കുട്ടനാട്.മണ്ണിന്റെ മണമുള്ള പച്ചയായ മനുഷ്യരുടെ നാട്.
വള്ളവും വെള്ളവും ജീവശ്വാസമാക്കിയ കഠിനാധ്വാനികളായ കർഷകരുടെ നാട്… ഈ കുട്ടനാടിനെ ദേശങ്ങൾക്കപ്പുറത്തേക്ക് കീർത്തികേൾക്കാൻ കാരണക്കാരിയായ ഒരു ഗ്രാമസുന്ദരിയുണ്ട് കുട്ടനാട് താലൂക്കിൽ. മാദകസൗന്ദര്യം കൊണ്ട് ആരെയും വശീകരിക്കുന്ന ഗ്രാമസുന്ദരി.. പമ്പയെ പൂഞ്ചോലയാക്കിയ ഗ്രാമം.
“കാവാലം ”
പേരിൽ ഒരാണത്തമുണ്ടെങ്കിലും എനിക്ക് ഈ ഗ്രാമത്തെ സുന്ദരിയെന്നു വിളിക്കാനാണിഷ്ടം.. നെൽക്കതിരിനെ ചുംബിക്കുന്ന മഞ്ഞിൻകണങ്ങളിൽ കുങ്കുമവർണ്ണ സൂര്യന്റെ പ്രഭാത കിരണങ്ങൾ മായികചിത്രം തീർക്കുന്ന കാഴ്ച ഹാ!… എത്ര മനോഹരമെന്നോ. വെറുതെയാണോ “വയലാർ മാഷ്” എഴുതിയത്
“ഈ മനോഹര തീരത്ത്തരുമോ ”
ഇനിയൊരു ജന്മം കൂടിയെന്ന്
കാവാലത്തിന്റെ പ്രകൃതിഭംഗി ഒരുപ്രാവശ്യമെങ്കിലും ആസ്വദിക്കുന്ന ഒരാളുപോലും ഒന്നുകൂടി വരാതെപോകില്ലയിവിടെ അത്രയേറെ നമ്മെമോഹിപ്പിക്കും ഈ ഗ്രാമം.
ഏക്കർകണക്കിന് നെൽവയലുകൾ പച്ചപ്പണിഞ്ഞുകിടക്കുന്നയിവിടെ തോടുകളും, നിരവധി കൊച്ചുതുരുത്തുകളുമുണ്ട്. എവിടെ നോക്കിയാലും താറാവിൻപറ്റങ്ങൾ നീന്തികളിക്കുന്നത് കാണാം. സിനിമാക്കാരുടെ ഭാഗ്യലൊക്കേഷനായ ഇവിടെ സിംഹാസനം, ആമേൻ, പുള്ളിപ്പുലിയും ആട്ടിൻകുട്ടികളും, ഉൾപ്പെടെ നിരവധി സിനിമകളുടെ ചിത്രീകരണം നടന്നിട്ടുണ്ട്.
മലയാള കവിതാസാഹിത്യത്തിന്റെ മഹാരഥനും ആധുനികനാടക വേദിയെ നവീകരിച്ച, തനത് നാടകവേദിയുടെ ആചാര്യനുമായ “കാവാലം നാരായണപണിക്കർ,” ഗായകനായ “കാവാലം ശ്രീകുമാർ”. സാഹിത്യ നയതന്ത്രരംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച “സർദാർ കെ. എം പണിക്കർ “തുടങ്ങിയ അനുഗ്രഹീതരായ കലാകാരന്മാർ കാവാലമെന്ന ദേശം നമുക്ക് തന്നപുണ്യങ്ങളാണ്.
കാവാലമെന്ന ഈ ഗ്രാമത്തിന് ഒരു ചരിത്രമുണ്ട് കുട്ടനാടൻ നെല്ലറകളുടെ നായകൻ ആണ് ഈ ഗ്രാമം. രാജഭരണകാലത്തിന്റെ ചിരസ്മരണകൾ ഉറങ്ങുന്ന ക്ഷേത്രങ്ങളും ചരിത്രസ്മാരകങ്ങളായ നെല്ലറകളും ഭരണകാലത്തെ പരിഛേദങ്ങളായി ഇപ്പോഴും നിലകൊള്ളുന്നു.
ആകാശകാഴ്ചയിൽ ഒരുദ്വീപ് പോലെ കാണപ്പെടുന്ന ഈ നാട്, കായൽരാജാവെന്ന് അറിയപ്പെടുന്ന “മുരിക്കൻ ജോസഫിന്റെ” ജന്മസ്ഥലമാണ്. കാർഷികചരിത്രത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് പ്രധാനപങ്കുവഹിച്ച വ്യക്തിയാണ് “മുരിക്കൻ ജോസഫ്. ”
“37000 പറനിലം സ്വന്തമായി കൃഷിചെയ്ത് 300ഓളം കുടുംബങ്ങൾക്ക് ഉപജീവനം നൽകിയ “ആളായിരുന്നു, മുരിക്കുംമൂട്ടിൽ തൊമ്മൻജോസഫ്..”
കായൽ നികത്താൻ ശ്രീ ചിത്തിരതിരുനാൾ മഹാരാജാവിന്റെ സഹായം ലഭിച്ചതിനാൽ രാജാവിനോടുള്ള സ്നേഹാദരവായി “റാണി,” “ചിത്തിര ” എന്നീ കായലുകൾക്ക് ആ പേര് നൽകിയത്.
മനുഷ്യധ്വാനത്തിൽ പടുത്തുയർത്തിയ ഈ ക്കായലിനെ ആയിരങ്ങൾക്ക് അന്നം നൽകുന്ന ഭൂമിയാക്കി മാറ്റിയതിൽ ആദ്യകാലത്ത് പങ്ക് വഹിച്ച ചാലയിൽ “ഇരവി രാമകൃഷ്ണപണിക്കർ,” താഴേക്കിടയിലുള്ള സാധാരണക്കാരായ, ചരിത്രത്തിൽ പരാമർശിക്കപ്പെടാതെ പോയ നിരവധി കർഷകരുടെയുമൊക്കെ അശാന്തപരിശ്രമത്തിന്റെ ഫലമാണ് ഇന്നീക്കാണുന്ന കാവാലമെന്ന ഗ്രാമസുന്ദരി.
1370ഏക്കർ വരുന്ന “രാമരാജപുരം കായൽ” നികത്തിയെടുക്കുന്നതിനു മുൻകൈയെടുത്തത് “ചാലയിൽ ഇരവിരാമകൃഷ്ണ” പണിക്കരാണ്
1957ലെ ഭൂപരിഷ്കരണ നിയമം നടപ്പിലാക്കിയപ്പോൾ 15ഏക്കറിൽകൂടുതൽ ഭൂമി ആരും കൈവശം വെക്കാൻപാടില്ലെന്നറിയിപ്പുണ്ടാകുകയും,ഏറ്റെടുത്ത മിച്ചഭൂമി ഭൂമിയില്ലാത്തവർക്ക് സർക്കാർപതിച്ചുകൊടുക്കുകയും ചെയ്തു..
കൃഷിയിടങ്ങളിൽ നിന്ന് വെള്ളംപുറത്തേക്ക് ചവിട്ടിവിട്ടിരുന്ന ചക്രത്തിന് പകരം നീരാവിയന്ത്രം ആദ്യമായി പ്രവർത്തിപ്പിച്ചത് കാവാലത്തെ പാടശേഖരങ്ങളിലാണ്.
“ജോർജ് ബ്രണ്ടൻ” സായിപ്പിന്റെ നേതൃത്വത്തിൽ മണ്ണെണ്ണ ഉപയോഗിച്ചുള്ള എഞ്ചിൻ പ്രവർത്തിപ്പിച്ചുകൊണ്ട് കാർഷികമേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചു.
നിരവധി കാവുകളും കുളങ്ങളുമുള്ള പ്രദേശമായതിനാൽ “കാവാള”മെന്ന പേര് രൂപാന്തരപ്പെട്ട് “കാവാല”മായിയെന്ന് പറയപ്പെടുന്നു. ഇവിടേക്കു വഞ്ചികളിലൂടെയും ബോട്ട് വഴിയും മാത്രമേ പണ്ടുകാലങ്ങളിൽ എത്തിച്ചേരാൻ പറ്റുകയുള്ളായിരുന്നു. ഇപ്പോൾ ജങ്കാർ സർവീസ് നടത്തുന്നുണ്ട്. കോട്ടയത്ത് നിന്ന് 13കിലോമീറ്റർ യാത്ര ചെയ്താൽ കാവാലത്ത് എത്തിച്ചേരാൻ കഴിയും. കാവാലമെന്ന ഈഗ്രാമത്തെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ച കുട്ടനാടിന്റെ നെഞ്ചിലെ താളമായ അഭിമാനപുണ്യം
“കാവാലം ചുണ്ടൻ…”
ജയിക്കാനായി ജന്മമെടുത്ത ഈ വീരജന്മത്തെക്കുറിച്ചറിയണ്ടേ.. അത് അടുത്തയാഴ്ച…
ഞാറ്റ്പാട്ടിന്റെയും, തേക്ക്പാട്ടിന്റെയും, കൊയ്ത്തു പാട്ടിന്റെയും ഈണം മുഴങ്ങുന്ന എന്റെ കുട്ടനാട്, വഞ്ചിപ്പാട്ടിന്റെ താളമേളങ്ങളോടെ നിങ്ങളുടെ ഹൃദയത്തിലേക്ക് ആവേശങ്ങളും ആരവങ്ങളുമായി തുഴഞ്ഞ്കയറിയെന്ന് കരുതിക്കോട്ടെ.നിങ്ങളുടെ കുട്ടനാടൻ കൂട്ടുകാരി.
അശ്വതി മനോജ്✍