ലാൽഗുഡി.
തൃശ്ശിനാപ്പള്ളിക്കടുത്തുള്ള ഒരു ചെറിയസ്ഥലമാണ് ലാൽഗുഡി. ഇവിടെ ഏറ്റവും വിഖ്യാതമായത് സപ്തർഷീശ്വരൻ തിരുക്കോയിലാണ്. സപ്തർഷീശ്വരൻ എന്നത് ശ്രീ പരമേശ്വരന്റെ പര്യായമാണ്. സപ്തർഷികൾക്കും ഈശ്വരനായദേവൻ എന്നാണ് അർത്ഥം.
ഐതീഹ്യമനുസരിച്ച് ദേവന്മാരുടെ പ്രാർത്ഥനയുടെഫലമായി മൂന്നുലോകവും അടക്കിവാണ താരകാസുരനെ വധിക്കുവാനായി പരമശിവന്റെ മകനായി മുരുകൻ അവതരിച്ചത് ഇവിടെയാണെന്ന് ഈനാട്ടുകാർ വിശ്വസിക്കുന്നു.
അന്ന് അടുത്തുണ്ടായിരുന്ന ആശ്രമത്തിൽ സപ്തർഷികൾ വസിച്ചിരുന്നു. അദ്രി, ഭൃഗു, പുലസ്ത്യർ, വസിഷ്ഠർ , ഗൗതമൻ, അങ്കിരസ്, മരീചി എന്നീ ഏഴു ഋഷിമാരെയാണ് സപ്തർഷികൾ എന്നുപറയുന്നത്.
അവരുടെ താമസസ്ഥലത്തിനടുത്തുള്ള ഒരു താമരപ്പൊയ്കയുടെ കരയിൽ ഒരു കുഞ്ഞ് കരയുന്നതുകണ്ട് വസിഷ്oൻ പത്നിയായ അരുന്ധതിയോട് അവനെ പാലൂട്ടുവാൻ ആവശ്യപ്പെട്ടു. പൂജയ്ക്കുള്ള പുഷ്പങ്ങൾ ശേഖരിക്കുന്നതിൽ ശ്രദ്ധിച്ചുകൊണ്ടിരുന്ന അരുന്ധതി അതുകേട്ടില്ല. കോപിഷ്ഠനായ വസിഷ്ഠൻ പത്നിയെ തനിച്ചാക്കി മറ്റൊരിടത്തേയ്ക്കു യാത്രയായി. മറ്റുള്ള ആറു ഋഷിമാരും വസിഷ്ഠനെ അനുഗമിച്ചു. അരുന്ധതി മുലയൂട്ടാത്തതിനാൽ കുഞ്ഞു കരച്ചിൽതുടർന്നപ്പോൾ കാർത്തികപ്പെൺകളാണ് ആശ്വസിപ്പിക്കാൻ എത്തിയത്. അങ്ങനെയാണ് മുരുകൻ കാർത്തികേയനായത്. കാർത്തികദേവതകൾ എന്നുകൂടി പറയപ്പെടുന്ന അവർ നിതാർത്ഥനി, അപരഖേന്തി, മേഖന്തി, വർദ്ധയന്തി, അംബ, തുല എന്നിവരാണ്. അഷ്sസിദ്ധികൾ എന്ന അപൂർവ്വശക്തികൾ നേടുന്നതിന്ന് ശ്രീപാർവ്വതിയെ തപസ്സുചെയ്തവരായിരുന്നുആറുപേരും.
ശിവന്റെ തൃക്കണ്ണിലെ ദിവ്യശക്തിയിലുണ്ടായ കുമാരൻ മുലപ്പാലിനു കരഞ്ഞപ്പോൾ ആരും പാലുകൊടുക്കാനില്ലെന്നു കണ്ട് ശ്രീപാർവ്വതിതന്നെയാണ് അവരെ അയച്ചതെന്നും പറയപ്പെടുന്നു. ആറുപേരേയും തൃപ്തിപ്പെടുത്താൻ മുരുകൻ ആറുരൂപം എടുക്കുകയും അങ്ങനെ അറുമുഖൻ അഥവാ ഷൺമുഖനായെന്നും കാർത്തികകൾ പാൽ കൊടുത്തതുകൊണ്ട് കാർത്തികേയനായിയെന്നും വിശ്വസിക്കപ്പെടുന്നു.
എന്നാൽ അതിലും പ്രാധാന്യമുള്ളകാര്യം, തന്നെശ്രദ്ധിക്കാതെ കടന്നുപോയ സപ്തർഷികളെ ബാലനായഷൺമുഖൻ ശപിച്ചു എന്നതാണ്. ശാപം നീങ്ങാനായി സപ്തർഷികൾ പരമശിവനെ തപസ്സുചെയ്യുകയും സംപ്രീതനായ ശിവൻ സ്വന്തം മകന്റെ ശാപത്തിൽനിന്ന് അവരെ മോചിപ്പിക്കുകയും ചെയ്തു. അങ്ങനെ സപ്തർഷികളെ രക്ഷിക്കാനായി പരമശിവൻ സ്വയംഭൂവായിഅവതരിച്ച സ്ഥലമാണ് ലാൽഗുഡി .
ഇവിടെയുള്ള ശിവലിംഗത്തിൽ ഏഴു കലകൾ ഉണ്ട്. ഏഴു ഋഷിമാരെ ഓർമ്മിപ്പിക്കുന്നതാണത്. സപ്തർഷികൾ പ്രസാദിപ്പിച്ച ഈശ്വരനായതുകൊണ്ടാണ് ഇതിനെ സപ്തർഷീശ്വർ എന്നുപറയുന്നത്. ഈ സ്ഥലത്ത് നൂറ്റാണ്ടുകൾ കഴിഞ്ഞാണ് ചോഴന്മാർ ക്ഷേത്രവും ഗോപുരവും ഉണ്ടാക്കിയത്.
ഈ സ്ഥലത്തേക്ക് പടയെടുത്തുവന്ന സുൽത്താൻ മാലിക്ക് കപൂർ ഇവിടെയുള്ള ചുവന്ന ഗോപുരം കണ്ടപ്പോൾ അത്ഭുതത്തോടെ, ലാൽ ഗുഡി എന്നു പറഞ്ഞുവത്രെ. ലാൽ – ചുവന്ന. ഗുഡി – ഗോപുരം. അങ്ങനെയാണ് ലാൽഗുഡി എന്ന പേർ ഉണ്ടായത്.
ഈ ക്ഷേത്രത്തിന്റെ പുണ്യസ്മരണകളോടൊപ്പം ഇന്ന് സംഗീതലോകം ഓർക്കുന്ന മറ്റൊരുപേരുണ്ട്. അത് ലാൽഗുഡി ജയറാമന്റേതാണ്. അഞ്ചുതലമുറയായി സംഗീതലോകത്ത് അതുല്യസംഭാവനകൾ നൽകിവരുന്ന ഒരു കുടുംബമാണ് ജയരാമന്റേത്. ത്യാഗരാജസ്വാമികളുടെ വംശപരമ്പരയിൽ ജനിച്ച ജയരാമൻ പിതാവ് വി. ആർ. ഗോപാലയ്യരുടെ കീഴിൽ കർണാടകസംഗീതം അഭ്യസിക്കുകയും പിറകെ തന്റേതായ ഒരു ശൈലി രൂപപ്പെടുത്തുകയും ചെയ്തു. ഒരുപാടു കൃതികളും തില്ലാനകളും വർണ്ണങ്ങളും ജയരാമൻ ചിട്ടപ്പെടുത്തി. ചെമ്പൈ വൈദ്യനാഥഭാഗവതർ, ശെമ്മാങ്കുഡി ശ്രീനിവാസ അയ്യർ, ടി. എൻ. ശേഷഗോപാലൻ എന്നിവരുടെ കച്ചേരികളിൽ സ്ഥിരമായി വയലിൻ വായിച്ചിരുന്നത് ഇദ്ദേഹമാണ്.
ആ സംഗീതപാരമ്പര്യം തുടരുകയാണ് മകളായ ലാൽഗുഡി വിജയലക്ഷ്മിയും മകൻ ജി.ജെ.ആർ കൃഷ്ണനും. മൂന്നുപേരും പേരുകേട്ട വയലിൻവാദകരാണ്. മാത്രമല്ല പാടുന്നവരും സംഗീതസംവിധായകരുമാണ്.
ശിവഭക്തിയുടെ അപദാനങ്ങൾ ചുവന്നഗോപുരമായി ഉയർന്നുനിൽക്കുന്ന ലാൽഗുഡിയിൽ സംഗീതമാണ് നിറഞ്ഞാെഴുകുന്നതും പ്രദക്ഷിണം വെയ്ക്കുന്നതും
അടുത്ത ആഴ്ചത്തെ ക്ഷേത്രനഗരം കാഞ്ചീപുരമാവട്ടെ. കാത്തിരിക്കുക.
പി. എൻ. വിജയൻ