കുട്ടനാടെന്ന ഗ്രാമസുന്ദരിയുടെ ചരിത്രകഥകൾ പറയുമ്പോൾ, ഈ ഗ്രാമകന്യകയെ മലനാടും കടന്നുള്ള പ്രശസ്തയിലേക്കെത്തിച്ച ദൈവത്തിന്റെ നാടിന്റെ സാംസ്‌കാരികപൈതൃകങ്ങളെക്കുറിച്ച് പരാമർശിക്കാതിരിക്കാനാവില്ല.
രാജഭരണകാലത്ത് ജലമാർഗ്ഗം യുദ്ധങ്ങൾക്ക്വേണ്ടി ഉപയോഗിച്ചിരുന്ന ചുണ്ടൻവള്ളങ്ങൾ, ഇന്ന് ആവേശത്തിന്റെ കൊടുമുടിയേറി ഓരോ ജലോത്സവപ്രേമികളുടെയും നെഞ്ചിടിപ്പിന് മിന്നൽപ്പിണരിന്റെ വേഗത നൽകികൊണ്ട് തുഴഞ്ഞ് കയറിയിരിക്കുകയാണ്. നെറ്റിപ്പട്ടമണിഞ്ഞ് മുത്തുക്കുടചൂടി അണിഞ്ഞൊരുങ്ങി വഞ്ചിപാട്ടിന്റെ രാഗലയതാളങ്ങളിൽ മുഴുകി ആർപ്പുവിളികളുടെ ആരവം മുഴക്കിക്കൊണ്ട് വരുന്നത് കണ്ടാൽ ആർക്കാണ് ഉള്ളിലൊരു കോരിതരിപ്പുണ്ടാകാത്തത്…
കരുമാടിക്കുട്ടന്മാരുടെ കൈക്കരുത്തിൽ, നയമ്പുകൊണ്ട് ഇന്ദ്രജാലം സൃഷ്ടിക്കുന്ന ജലച്ചക്രവർത്തിമാരെ പരിചയപ്പെടണ്ടേ…
1970കളിൽ പുന്നമടയിൽ ചരിത്രം സൃഷ്ട്ടിച്ച , അതികായകന്മാരുടെ കോട്ടകൊത്തളങ്ങളിൽ തിരയിളക്കമുണ്ടാക്കിക്കൊണ്ട് ഒരു പടക്കുതിരയെപ്പോലെ കടന്നുവന്ന ഇരട്ടചങ്കൻ കല്ലൂപ്പറമ്പൻ.
അൻപത്തിഒന്നെകാൽ ക്കോൽ നീളവും അൻപത്തിരണ്ട് അംഗുലം വീതിയുമുള്ള ഇവന് എൺപത്തിമൂന്ന് തുഴക്കാർ അഞ്ച് അമരക്കാർ,ഏഴുനിലക്കാർ ഉൾപ്പെടെ തൊന്നൂറ്റിയഞ്ചുപേരെ ഉൾക്കൊള്ളാനുള്ള ശേക്ഷിയുണ്ട്..
കല്ലൂപ്പറമ്പന്റെ ചരിത്രം കഴിഞ്ഞ ലക്കം വിശദമാക്കിയിട്ടുണ്ട്.
സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഈചുണ്ടൻവള്ളം ചരിത്രമെഴുതാൻ അങ്കതട്ടിലേക്ക് കയറുമ്പോൾ അതികായകനായ പാർത്ഥസാരഥിയും യുവരാജാവായ പുളിങ്കുന്നും പടയോട്ടം നടത്തുന്ന കാലഘട്ടമായിരുന്നു..
യു ബി സി കൈനകരിയിലെ കരുമാടിക്കുട്ടന്മാരുടെ കൈക്കരുത്തിൽ വർഗീസ് ആന്റണി വലിയവീട്ടിലിന്റെ ക്യാപ്റ്റൻസിയിൽ 1970ൽ പുന്നമടയുടെ വെള്ളിവിതാനത്തിൽ കോരിത്തരിപ്പുകളുണ്ടാക്കികൊണ്ട് നെഹ്‌റുവിന്റെ കയ്യൊപ്പ് പതിഞ്ഞ വെള്ളിക്കപ്പിൽ മുത്തമിട്ടു.
1971ൽ ഗംഗാധരൻനായരുടെ ക്യാപ്റ്റൻസിയിൽ കോട്ടയം കുമരകം ബോട്ട്ക്ലബ്ബിലെ വീരയോദ്ധക്കളുടെ കൈക്കരുത്തിൽ പുന്നമടയിൽ അങ്കത്തിനെത്തിയ ഈ ജലരാജാവിന്, യുവരാജാവായ പുളിങ്കുന്നിനൊപ്പം ട്രോഫി പങ്കിടേണ്ടിവന്നു.അങ്ങിനെ ചരിത്രത്തിലാദ്യമായി ആലപ്പുഴജില്ലക്ക് പുറത്തേക്ക് നെഹ്‌റുട്രോഫി പോയി.
പിന്നീട് കരുത്തന്മാരായ നിരവുന്തറ പാപ്പിയുടെ ക്യാപ്റ്റൻസിയിൽ 1972ലും പാറക്കൽ കുഞ്ഞച്ചന്റെ ക്യാപ്റ്റൻസിയിൽ 1973ലും മത്സരിച്ച് ഹാട്രിക് നേടി.
ചരിത്രത്തിലന്നുവരെ ഒരുവള്ളവും നാല്തവണ നെഹ്‌റുട്രോഫി നേടിയിട്ടില്ല. തുടർച്ചയായി വിജയത്തിന് ശേക്ഷം പിന്നീട് നെഹ്‌റുട്രോഫിയിൽ മുത്തമിടാൻ അവനു 1992വരെ കാത്തിരിക്കേണ്ടി വന്നു.
തന്റെ പിതാവായ “ഹാലി മാത്യു” 1991ൽ ഈ ലോകത്ത് നിന്നു മൺമറഞ്ഞുപോയപ്പോൾ, അദ്ദേഹത്തിന് സ്മരണാഞ്ജലിയായി 1992ൽ ലക്ഷ്മണ ബോട്ട്ക്ലബ്ബിലെ ചുണക്കുട്ടികൾ ചമ്പക്കുളമെന്ന ജലച്ചക്രവർത്തിയുടെ പടയോട്ടത്തിന് തടയിട്ടുകൊണ്ട് ആ വർഷത്തെ നെഹ്‌റുട്രോഫി നേടിക്കൊടുത്തു.1993ൽ ആദ്യമായി നെഹ്‌റുട്രോഫി നേടിക്കൊടുത്ത “യു ബി സി കൈനകരി” തന്നെഅവസാനമായി കല്ലൂപ്പറമ്പന് നെഹ്‌റുട്രോഫിനേടിക്കൊടുത്തു, അധികമൊന്നും പ്രാദേശികമത്സരങ്ങളിൽ പങ്കെടുത്തിട്ടില്ലാത്ത “കല്ലൂപ്പറമ്പൻ” നിരവധിബോട്ട്ക്ലബ്ബ്കളുടെ ഇഷ്ടതാരമായിരുന്നു…
നിരവധി ആരാധകരുണ്ടായിരുന്ന, ഈ അവതാരപിറവി2009ൽ പുന്നമടയിലേക്കെത്തുമ്പോൾ, വർദ്ധക്യത്തിന്റെ പടിവാതിലിലെത്തിയിരുന്നു.
പുതിയ തലമുറയ്ക്ക് കേട്ടറിവ് മാത്രമുള്ള ഈ ജലരാജാവിന്റെ വീരചരിതകഥകൾ തലമുറകളിൽ നിന്നു വാമൊഴിയായി പകർന്നുകൊണ്ടേയിരിക്കുന്നു.
തന്റെ പടയോട്ടത്തിന്റെ കഥകൾ മുത്തച്ഛന്മാർ കൊച്ചുമക്കളുടെ കാതിൽ പറഞ്ഞുകൊടുക്കുന്നത് കേട്ട് ഉൾപ്പുളകത്തോടെ അയ്മനത്തെ വള്ളപ്പുരയിൽ വിശ്രമിക്കുന്ന ഈ അംഗചേകവൻ, അരയും തലയും മുറുക്കി ഇനിയുമൊരങ്കം കൂടി തനിക്ക് കുറിക്കാൻ കഴിയണമേയെന്ന് പ്രാർത്ഥിക്കുന്നുണ്ടാവും.
“ഹാലി മാത്യുവിനെ” സ്നേഹിക്കുന്ന പിന്തലമുറ അമരത്തു കുരിശടയാളവുമായി ഓളപ്പരപ്പിൽ ഇടിമിന്നലായി പറന്നിറങ്ങാൻ അവന് ഒരവസരംകൂടി കൊടുക്കുമെന്ന് കോട്ടയംകാർ പ്രതീക്ഷിക്കുന്നു.
കുട്ടനാടിന്റെ നെഞ്ചിടിപ്പും നാതോന്നതയുടെ താളവും ഒന്നിച്ചുചേരുന്ന അസുലഭമുഹൂർത്തം നമുക്ക് സമ്മാനിക്കുന്ന ജലകേസരികൾ ഒരു മിന്നൽപ്പിണർ പോലെ ഇന്ദ്രജാലം സൃഷ്ടിച്ചുകൊണ്ട് നിങ്ങളുടെ നെഞ്ചിൽ ഇടംപിടിച്ചുവെന്നു കരുതിക്കോട്ടെ.
എന്റെ കുട്ടനാടിനെയും ചുണ്ടൻ വള്ളങ്ങളെയും നിങ്ങൾക്ക് ഇഷ്ടമായല്ലോ അല്ലേ…? അടുത്ത ഒരു ചുണ്ടൻവള്ളക്കഥയുമായി ഞാൻ സ്റ്റാർട്ടിങ് പോയിന്റിൽ അടുത്ത എഴുത്തുമായി നിങ്ങളുടെ അടുത്തേക്ക് തുഴഞ്ഞെത്താൻ കാത്ത്നിൽക്കുന്നു നിങ്ങളുടെ ഒരു വിസിലടി യൊച്ചക്കായി.
അശ്വതി മനോജ് ✍