17.1 C
New York
Saturday, June 3, 2023
Home Travel യൂറോപ്പിലൂടെ ഒരു യാത്ര – (യാത്രാ വിവരണം)-4

യൂറോപ്പിലൂടെ ഒരു യാത്ര – (യാത്രാ വിവരണം)-4

തയ്യാറാക്കിയത്: പത്മിനി ശശിധരൻ

ഭാഗം4
2018 ജൂലൈ 12.വ്യാഴം

ലണ്ടനിൽ മൂന്നാമത്തെ ദിവസം. രാവിലെ വേഗം തന്നെ എഴുന്നേറ്റു തയ്യാറായി. പ്രശസ്തമായ രണ്ട് മ്യൂസിയങ്ങൾ കാണാനാണ് പരിപാടി. ചെറുതും വലുതുമായ ധാരാളം മ്യൂസിയങ്ങൾ ഉള്ള നഗരമാണ് ലണ്ടൻ. അതിലെ രണ്ടു മ്യൂസിയങ്ങൾ കാണാനാണ് ഇന്ന്പോകുന്നത്
ലണ്ടൻ സയൻസ് മ്യൂസിയവും, ചരിത്ര മ്യൂസിയവും.

ലണ്ടനിലെ സൗത്ത്കെൻസിംഗ്ടൺ എക്സിബിഷൻ റോഡിലുള്ള സയൻസ് മ്യൂസിയം സ്ഥാപിച്ചത് 1857 ലാണ്. സിറ്റിയിലെ ഏറ്റവും സന്ദർശക ബാഹുല്യം ഉള്ള ഒരു സ്ഥലമാണ് ഇത്. ഒരു വർഷത്തിൽ ഏകദേശം 3.3 മില്യൺ ജനങ്ങൾ സന്ദർശിക്കാൻ എത്തുന്നു .ബാർക്കിങ് സ്റ്റേഷനിൽ നിന്ന് ഓരോ അഞ്ച് മിനിറ്റ് കൂടുമ്പോഴും ഇവിടേക്ക് സർവീസ് ഉണ്ട് ഏകദേശം മുക്കാൽ മണിക്കൂർ യാത്ര.. ഈ യാത്രകൾ വളരെ ആസ്വാദ്യകരമായി തോന്നുന്നുണ്ടിപ്പോൾ.പടികൾ കയറി ഇറങ്ങിയുംഎസ്കലേറ്റർ ഉപയോഗിച്ചും ട്രെയിനിൽ ഇരുന്നും നിന്നും ഉള്ള യാത്രകൾ.മറ്റു യാത്രക്കാരെ അവരറിയാതെ നിരീക്ഷിച്ചുള്ള യാത്രകൾ.

സൗത്ത്കെൻസിംഗ്ടൺ സ്റ്റേഷനിൽ ഇറങ്ങി. അവിടെ നിന്നും കുറച്ചു ദൂരം നടക്കണം (ഏകദേശം ഒരു 10 മിനിറ്റ് )നടത്തം മുഴുവൻ വീതിയുള്ള ഒരു തുരങ്കത്തിൽ കൂടിയായിരുന്നു. തുരങ്കത്തിലും കലാപരമായ ചിത്രങ്ങള്‍ ഉണ്ടായിരുന്നു. കാഴ്ചകൾ കണ്ടും ഫോട്ടോയെടുത്തും ഞങ്ങൾ പതുക്കെ നടന്നു. ഞങ്ങളുടെ കൂടെ ഉണ്ണിയും ഉണ്ടായിരുന്നു.അങ്ങനെ ഞങ്ങൾ അവിടെ എത്തി. കുറച്ചു നേരം കഴിഞ്ഞപ്പോൾ ഉണ്ണി ജോലി സ്ഥലത്തേക്ക് പോയി.

ശാസ്ത്രസത്യങ്ങളുടെ അത്ഭുതങ്ങൾ കണ്ടറിയാനും, അനുഭവിക്കാനും പഠിക്കാനും നമ്മളെ സഹായിക്കുന്നഒരു പ്രധാന മ്യൂസിയമാണ് ലണ്ടൻ സയൻസ് മ്യൂസിയം. ഇത്രയും വലിയ മ്യൂസിയത്തിലേക്ക് 2001 ഡിസംബർ ഒന്നുമുതൽ പ്രവേശനം തീർത്തും സൗജന്യമാണ്. എങ്കിലും ചില എക്സിബിഷനുകൾ നടക്കുമ്പോൾ ചെറിയൊരു തുക വാങ്ങാറുണ്ട് പ്രവേശനകവാടത്തിൽ വെച്ചിട്ടുള്ള സൂവനീറുകൾ വാങ്ങി, സഹായിക്കണം എന്ന് പറഞ്ഞ് അവിടെ അറിയിപ്പ് വെച്ചിട്ടുണ്ട്. ശാസ്ത്ര-സാങ്കേതിക വിദ്യകളുടെ ഒരു അത്ഭുത ലോകം നമുക്കു മുമ്പിൽ അനാവരണം ചെയ്യപ്പെടുകയാണ് അവിടെ. എല്ലാം കണ്ടും, കേട്ടും, പരീക്ഷിച്ചും നോക്കണമെങ്കിൽ ഒരു മാസത്തിലധികം വേണ്ടിവരും .

1857ല്‍ ബെന്നെറ്റ് വുഡ്ക്രോഫ്റ്റ് (Bennet Woodcroft) ആണ് ഈ മ്യൂസിയത്തിനു തുടക്കം കുറിച്ചത് പല പല ഘട്ടങ്ങളിലൂടെ കടന്നുവന്ന് ഇന്നു കാണുന്ന വിധത്തിൽ രൂപപ്പെടുത്തിയത് സർ റിച്ചാർഡ് അലിസൺ ആണ്. പല സ്റ്റേജുകൾ പിന്നിട്ട്,1919-28 കാലഘട്ടത്തിലാണ് ഇത് പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തത്. പിന്നീട് പലപ്പോഴായി പുതുക്കിപണിയലുകൾ നടന്നു. താഴെയും മുകളിലും ഉള്ള വെൽക്കം ഗ്യാലറികൾ പണിതീർത്തത് 1980 ലാണ്.പിന്നീട് 2010ൽ ഒരു വെൽക്കംവിങ്ങ് കൂടി പണിതതോടെ മ്യൂസിയം ക്വീൻസ് ഗേറ്റ് വരെ എത്തി. ഇവിടുത്തെ ശേഖരത്തിൽ 3 ലക്ഷം ഇനങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ട ചില കാര്യങ്ങളെക്കുറിച്ച് ഞാനിവിടെ പ്രതിപാദിക്കട്ടെ.
സ്റ്റീഫൻസൺസ് റോക്കറ്റ്, പഫിങ്‌ ബില്ലി( ഏറ്റവും പഴയ ആവി യന്ത്രത്തിൽ ഓടുന്ന വാഹനം) ആദ്യത്തെ ജെറ്റ് എൻജിൻ, അപ്പോളോ 10 കമാൻഡ് മോഡ്യൂൾ, ഫ്രാൻസിസ് ക്രിക്കും ജെയിംസ് വാട്ട്സണും ഉണ്ടാക്കിയ ഡിഎൻഎയുടെ മോഡലിന്റെപുനർനിർമ്മിതി, പഴയകാല ആവിയന്ത്രങ്ങൾ, ചാൾസ് ബാബേജിൻറെ ഡിഫറെൻസ് എഞ്ചിൻ, പതിനായിരം വർഷം പഴക്കമുള്ള ക്ലോക്കിന്റെ മൂലരൂപം,….. എന്നിങ്ങനെ പ്രവർത്തിക്കുന്നതും പ്രവർത്തിക്കാത്തതും ആയ അനേകം കാഴ്ച്ചവസ്തുക്കൾ.

അടുത്തകാലത്തായി ആരംഭിച്ച ഐമാക്സ് ത്രീ ഡി ഡിജിറ്റൽ തിയേറ്ററിൽ സയൻസ് ഡോക്യുമെന്ററികളും നാച്ചുറൽ ഡോക്യുമെന്ററികളും പ്രദർശിപ്പിക്കുന്നു.ഒരു നല്ല ലൈബ്രറിയും ഇതിനകത്തുണ്ട് കുട്ടികൾക്കും വലിയവർക്കും വേണ്ടിയുള്ള പല എക്സിബിഷനുകളും ഇടയ്ക്കിടെ നടത്താറുണ്ട്. മ്യൂസിയം പല മേഖലകളായി തിരിച്ചിരിക്കുന്നു.

നമ്മൾ ആദ്യം കടന്നു ചെല്ലുമ്പോൾ കാണുന്ന ഈസ്റ്റ് ഹാളിൽ ( മൂന്നു തട്ടുകളായി പരന്നു കിടക്കുന്നു) ഊർജതന്ത്രമേഖലയാണ്.അവിടെയാണ് ആവിയന്ത്രം മുതൽ യൂറോപ്പിലെ വ്യവസായ വിപ്ലവത്തിന്റെ മാതൃകകൾ വരെ പ്രദർശിപ്പിച്ചിരിക്കുന്നത്. ജെയിംസ് വാട്ടിന്റെ വീട്ടിലുണ്ടായിരുന്ന വർക് ഷോപ്പ് മാതൃക, അദ്ദേഹം ഉപയോഗിച്ചിരുന്ന 8300 സാധനങ്ങൾ ഉപയോഗിച്ച് പുനർസൃഷ്ടിച്ചിരിക്കുന്നു. ആ റൂമിൽ കയറി കുറച്ചു നേരം ഞങ്ങൾ നിന്നു.രാക്ഷസാകാരമായ ഉരുക്കു വളയങ്ങളിൽ വിവിധ എൻജിനുകൾ തൂങ്ങിക്കിടക്കുന്നു.
സ്പേസ് ഗാലറിയിൽ റോക്കറ്റുകളും ബഹിരാകാശ ചരിത്രവും നമ്മൾക്ക് അനുഭവവേദ്യമാകുന്നു.
മേക്കിംഗ് ദി മോഡേൺ വേൾഡ് ഗാലറിയിൽ ആണ് സ്റ്റീഫൻസൺസ് റോക്കറ്റ്, ഡിഎൻഎയുടെ ഡബിൾ ഹെലിക്സ് മോഡൽ, അപ്പോളോ 10 കമാൻഡ് മോഡ്യൂൾ, തുടങ്ങിയവ ഉള്ളത്.
ഫ്ലൈറ്റ് ഗാലറിയിൽ വിമാനങ്ങള്‍ ഹെലികോപ്റ്ററുകള്‍, ബോയിങ്ങ് 747 ന്റെ പരിച്ഛേദം, മറ്റു പലതരം എഞ്ചിനുകൾ എന്നിവ കാണാം.

വളരെ ആകർഷകമായ ഒരു ഗാലറിയാണ് ലോഞ്ച്പാഡ്. നമ്മുടെ അറിവു പരിശോധിക്കുന്ന ഈ ഇന്റര്‍ആക്റ്റീവ് (interactive) ഗ്യാലറിയിലും ഞങ്ങൾ കുറച്ച് സമയം ചിലവഴിച്ചു. അവിടെയെത്തിയപ്പോള്‍ എന്നിലെ ശാസ്ത്രകുതുകിയായ ബാലിക ഉണര്‍ന്നു.പല പരീക്ഷണങ്ങളും ഞാന്‍ ചെയ്തുനോക്കി.

മീഡിയ സ്പേസ്, ഇൻഫർമേഷൻ ഏജ്, നിങ്ങളുടെ ഭാവിനിര്‍ണ്ണയം (engineer your future) തുടങ്ങി അതങ്ങനെ പരന്നു കിടക്കുന്നു,.വിവിധ പ്രായത്തിലുള്ള സ്കൂൾകുട്ടികളുടെ ചെറു സംഘങ്ങളെ അദ്ധ്യാപകരോടൊപ്പം അവിടെ കണ്ടു . അവരെ കണ്ടപ്പോൾ എന്റെയും മാധുരിയുടെയും അദ്ധ്യാപകമനസ്സ് ഉണർന്നു. കൂടെ നിന്ന് ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ഞങ്ങൾ അനുവാദം ചോദിച്ചെങ്കിലും അവർ സമ്മതിച്ചില്ല.

കണ്ടു മതിയായില്ലെങ്കിലും സമയമില്ലാത്തതിനാൽ ഞങ്ങൾ അവിടുത്തെ സന്ദർശനം മതിയാക്കി പുറത്തിറങ്ങി. രണ്ടുമൂന്നുദിവസങ്ങള്‍ചിലവഴിച്ചാലും അത് മുഴുവനും കണ്ടു മതിയാകില്ല. കുറേ വീഡിയോകളും ഫോട്ടോകളും ഉള്ളതിനാൽ ആ ദൃശ്യങ്ങൾ വീണ്ടും കണ്ടു മനസിലാക്കാം എന്നു പറഞ്ഞു ഞങ്ങൾ സമാധാനിച്ചു .

അവിടെനിന്നും ഞങ്ങൾ പോയത് തൊട്ടടുത്തുതന്നെയുള്ള നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലേക്കായിരുന്നു..ഇവിടെ കണ്ടതിനേക്കാള്‍ വിശേഷങ്ങള്‍ ഉള്ള സ്ഥലമായിരുന്നു അത്.

തുടരും…

FACEBOOK - COMMENTS

WEBSITE - COMMENTS

4 COMMENTS

  1. യുറോപ്പിലൂടെ വീശിഷ്യ ലണ്ടൻ മ്യൂസിയംകൾ കൂടി ഉള്ള പ്രയാണത്തിൽ നമ്മളെയും കൂട്ടിക്കൊണ്ട് പോയല്ലോ. മനോഹരമായ ഒരു വിവരണം.

  2. യാത്രയിൽ ഒപ്പം കൂട്ടി എല്ലാം വിശദമായി മനസ്സിലാക്കി തരുന്ന അവതരണം ഒത്തിരി നന്നായിട്ടുണ്ട് ചേച്ചീസേ..❤❤❤

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ട്രെയിൻ ദുരന്തം; രാജ്യവ്യാപകമായി 43 ട്രെയിനുകൾ റദ്ദാക്കി, കേരളത്തിൽ നിന്നും റദ്ദാക്കിയത് 2 ട്രെയിനുകൾ.

ഭുവനേശ്വർ: ഒഡീഷയിലുണ്ടായ അപകടത്തെ തുടർന്ന് രാജ്യവ്യാപകമായി 43 ട്രെയിനുകൾ റദ്ദാക്കി. 38 ട്രെയിനുകൾ വഴി തിരിച്ചുവിട്ടു. രണ്ട് ട്രെയിനുകളാണ് കേരളത്തിൽ നിന്നും റദ്ദാക്കിയത്. ഇന്ന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം-ഷാലിമാർ ദ്വൈവാര എക്സ്പ്രസ്, കന്യാകുമാരി ദിബ്രുഗർ വിവേക്...

ട്രെയിൻ അപകടം; ഗോവ- മുംബൈ വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്ലാ​ഗ് ഓഫ് ചടങ്ങ് മാറ്റിവെച്ചു.

ന്യൂഡൽഹി:പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനിരുന്ന ഗോവ- മുംബൈ വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്ലാ​ഗ് ഓഫ് ചടങ്ങ് ഒഡീഷയിൽ നടന്ന ട്രെയിൻ ദുരന്തത്തെ തുടർന്ന് മാറ്റിവെച്ചതായി കൊങ്കൺ റെയിൽവേ അധികൃതർ അറിയിച്ചു. ഇന്ന് രാവിലെ വീഡിയോ കോൺഫറൻസിലൂടെ...

ഒഡീഷ ട്രെയിൻ അപകടം; മരണം 280 ലെത്തി, മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത.

ഭുവനേശ്വർ: ഒഡീഷയിലെ ട്രെയിന്‍ അപകടത്തില്‍ മരണസംഖ്യ 280 ആയി. 900ലേറെ പേർക്കാണ് അപകടത്തിൽ പരുക്കേറ്റത്. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ബലാസൂറിലേക്ക് അഞ്ച് രക്ഷാ സംഘത്തെ അയച്ചിട്ടുണ്ട്. ദുരന്തത്തെ തുടർന്ന് ഒഡിഷ സർക്കാർ ഒരു...

ജൂൺ ആറ് വരെ ഇടിമിന്നലോടെയുള്ള മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത;നാളെമുതൽ ജാഗ്രത നിർദ്ദേശം.

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ ആറാം തിയ്യതി വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇത്...
WP2Social Auto Publish Powered By : XYZScripts.com
error: