കഥ ഇതു വരെ ….
ഒറ്റപ്പാലത്തു നിന്നും വിനയൻ എന്ന ചെറുപ്പക്കാരൻ സ്ഥലം മാറ്റത്തെ തുടർന്ന് കിഴുക്കാം തോണി എന്ന പ്രദേശത്ത് എത്തുന്നു . ഐശ്വര്യയുടെ വീട്ടിലെത്തി അവരുടെ തന്നെ ഉടമസ്ഥതയിലുള്ള ഒരു പഴയ കെട്ടിടം വാടകയ്ക്ക് എടുക്കുന്നു . അതൊരു പ്രേതഭവനമാണെന്ന് ഓർമ്മിപ്പിച്ചെങ്കിലും വിനയൻ പിന്മാറാൻ കൂട്ടാക്കിയില്ല . ഐശ്വര്യയുടെ കുസൃതിയും കൂർമ്മ ബുദ്ധിയുമെല്ലാം അയാൾക്ക് നന്നേ ഇഷ്ടമായി . പതിനായിരം രൂപ അഡ്വാൻസ് വിനയൻ ബലഭദ്രനെ ഏൽപ്പിച്ചു . എന്നാൽ , വാടകയ്‌ക്കെടുത്ത പഴയ കെട്ടിടത്തിൽ അത്യന്തം ഭീതി വിതറുന്ന അന്തരീക്ഷമായിരുന്നു . മുറികൾ വെടിപ്പാക്കുന്നതിനിടെ മുകളിലെ നിലയിലേക്ക് കയറാൻ തുടങ്ങവെ കോണിപ്പടി അടർന്ന് വിനയൻ താഴേക്ക് പതിച്ചു . ഈ സമയം തന്നെ ബലഭദ്രന്റെ ഭാര്യ വിലാസിനി വീട്ടിൽ തലയടിച്ചു വീണത് അമ്പരപ്പുളവാക്കി . വിലാസിനിയെ ആശുപത്രിയിൽ എത്തിച്ച ശേഷം , ഇതൊരു ദുർനിമിത്തമായി കണ്ട് എത്രയും വേഗം വിനയനെ വാടക കെട്ടിടത്തിൽ നിന്നും ഒഴിവാക്കണമെന്ന് ഐശ്വര്യ അച്ചനെ ശക്തമായി താക്കീത് ചെയ്യുന്നു . ഹോസ്പിറ്റൽ ബില്ലിന്റെ പേരിലുള്ള കനത്ത തുക ആരെയും അറിയിക്കാതെ വിനയൻ എത്തി പേ ചെയ്തതും ഐശ്വര്യക്ക് അമർഷം കൂടാൻ കാരണമായി .വിനയന്റെ കൂടുതൽ വിവരങ്ങൾ അറിയാനായി ഐശ്വര്യ ഏതാനും കുട്ടികളെ ഏർപ്പാടാക്കുന്നു . വിനയൻ വിവാഹിതനാണ് എന്ന വാർത്ത അവരിൽ നിന്നും അറിഞ്ഞ ഐശ്വര്യ വല്ലാത്തൊരു മാനസിക നിലയിലേക്ക് പതിക്കുകയാണ് . ഉദ്യോഗത്തിന് ടെസ്റ്റ് എഴുതാനായി പോയ ഐശ്വര്യയെ ബന്ധുവായ മിഥുനും കൂട്ടുകാരും ചേർന്ന് ഒരു ലോഡ്ജിലേക്ക് തട്ടിക്കൊണ്ടു പോകുന്നു . വിനയന്റെ ഇടപെടൽ മൂലം ഐശ്വര്യക്ക് രക്ഷപെടാനായി . അപ്രതീക്ഷിതമായി വിനയന്റെ വീട്ടിലെത്തിയ ഐശ്വര്യ ബോധരഹിതയായി നിലം പതിച്ചു .
മിഥുനെ അറിയില്ല എന്ന കാരണത്താൽ എസ് ഐ മഹാദേവൻ അവളെ
സ്റ്റേഷനിലേക്ക് വിളിപ്പിച്ചു . അവിടെ വച്ചു വിനയനെ കണ്ട് അവൾ അമ്പരന്നു ….
പിന്നെയും .. പിന്നെയും
പോലിസ് സ്റ്റേഷനിലേക്ക് ഐശ്വര്യ കയറി ചെന്നതൊന്നും വിനയനോ
എസ് ഐ മഹാദേവനോ അറിഞ്ഞില്ല … എന്തെല്ലാമൊക്കെയോ കാര്യങ്ങൾ പറഞ്ഞു രസിക്കുകയാണവർ ..
ടേബിളിന്റെ അടുത്ത് കുറച്ചുനേരം നിന്നിട്ട് അവൾ ശബ്ദം താഴ്ത്തി
വിളിച്ചു … ” സർ … ”
” ഓഹോ … കൃത്യ സമയത്തു തന്നെ എത്തിയല്ലോ …. ” അപ്പോഴാണ് മഹാദേവൻ അവളെ കണ്ടത് ..
വിനയൻ അവളുടെ മുഖത്തേക്ക് ഒന്ന് നോക്കിയെങ്കിലും പരിചയ ഭാവം
കാണിച്ചില്ല ..
” അപ്പോൾ .. നിങ്ങൾ മിഥുൻ എന്ന ക്രിമിനലിനെ അറിയില്ല എന്നാണോ
പറഞ്ഞു വരുന്നത് … ” എസ് ഐ പൊടുന്നനെ കസേരയിൽ നിന്നും എഴുന്നേറ്റിട്ട് ചോദിച്ചു ..
” അറിയാം സർ .. ”
” അതെങ്ങിനെ ….? ഇന്നലെ പറഞ്ഞു … ഒരു പരിചയവും ഇല്ലെന്ന് …ഒറ്റ രാത്രി കൊണ്ട് എങ്ങനെ പരിചയം ഉണ്ടായി ….? ”
ചോദ്യത്തിലെ പരിഹാസം അവൾ തിരിച്ചറിഞ്ഞു .
” അങ്ങനെയല്ല സർ … എന്റെ ഒരു ബന്ധു കൂടിയാണ് മിഥുൻ … അവനും
ഫ്രണ്ട്സും ചേർന്ന് എന്നെ ലോഡ്ജിലേക്ക് കൊണ്ടു പോവുകയായിരുന്നു .. ”
” എന്തിന് ..? എന്തെങ്കിലും മുൻ വൈരാഗ്യം നിങ്ങൾ തമ്മിൽ ഉണ്ടായിരുന്നോ ….? ”
” അതൊന്നും എനിക്കറിയില്ല …. ”
” പിന്നെ നിന്നെ രക്ഷിച്ചത് ആരാ …? ”
” ഈ നിൽക്കുന്ന ആളാണ് …. ” കുറെ അകലെയായി മറ്റെന്തോ ശ്രദ്ധിച്ചു നിൽക്കുന്ന വിനയനെ ചൂണ്ടി അവൾ പറഞ്ഞു ..
” പിന്നെ നടന്നത് എന്തെങ്കിലും നിനക്ക് ഓർമ്മയുണ്ടോടീ ….? നിന്നെ
രക്ഷിച്ച് വീട്ടിലാക്കുന്നതിനിടെ പ്രതികൾ ഫോളോ ചെയ്തു .. കൊല്ലാൻ തന്നെ ആയിരുന്നു അവരുടെ ഭാവം …. പ്രതികളുമായുള്ള ഏറ്റുമുട്ടലിൽ
വിനയൻ സാറിന്റെ കൈപ്പത്തിക്ക് കത്തികൊണ്ട് കുത്തേറ്റു …. ആഴത്തിലുള്ള മുറിവായിരുന്നു …. ഡ്രസ്സ് ചെയ്ത് ഒരു മാസത്തോളം വേദന തിന്നു ആ മനുഷ്യൻ … നിന്റെ ജീവിതം ഇല്ലാതാക്കാൻ ശ്രമിച്ചവരെ
ആ ഉദ്യമത്തിൽ നിന്നും പിന്തിരിപ്പിച്ചതിന് കിട്ടിയ ശിക്ഷ …. എന്തായാലും
നീ വൈകിട്ട് വരെ സ്റ്റേഷനിൽ നിക്ക് ….. .
ഈ കേസിലേക്ക് ഇനീം ട്വിസ്റ്റുകൾ കടന്നു വരാൻ ഇരിക്കുന്നതേയുള്ളു … ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലാവും കുറച്ചൂടി ബെറ്റർ …” എസ് ഐ യുടെ പറച്ചിൽ കേട്ട് ഐശ്വര്യ നടുങ്ങിപ്പോയി ..
” ഞാൻ പറഞ്ഞതെല്ലാം സത്യമാണല്ലോ … പിന്നെ എന്തിനാ സർ ക്രെയിം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലൊക്കെ ….? ”
” ഇബ്ഭ … നീയാണോടീ ആര് ചോദ്യം ചെയ്യണൊന്നൊക്കെ തീരുമാനിക്കുന്നെ …? നിയമം കൈയിൽ എടുത്തൊള്ള അഹങ്കാരമൊന്നും ഇങ്ങട്ട് ഇറക്കിയേക്കല്ലേ …
ഒരുപക്ഷെ ..നെനക്ക് ഓഫറു ചെയ്ത ലക്ഷങ്ങളുടെ പേരിൽ ….. നിന്റെ സമ്മതപ്രകാരം … നീ അവരേം കൂട്ടി കാറിൽ ലോഡ്ജിലേക്ക് എത്തുകയായിരുന്നു ….. നിന്റെ സ്ഥിരം ജോലിയും ഇതു തന്നെയാണ് …. എന്ന്
ഞാൻ പറഞ്ഞാൽ നിനക്കെന്താ പറയാൻ ഉണ്ടാവുക …?
അങ്ങനെ നിന്നെക്കൊണ്ട് ഞങ്ങൾ പറയിക്കും … തെളിവുകൾ നിരത്തിക്കൊണ്ടു തന്നെ …
ഇതോടൊപ്പം നർകോട്ടിക്സ് ബിസിനസിന്റെ കണ്ണിയാണ് നിങ്ങൾ ഓരോരുത്തരും …. എന്നും എനിക്ക് ബലമായ സംശയമുണ്ട് ….. ”
അങ്ങനെ കേസുകളുടെ ഒരു വള്ളിക്കെട്ടല്ലേ മോളെ മുന്നില് ……. ”
ഐശ്വര്യക്ക് തല കറങ്ങുന്നതായി തോന്നി … കണ്ണിൽ ഇരുട്ട് കയറും പോലെ ..
താഴെ വീഴാതിരിക്കാൻ അടുത്തു കിടന്ന കസേരയിൽ അവൾ ബലമായി പിടിച്ചു ..
വിനയൻ എസ് ഐ ക്ക് അടുത്തേക്ക് നടന്നു വന്നു ..
” കഷ്ടമല്ലേ … പെൺ കുട്ടിയല്ലേ .. പൊയ്ക്കോട്ടെന്നെ ….വിട്ടുകള സാറെ …. അറിവില്ലായ്മ കൊണ്ട് പലതും പറഞ്ഞെന്നിരിക്കും ….. ”
” എന്നാപ്പിന്നെ .. സാറിന്റെ ഇഷ്ടം … ”
തിരിഞ്ഞു നോക്കിയിട്ട് ഐശ്വര്യയോടായി പറഞ്ഞു .. ” നീ പൊക്കോടീ …. ഇരുട്ടും മുമ്പ് വീട്ടിൽ എത്താൻ നോക്ക് …… ”
യാതൊന്നും പറയാതെ അവൾ പിന്തിരിഞ്ഞു … സ്റ്റേഷന്റെ വാതിൽക്കൽ വിനയൻ നിൽപ്പുണ്ടായിരുന്നു …
” രണ്ടുപേരും ചേർന്നുള്ള ഒത്തുകളി …. ല്ലേ ? ഞാനത്ര
പൊട്ടിയൊന്നുമല്ല …എല്ലാം എനിക്ക് മനസ്സിലായിട്ടുണ്ട് ..”
അത്രയും കൂടി പറഞ്ഞിട്ട് ഐശ്വര്യ റോഡിലേക്കിറങ്ങി …
വിനയന്റെ ചുണ്ടിൽ ഒരു മന്ദഹാസം വിരിഞ്ഞു …
( തുടരും.. )
അജി അത്തിമൺ✍