യുവരാജ് സിങ് ഒരു അന്താരാഷ്ട്ര ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനാണ്. 1981 ഡിസംബർ 12ന് ചണ്ഡീഗഢിൽ ജനിച്ചു. മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളറും പഞ്ചാബി സിനിമാ താരവുമായ യോഗ്‌രാജ് സിംഗിന്റെ മകനാണ്. 2000 മുതൽ ഇന്ത്യൻ ഏകദിന ടീമിൽ അംഗമാണ്. 2003ൽ ആദ്യ ടെസ്റ്റ് മത്സരം കളിച്ചു. ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റനായി. നിലവിൽ കളികളിൽനിന്ന് വിരമിച്ചു
. 2007 ട്വെന്റി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരേയുള്ള മത്സരത്തിൽ സ്റ്റുവാർട്ട് ബ്രോഡിന്റെ ഓവറിലെ ആറ് പന്തുകളിലും യുവരാജ് സിക്സറടിച്ചു. എല്ലാ തരം ക്രിക്കറ്റിലുമായി ഇത്തരമൊരു പ്രകടനം അതിനു മുമ്പായി മൂന്ന് തവണയേ നടന്നിട്ടുള്ളൂ. ടെസ്റ്റ് പദവി നേടിയ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള മത്സരത്തിൽ ഒരോവറിൽ തുടർച്ചയായി ആറ് സിക്സ്റുകൾ നേടുന്ന ആദ്യ കളിക്കാരനാണ് യുവരാജ്. ശ്വാസകോശ അർബുദത്തെതുടർന്ന് യുവരാജ് ചികിത്സയിലായിരുന്നു.
ഇനി ഒരു മടങ്ങിവരവ് അസാധ്യമെന്നാണ് മിക്ക ആരാധകരും കരുതിയിരുന്നത്. എന്നാൽ എല്ലാവരേയും ആശ്ചര്യപ്പെടുത്തി ശ്രീലങ്കയിൽ നടക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി. മാത്രമല്ല, ഈ സമയത്ത് 2012ലെ അർജുന പുരസ്‌കാരത്തിനും അർഹനായി.
തിരിച്ചുവരവ്
അർബുദ രോഗത്തിന് അടിപ്പെട്ട് മാസങ്ങൾ നീണ്ട ചികിത്സ കാരണം ഒരുവർഷത്തോളമാണ് യുവി അന്താരാഷ്ട്ര കരിയറിൽ നിന്ന് വിട്ടു നിന്നത്. ബാംഗ്ലൂരിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ കഠിനമായ പരിശീലനത്തിലൂടെ കായികക്ഷമത വീണ്ടെടുത്ത യുവി, ശ്രീലങ്കയിൽ നടക്കുന്ന ട്വന്റി-20 ലോകകപ്പിനു മുന്നോടിയായ് ന്യൂസിലാൻഡിനെതിരെ നടക്കുന്ന ട്വന്റി-20യിലാണ് കരിയർ പുനരാരംഭിക്കുന്നത്. 2011 നവംബറിൽ വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റിലാണ് യുവരാജ് ഒടുവിൽ കളിച്ചത്. 2011 ജനുവരി ഒമ്പതിന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആയിരുന്നു ട്വന്റി-20യിലെ അവസാന മത്സരം.
2012 സെപ്റ്റംബർ 8 ന് വിശാഖപട്ടണത്ത് ഇന്ത്യൻ സമയം രാത്രി 8നായിരുന്നു ന്യൂസിലാൻഡുമായുള്ള ആദ്യ ട്വന്റി-20 നടത്താൻ നിശ്ചയിച്ചിരുന്നത്. യുവരാജിനൊപ്പം ഹർഭജന്റെ തിരിച്ചുവരവും ലോക കപ്പിനു മുന്നോടിയായി ഇരു ടീമുകളുടേയും കരുത്ത് തെളിയിക്കാനുമുള്ള അവസരം എന്ന നിലയിലും ക്രിക്കറ്റ് പ്രേമികൾ ആകാംഷയോടെ കാത്തിരുന്ന മത്സരമായിരുന്നു ഇത്. പക്ഷെ അപ്രതീക്ഷമായി പെയ്ത കനത്ത മഴ മൂലം ഒരു ബോൾ പോലും എറിയാതെ മത്സരം ഉപേക്ഷിച്ചു.
2012 സെപ്റ്റംബർ 11 ന് ചെന്നൈയിൽ ഇന്ത്യൻ സമയം രാത്രി 8നായിരുന്നു ന്യൂസിലാൻഡുമായുള്ള രണ്ടാം ട്വന്റി-20 മത്സരം. മത്സരത്തിൽ ഇന്ത്യ ഒരു റണ്ണിന് തോറ്റെങ്കിലും യുവി തന്റെ തിരിച്ചുവരവ് ഗംഭീരമാക്കി. ഇന്ത്യക്കുവേണ്ടി 2 ഓവർ ബൗൾ ചെയ്തെങ്കിലും വിക്കറ്റൊന്നും നേടാനായില്ല. 14 റൺസാണ് യുവി വഴങ്ങിയത്. ഫീൽഡിംഗ് സമയത്ത് ബാലാജിയുടെ ഓവറിൽ ഫ്രാങ്കിളിനെ ക്യാച്ചെടുത്ത് തന്റെ വരവ് സ്കോർബോർഡിൽ എഴുതിച്ചേർത്തു. ബാറ്റിംഗിൽ നാലാമനായാണ് യുവി ക്രീസിലെത്തിയത്. 26 ബോളുകളിൽ നിന്ന് 130.77 പ്രഹരശേഷിയോടെ 34 റൺസ് അദ്ദേഹം നേടി. ഇതിൽ 1 ബൗണ്ടറിയും 2 സിക്സറുകളും ഉൾപ്പെടും. ഒരു ഘട്ടത്തിൽ വിരാട് കോഹ്ലിയോട് ചേർന്ന് ഇന്ത്യയെ വിജയത്തിനടുത്തേക്ക് എത്തിക്കാൻ യുവിക്ക് കഴിഞ്ഞിരുന്നു. കോഹ്ലിയുടെ പുറത്താകലും പിന്നീട് വന്ന ധോണിക്ക് ഫോം കണ്ടെത്താനാകാത്തതും ഇന്ത്യയെ വിജയത്തിൽ നിന്ന് അകറ്റി. ഫ്രാങ്കിളിൻ എറിഞ്ഞ അവസാന ഓവറിൽ യുവി ബൗൾഡായി.
പുരസ്കാരങ്ങൾ
അർജുന അവാർഡ് (2012)
പത്മശ്രീ (2014)