കഥ ഇതു വരെ ….
ഒറ്റപ്പാലത്തു നിന്നും വിനയൻ എന്ന ചെറുപ്പക്കാരൻ സ്ഥലം മാറ്റത്തെ തുടർന്ന് കിഴുക്കാം തോണി എന്ന പ്രദേശത്ത് എത്തുന്നു . ഐശ്വര്യയുടെ വീട്ടിലെത്തി അവരുടെ തന്നെ ഉടമസ്ഥതയിലുള്ള ഒരു പഴയ കെട്ടിടം വാടകയ്ക്ക് എടുക്കുന്നു . അതൊരു പ്രേതഭവനമാണെന്ന് ഓർമ്മിപ്പിച്ചെങ്കിലും വിനയൻ പിന്മാറാൻ കൂട്ടാക്കിയില്ല . ഐശ്വര്യയുടെ കുസൃതിയും കൂർമ്മ ബുദ്ധിയുമെല്ലാം അയാൾക്ക് നന്നേ ഇഷ്ടമായി . പതിനായിരം രൂപ അഡ്വാൻസ് വിനയൻ ബലഭദ്രനെ ഏൽപ്പിച്ചു . എന്നാൽ , വാടകയ്‌ക്കെടുത്ത പഴയ കെട്ടിടത്തിൽ അത്യന്തം ഭീതി വിതറുന്ന അന്തരീക്ഷമായിരുന്നു . മുറികൾ വെടിപ്പാക്കുന്നതിനിടെ മുകളിലെ നിലയിലേക്ക് കയറാൻ തുടങ്ങവെ കോണിപ്പടി അടർന്ന് വിനയൻ താഴേക്ക് പതിച്ചു . ഈ സമയം തന്നെ ബലഭദ്രന്റെ ഭാര്യ വിലാസിനി വീട്ടിൽ തലയടിച്ചു വീണത് അമ്പരപ്പുളവാക്കി . വിലാസിനിയെ ആശുപത്രിയിൽ എത്തിച്ച ശേഷം , ഇതൊരു ദുർനിമിത്തമായി കണ്ട് എത്രയും വേഗം വിനയനെ വാടക കെട്ടിടത്തിൽ നിന്നും ഒഴിവാക്കണമെന്ന് ഐശ്വര്യ അച്ചനെ ശക്തമായി താക്കീത് ചെയ്യുന്നു . ഹോസ്പിറ്റൽ ബില്ലിന്റെ പേരിലുള്ള കനത്ത തുക ആരെയും അറിയിക്കാതെ വിനയൻ എത്തി പേ ചെയ്തതും ഐശ്വര്യക്ക് അമർഷം കൂടാൻ കാരണമായി .വിനയന്റെ കൂടുതൽ വിവരങ്ങൾ അറിയാനായി ഐശ്വര്യ ഏതാനും കുട്ടികളെ ഏർപ്പാടാക്കുന്നു . വിനയൻ വിവാഹിതനാണ് എന്ന വാർത്ത അവരിൽ നിന്നും അറിഞ്ഞ ഐശ്വര്യ വല്ലാത്തൊരു മാനസിക നിലയിലേക്ക് പതിക്കുകയാണ് . ഉദ്യോഗത്തിന് ടെസ്റ്റ് എഴുതാനായി പോയ ഐശ്വര്യയെ ബന്ധുവായ മിഥുനും കൂട്ടുകാരും ചേർന്ന് ഒരു ലോഡ്ജിലേക്ക് തട്ടിക്കൊണ്ടു പോകുന്നു.
പിന്നെയും .. പിന്നെയും
” യൂ ചീറ്റിങ്ങ് …! ” ഐശ്വര്യ മിഥുന് നേരെ വിരൽ ചൂണ്ടി .
അടക്കാനാകാത്ത ദേഷ്യവും സങ്കടവും അവളുടെ ഉള്ളിൽ നിറഞ്ഞു .
മിഥുനും കൂട്ടുകാരും ചേർന്ന് ഐശ്വര്യയെ മുകളിലെ മുറിയിലേക്ക്
സർവ്വ ശക്തിയുമെടുത്ത് പിടിച്ചു വലിച്ചു .
അവൾ കുതറി .
” ഇവൾക്ക് ഭ്രാന്താ … ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുംവഴി ഇറങ്ങി ഓടിയതാ … റൂമിൽ പൂട്ടിയിട്ടിട്ട് ഡോക്ടർക്ക് ഫോൺ ചെയ്യാം . അവർ
ഇൻജെക്ഷൻ കൊടുത്തു മയക്കി കൊണ്ടുപോയ്ക്കോട്ടെ . ” റിസെപ്ഷനിസ്റ്റിനെ നോക്കി മിഥുനും കൂട്ടരും പറഞ്ഞു .
റിസെപ്ഷനിസ്റ്റിന് എന്തെല്ലാമോ സംശയം തോന്നാതിരുന്നില്ല .
” വെറുതെയാണ് … ഞാൻ ബാങ്ക് ടെസ്റ്റിന് പോയതാ .. ഇവനെന്നെ വീട്ടിൽ കൊണ്ടാക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് കാറിൽ കയറ്റിയതാ .
ദയവായി എന്നെ വിശ്വസിക്കണം … ഞാൻ പറയുന്നതാണ് സത്യം … എന്നെ എങ്ങനെയും രക്ഷപ്പെടുത്തണം … പ്ലീസ് … ” ഐശ്വര്യ നിസ്സഹായയായി കേണു .
ഇതിനിടെ മിഥുന്റെ കരണത്ത് ആരോ ഒന്ന് പൊട്ടിച്ചു . മിഥുൻ രണ്ടു തവണ വട്ടം കറങ്ങി നിലത്തു വീണു .
ഐശ്വര്യ തിരിഞ്ഞു നോക്കി .
മിഥുന്റെ കരണം പൊളിച്ചത് വിനയനാണ് .
കൂട്ടുകാർക്കും കിട്ടി നല്ല കണക്കിന് .
” വരൂ ഐശ്വര്യ … ” വിനയൻ സ്നേഹത്തോടെ വിളിച്ചു .
” എങ്ങോട്ട് ? നിങ്ങളാരാ എന്റെ ? എന്റെ വീടിനടുത്തൂന്ന് വണ്ടി വരും …. ഞാൻ വിളിച്ചോളാം … ഞാനതിൽ പൊയ്ക്കോളാം … നിങ്ങളെ
ആരാ ഇപ്പോ ഇങ്ങോട്ട് ക്ഷണിച്ചത് …..? ” ഐശ്വര്യ അലറി .
” നോക്കൂ .. നേരം രാത്രിയായി .. ഇനി താൻ വിളിച്ചു വരുത്തുന്ന വണ്ടിക്കാരന്റെ ലീലാവിലാസങ്ങൾ കൂടി അനുഭവിച്ചറിയാൻ നിക്കണ്ട …
ഒരു നിമിഷം വിനയൻ വെയിറ്റ് ചെയ്തു .
” എടീ വരാൻ … നിന്നോടല്ലേ പറഞ്ഞത് … ” വിനയൻ അവളുടെ കൈയിൽ കടന്നു പിടിച്ചു .
ഐശ്വര്യ കൈ വിടീക്കാൻ ബലം പിടിച്ചു .
” ഇല്ല … നിങ്ങൾക്കൊപ്പം ഞാൻ വരില്ല … ” ഐശ്വര്യ അതു പറഞ്ഞതും
വിനയന്റെ കൈ അവളുടെ കവിളത്തു പതിച്ചു .
” പെൺകുട്ടികൾക്ക് ഇത്ര ദുർവാശി പാടില്ല … നിന്നെ കൊല്ലാനും തകർക്കാനുമല്ലല്ലോ ഞാൻ കൊണ്ടുപോകുന്നത് … സുരക്ഷിതമായി വീട്ടിൽ എത്തിക്കാനല്ലേ ? എനിക്കു നിന്റെ ഒരു സൗജന്യവും വേണ്ടതാനും … ” അവളെ തൂക്കിയെടുത്ത് വിനയൻ കാറിനുള്ളിലേക്കിട്ടു .
വിനയന്റെ ഇടതു ഭാഗത്തായി അവൾ ഇരുന്നു .
കാർ ഇരുട്ടിനെ കീറിമുറിച്ച് അതിവേഗം മുന്നോട്ട് പാഞ്ഞു .
മുന്നിലേക്കാണ് ശ്രദ്ധയെങ്കിലും അവൾ വിനയനെ രഹസ്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു .
” ഒരടിക്കു തന്നെ എത്ര ശക്തി ! ” ഐശ്വര്യ പിറുപിറുത്തു .
” അടിച്ചിരുന്നില്ലെങ്കിൽ തന്റെ വാശി തന്നെ മുന്നിൽ നിന്നേനെ … മലയാളത്തിൽ ഒരു ചൊല്ലുണ്ട് ” അടിയോളം നന്നല്ല അണ്ണൻ തമ്പി ” എന്ന് ! അടിക്കേണ്ടിടത്ത് നല്ല ചുട്ട അടി തന്നെ കൊടുത്തിരിക്കണം ! അതാണെന്റെ പോളിസി … ഐശ്വര്യയോട് എനിക്കൊരു പിണക്കവുമില്ല … സ്നേഹം മാത്രം ! ”
” സ്നേഹിക്കാൻ തനിക്ക് വേറെ ആളുണ്ടല്ലോ ! ഐശ്വര്യ പരിഭവപ്പെട്ടു .
വിനയന് ചിരി പൊട്ടി .
” ഒരാളോട് മാത്രമല്ല … എനിക്ക് എല്ലാവരോടും സ്നേഹം മാത്രം !
വീട്ടുകാരോടും നാട്ടുകാരോടും ഫ്രണ്ട്സിനോടും … എന്നുവേണ്ട … കാലിൽ ചുറ്റുന്ന മൂർഖനോടും വരെ സ്നേഹമേയുള്ളു . ”
” ആർക്ക് വേണം തന്റെ സ്നേഹം ? ”
” തന്നെ സ്നേഹിക്കാൻ തന്റെ അനുവാദം എനിക്കെന്തിന് ? ”
” മതി ഫിലോസഫി ! വായിക്കുന്ന ആളാകുമ്പോ വാചകങ്ങൾക്ക് ആഴം കൂടും ! അപ്പോ ന്യായീകരങ്ങൾ ഉണ്ടാകും … പറഞ്ഞു പഠിപ്പിക്കാനുള്ള
ത്വരയും കൂടും ! ”
” ഒന്ന് ചിന്തിച്ചു നോക്കൂ ഐശ്വര്യ … ഞാൻ നിന്നെ ഫോളോ ചെയ്തില്ലായിരുന്നു എങ്കിൽ സ്ഥിതി എന്താകുമായിരുന്നു ? ”
” ഏതൊക്കെയോ ചില സിനിമകൾ കണ്ടിട്ട് അവയിലെ ഹീറോയുടെ പരിവേഷം ഉള്ളിൽ നിറച്ച്
ഇറങ്ങി …. ല്ലേ ? ”
” എന്തിന് ? ആരെ കാണിക്കാൻ ? നിന്നെ രക്ഷപ്പെടുത്തിയിട്ട് ആർക്ക് മുന്നിൽ ഹീറോയാകാൻ ? ആരിൽ നിന്നാണ് ഞാൻ അവാർഡും പ്രസംസാപാത്രവും വാങ്ങേണ്ടത് ? ”
പെട്ടെന്ന് വണ്ടി സഡൻ ബ്രേക്കിട്ടു .
ഒരു എലിമ്പൻ നായ് കുറുകെ ചാടിയതാണ് .
ഐശ്വര്യ സ്വന്തം കവിളിൽ തടകി .
” അച്ഛനും അമ്മയും പോലും എന്നെ നുള്ളി നോവിച്ചിട്ടില്ല . ”
” അതിന്റെ കുറവാ ഈ കണ്ടതൊക്കെ ! അതിന്റെ കുറവ് എവിടെനിന്നെങ്കിലും പരിഹൃതമായിക്കൊണ്ടിരിക്കും . സാരമില്ല .. ഒക്കെ നേരെയാകാൻ വേണ്ടീട്ടല്ലേ … ഒന്നും കാര്യമാക്കേണ്ടതില്ല . ”
ഐശ്വര്യ വിനയനെ രൂക്ഷമായി നോക്കി .
പോത്താം കടവ് പാലം പിന്നിട്ടതോടെ തന്റെ കാറിനെ ആരോ പിന്തുടരുന്നതായി വിനയന് തോന്നി .
കുറേനേരം ശ്രദ്ധിച്ചപ്പോൾ ഐശ്വര്യക്കും അത് മനസ്സിലായി .
” ആരോ പിൻ തുടരുന്നുണ്ട് ! ” ഐശ്വര്യ സ്വരം താഴ്ത്തി പറഞ്ഞു .
” ശത്രുക്കളാവും ! എവിടെയും ശത്രുക്കളല്ലേ ! ഒപ്പവും നിഴലായും വരെ !
വിനയന്റെ കൂർത്ത മുനയുള്ള വാക്കുകൾ .
ഐശ്വര്യ നിർവ്വികാരതയോടെ എല്ലാം കേട്ടിരുന്നു .
” എങ്കിലും ആരായിരിക്കും പിന്നാലെ ? ” അവൾ ഒരു ചോദ്യം എറിഞ്ഞു .
” സംശയമെന്ത് ? നിന്റെ അമ്മാവന്റെ മകൻ ഒരു തടിയനില്ലേ … അവനും ശിങ്കിടികളും ആവും !
അവരെയാണല്ലോ ഞാൻ നിനക്കുവേണ്ടി നോവിച്ചു വിട്ടത് …. നിന്റെ മുന്നിൽ ഹീറോകളിച്ച് വില്ലനെ നിലം പരിശാക്കി വലുതാകനുള്ള പുറപ്പാട് !
എത്രയും വേഗം നിന്നെ സുരക്ഷിതമായി വീട്ടിൽ എത്തിച്ചാലേ എനിക്ക് സമാധാനമാകൂ !
പിന്നെ യുദ്ധം തുടങ്ങിക്കോളാം ! ” വിനയൻ ലാഘവത്തോടെ പറഞ്ഞു .
” യ്യോ വേണ്ട ! എന്തെങ്കിലും പറ്റിയാലോ ? ”
” പറ്റിയാൽ നിനക്കെന്ത് ? നിന്റെ ആരുമല്ലല്ലോ ഞാൻ … ” അയാൾ ചിരിച്ചു .
നിമിഷങ്ങൾക്കകം ഐശ്വര്യയെ വിനയൻ വീട്ടിൽ
എത്തിച്ചു .
” എന്താ മോളെ വൈകിയത് ? ഞങ്ങളിവിടെ തീ തിന്നുകയായിരുന്നു … ആരാ നിന്നെ ഇവിടെ കൊണ്ടാക്കിയത് ? ആരുടെ കാറിലാ നീ വന്നത് ? ” അമ്മയുടെയും അച്ഛന്റെയും ചോദ്യങ്ങൾ .
” ഒക്കെ പറയാം …! ” അവർക്കൊപ്പം ഐശ്വര്യ വീട്ടിലേക്ക് കയറി .
അപ്പോൾ അകലെ അതി ഭയങ്കര വെളിച്ചത്തിൽ തന്നെ പിന്തുടർന്നവർ കാർ നിർത്തി വടിവാളും മറ്റ് മാരകയുധങ്ങളുമായി നടന്നടുക്കുന്നുണ്ടായിരുന്നു .
വിനയനും കാർ നിർത്തി പുറത്തിറങ്ങി ..
(തുടരും)
അജി അത്തിമൺ✍