അനുഭവസ്ഥരിൽ പലരും ഒരു പേടിസ്വപ്നം പോലെ പറഞ്ഞത്, താനെ പാല ( Thane bridge) ത്തിലെ വാഹനത്തിരക്കിനെക്കുറിച്ചായിരുന്നു.മുംബൈ നഗരത്തെ ഇന്ത്യാ ഭൂഖണ്ഡവുമായി ബന്ധിപ്പിക്കുന്ന അറബിക്കടലിന്റെ തീരത്തുള്ള പ്രവേശന കവാടമാണിത് . 26 കി.മീ നീളമുള്ള ഏഷ്യയിലെ ഏറ്റവും നീളുള്ളത്. എന്നാൽ അതിന്റെ ഭംഗി ആസ്വദിക്കാനൊന്നും ഞങ്ങൾക്ക് നേരമില്ല. ഉച്ച കഴിയുന്നതോടെ തിരക്ക് കൂടുതൽ വഷളാവും എന്ന മുന്നറിയിപ്പും തന്നിട്ടുള്ളതു കാരണം എത്രയും വേഗം അതു കടന്നു കിട്ടുക എന്നതാണ്, അടുത്ത ലക്ഷ്യം.
ആ പാലം കടക്കുന്നതോടെ നമ്മൾ ‘മുംബൈ’ നഗരത്തിലോട്ട് ചെന്നു വീഴുകയാണ്.
ഏറ്റവുമധികം ജനസംഖ്യയുള്ളതും അതുപോലെ ഏറ്റവും ജനസാന്ദ്രതയുള്ളതുമായ നഗരമാണിത്.
ഇന്ത്യയുടെ വ്യാവസായിക, സാമ്പത്തിക, വ്യാപാര , വിനോദതലസ്ഥാനം എന്ന പേരുകൾക്കു പുറമെ ഒരിക്കലും ഉറങ്ങാത്ത നഗരവും ലോകത്തിലെ തന്നെ ഏറ്റവും വലിയ ആറാമത്തെ മെട്രോ നഗരം കൂടിയാണിത്. അങ്ങനെ വിശേഷതകള്‍ ഏറെയുണ്ടെങ്കിലും അതിൻ്റെ അഹങ്കാരമൊന്നും ആ സ്ഥലത്തിനോ അവിടെയുള്ളവർക്കോ ഇല്ല.അഹങ്കാരം കാണിക്കാനൊന്നും ആർക്കും സമയമില്ല എന്നുള്ളതാണ് സത്യം.എല്ലാവരും ഓടുകയാണ്.
ഓട്ടമത്സരത്തിൽ 120 -150 ഓടിച്ചിരുന്ന ആൾക്ക് 10 -30 ഓടിക്കാൻ പോലും സാധിക്കാത്ത അവസ്ഥ.ഞങ്ങളുടെ വേഷവും സൂര്യൻ തലയ്ക്ക് മുകളിലെത്തിയതു കൊണ്ടും ശരിക്കും പ്രഷർകുക്കറിനകത്ത് ഇരിക്കുന്നതു പോലെയായി.
അവിടെയുള്ള ഏതാനും കൂട്ടുകാരുടെ ഇടയില്‍ ഇരുന്നപ്പോള്‍, അന്നും അങ്ങനെയായിരുന്നു ഞാന്‍, കൂട്ടുകാരെല്ലാം ഹിന്ദി, ഇംഗ്ലീഷ് മലയാളമൊക്കെയായി എന്തൊക്കെയോ പറയും പകുതി മനസ്സിലാവും പകുതിയിലേറെ മനസ്സിലാകാതെ അവരെയെല്ലാം അന്തംവിട്ടു നോക്കിയിരിക്കാറാണു പതിവ്.ഏകദേശം ഇരുപത് വര്‍ഷത്തിനു മുന്‍പ് കേരളത്തിനു പുറത്തോട്ടുള്ള ആദ്യത്തെ യാത്രയായിരുന്നു, അന്നത്തേത്. ആ ദിവസങ്ങളിൽ നിന്നും ഞാൻ ഒരു പാട് മാറി. പക്ഷെ മുംബൈക്കോ കൂട്ടുകാർക്കോ വലിയ മാറ്റം ഒന്നും വന്നിട്ടില്ല. ഓഹരി വിപണിയാണ് അന്നത്തേയും ഇന്നത്തേയും പ്രധാന സംസാരവിഷയം. ഓഹരിയും ഓഹരിവിപണിയും അവിടെയുള്ളവരുടെ രക്തത്തിൽ അലിഞ്ഞതു പോലെയാണ്. യാന്ത്രിക ജീവിതവും ജോലിയിലെ മര്യാദയില്ലാത്ത നയങ്ങളും നഷ്ടസ്വപ്‌നങ്ങളുമൊക്കെയായി മിക്കവരും ദു:ഖിതരാണ്. പലരും ജോലിയിൽ നിന്നു വിരമിക്കാനുള്ള ദിവസങ്ങൾ എണ്ണിയിരിക്കുന്നു.അവരുടെ ഇടയിൽ ഇരുന്നപ്പോൾ എനിക്കും പത്തോ – ഇരുപതോ വയസ്സു കൂടിയതു പോലെ. ആ ഓഫീസ് കാന്റീനിന്റെ നല്ലയൊരു ഭാഗവും ഇന്നത്തെ പുതിയ തലമുറ കൈയ്യടക്കിയിരിക്കുന്നു. വേഷത്തിലും ഭാവത്തിലും ചിന്തയിലും ഞങ്ങൾ തമ്മിലുള്ള വ്യത്യാസം ചില്ലറയല്ല. ഞാൻ ഇവിടെ ആദ്യമായിട്ട് വന്നപ്പോൾ ഞാനും അവരെ പോലെയായിരുന്നല്ലോ, എന്ന് ഓർത്തു പോയി. ‘പഴുത്ത ഇല വീഴുമ്പോൾ പച്ചില ചിരിക്കും’ എന്ന പറയുന്നതു പോലെ .
ഇല്ല, എന്തു പറഞ്ഞാലും അനുസരിക്കില്ല എന്ന മട്ടായിരുന്നു ഞങ്ങൾക്ക് gps നോട്.മുബൈ – പൂനെ ദേശീയ പാതയിൽ ഇരുചക്രവാഹനങ്ങൾക്ക് അനുമതിയില്ല എന്നതാണ് കാരണം. അറിയാതെ എങ്ങാനും ആ വഴി ഉപയോഗിച്ചാൽ, പിഴ ഇനത്തിൽ പോലീസ് വലിയ ഒരു സംഖ്യ ഈടാക്കുന്നതാണ്. അത്രയും നാളും gps നെ നമിച്ചു യാത്ര ചെയ്തിരുന്ന ഞങ്ങൾക്ക് അതിനെ അനുസരിക്കാൻ നിവൃത്തിയില്ലാതെയായി. കുണ്ടും കുഴിയുകളുമുള്ള റോഡ് തന്നെയാണ് ഞങ്ങൾക്ക് ശരണം.
മുബൈക്കാരുടെ പേരു കേട്ട ‘ഹിൽ സ്റ്റേഷനാണ്’, ‘ലോണാവാല’. മുബൈക്കും പൂനെ ക്കും ഇടയിലുള്ള ഈ സ്ഥലത്തെ കുറിച്ചു പറയുകയാണെങ്കിൽ , ‘സഹ്യാദ്രിയിലെ രത്നം’ എന്നും ഗുഹകളുടെ നഗരം എന്നും വിളിക്കപ്പെടുന്ന ഈ ഹിൽസ്‌റ്റേഷൻ – പച്ചപ്പ് നിറഞ്ഞ താഴ്‌വരകൾ, അതിശയിപ്പിക്കുന്ന വെള്ളച്ചാട്ടങ്ങൾ, ശാന്തമായ തടാകങ്ങൾ എന്നിവയെല്ലാം ഉൾക്കൊള്ളുന്ന പശ്ചാത്തലത്തിലാണ്. മുംബൈ പോലെ തിരക്കുപിടിച്ച സ്ഥലം എന്നതും വലിയൊരു പ്രത്യേകതയാകാം. എന്തായാലും
എനിക്ക് പത്തു വയസ്സു കൂടിയതു കൊണ്ടാണെന്ന് തോന്നുന്നു, അങ്ങോട്ട് പോകാനൊന്നും തോന്നിയില്ല.
അവിടുത്തെ സ്വന്തം എന്നു പറയുന്ന ‘ ചിക്കി ‘ അതിന്റെ രുചിക്ക് പേരു കേട്ടതാണ്. മുപ്പതിലധികം ഇനങ്ങളിൽ ചിക്കി ലഭ്യമാണ്. പ്രധാനമായും ശർക്കരയും നെയ്യും കപ്പലണ്ടിയും എല്ലാം കൂടി ചേർന്നയിത് എനർജി ബാറുകൾ പോലെയാണ്.
ചിക്കി എന്നാണ് അവർ പറയുന്നതെങ്കിലും കണ്ടാൽ നമ്മുടെ ‘ കപ്പലണ്ടി മിഠായി / എള്ളുണ്ടയുടെ മറ്റൊരു രൂപം എന്ന രീതിയിലാണ് എനിക്ക് തോന്നിയത്.കശുവണ്ടിയും കപ്പലണ്ടി, പിസ്ത, ബദാം, എള്ള്, തേങ്ങ, ഡ്രൈഫ്രൂട്ട്സ്സ് എന്നിവയുടെ മിശ്രിതവും അതിലെ ക്രമമാറ്റങ്ങളും സംയോജനവും അനുസരിച്ച് വിലയ്ക്കും ഗുണത്തിനും മാറ്റമുണ്ട്. പോകുന്ന വഴിയിൽ നിന്ന് ചായയും കുടിച്ച് രണ്ടു – മൂന്നു ചിക്കി പാക്കറ്റും കരസ്ഥമാക്കി.
പൂനെയിൽ താമസിക്കാനാണ്, ഞങ്ങള്‍ തീരുമാനിച്ചിരുന്നത്.
പൂനെ എന്ന് പറയുമ്പോൾ, വടക്കെ ഇന്ത്യക്കാർക്ക് സൗത്ത് ഇന്ത്യയുടെ ഭാഗവും സൗത്ത് ഇന്ത്യക്കാർക്ക് നോർത്ത് ഇന്ത്യയുടെ ഭാഗവുമായിട്ടാണ് . അതുകൊണ്ടു തന്നെ മധ്യ ഇന്ത്യയുടെ ഭാഗമെന്നാണ് പറയാറുള്ളത്. ഞങ്ങളുടെ യാത്ര അങ്ങനെ മധ്യ ഇന്ത്യയിലെത്തിയിരിക്കുന്നു.
Thanks
റിറ്റ ഡൽഹി.✍
നല്ല അവതരണം. ഒരു പാവ് ബാജി കൂടേ കഴിക്കാമായിരുന്നൂ. അടുത്ത ആഴ്ച കാണുന്നത് വരെ നന്ദി നമസ്ക്കാരം.🌹
👍🙋♀️