ങരക്കാരെ പ്രകോപിതരാക്കാൻ ആ പാലത്തിൽ പടക്കം പൊട്ടിക്കും വെള്ളംകുളങ്ങരക്കാർ ജയിച്ചാൽ അവർ കാരിച്ചാൽക്കരക്കാരെ പ്രകോപിതരാക്കാൻ ഈ പാലത്തിൽ പടക്കം പൊട്ടിക്കും.ഒരിക്കൽ നെഹ്‌റുട്രോഫി മത്സരത്തിൽ വെള്ളംകുളങ്ങരയും കാരിച്ചാലും തമ്മിൽ പൊരിഞ്ഞപോരാട്ടം. ആര് ജയിക്കുമെന്ന് പറയാനാവാത്ത ഇഞ്ചോടിഞ്ചു തുഴഞ്ഞ് ജീവന്മരണപോരാട്ടം ഒടുവിൽ കാരിച്ചാൽ കപ്പ് നേടി. അമിത പ്രതീക്ഷയിലായിരുന്ന വെള്ളംകുളങ്ങരക്കാർ മേടിച്ചു വെച്ച ഗുണ്ടും മലപ്പടക്കവും . പാലത്തിൽ നിന്നു താഴെ വെള്ളത്തിലേക്കു എടുത്തെറിഞ്ഞു . അങ്ങിനെ കുറെ രസകരമായ ഓർമ്മകൾ ഉറങ്ങുന്ന അകവൂർ പാലം .
അച്ഛൻകോവിലാറിന്റെ കൈവഴി വെള്ളംകുളങ്ങരയിൽക്കൂടി ഒഴുകുന്നു. വിശാലമായ നെൽപ്പാടങ്ങളാൽ സമൃദ്ധം ആണിവിടെ. കൃഷികഴിഞ്ഞാൽ വയലുകളിൽ വെള്ളം കയറ്റും . വെള്ളം നിറഞ്ഞുകഴിഞ്ഞാൽ പിന്നെ ആമ്പലുകൾ കിളിർത്ത് വരും. വെള്ളനിറത്തിലുള്ള ആമ്പലുകൾ ഒരു ഭാഗത്തു കുറച്ച് കാണും വേറൊരു ഭാഗത്ത് ഏക്കർക്കണക്കിന് ചുവപ്പ് നിറത്തിലുള്ള ആമ്പലുകൾ വിരിഞ്ഞു നിൽക്കുന്ന കാഴ്ച ആരുടെയും മനം മയക്കും.. ആമ്പൽപൂത്തു കഴിഞ്ഞാൽപ്പിന്നെ ഇവിടെ സന്ദർശകരുടെയും. കല്യാണപാർട്ടികളുടെയും ഷൂട്ടിംഗ് ലൊക്കേഷൻ ആണ്.
വെള്ളംകുളങ്ങര ദേശം കീർത്തികേൾക്കാൻ കാരണക്കാരനായ ഒരുജലചക്രവർത്തിയുണ്ടിവിടെ.
“”വെള്ളംകുളങ്ങര ചുണ്ടൻ.””.പഴയ “”നെപ്പോളിയൻ വള്ളത്തിന്റെ വേറൊരു ഭാവം ചരിത്രമുറങ്ങുന്ന വെള്ളംകുളങ്ങര ചുണ്ടന്റെ വിശേഷങ്ങളുമായി a
അടുത്ത ആഴ്ച വരാം.. അല്പം കുട്ടനാടൻ ചെത്തുകള്ളും കൊതിയൂറുന്ന കരിമീൻ വറുത്തതുമൊക്കെ കൂട്ടി ഒരു പിടിപിടിക്കാൻ തോന്നുന്നുണ്ടോ..? എങ്കിൽ എന്റെ കുട്ടനാട്ടിലോട്ട് പോരെ… നാവിൽ രസമുകുളങ്ങളെ ഉണർത്തുന്ന രുചിയുടെ മേളപ്പെരുക്കങ്ങൾ സൃഷ്ടിക്കുന്ന കുട്ടനാടൻ വിഭവങ്ങൾ…. ജലരാജാക്കന്മാർ ഒരു കുളിരലപോലെ നിങ്ങളുടെ ധമനികളിൽ ഒഴുകിപരക്കുന്നെണ്ടെന്നു ഞാൻ കരുതിക്കോട്ടെ. നിങ്ങൾ എന്റെ കുട്ടനാടിനെ വായിക്കാൻ തയ്യാറല്ലേ!? എങ്കിൽ ഞാൻ എഴുതാൻ തയ്യാറാണ്. നിങ്ങളുടെ കുട്ടനാടൻ കൂട്ടുകാരി
അശ്വതി മനോജ്✍
(അമരം -പിൻഭാഗം(തല ഭാഗം )അണിയം – മുൻഭാഗം (ചുണ്ട്)