എന്റെ ജീവിതം എവിടെ തുടങ്ങുന്നു എന്ന് ഞാൻ പിൻതിരിഞ്ഞു നോക്കുമ്പോൾ ക്യാമറയുടെ ഫ്ലാഷ് ആണ് തുടക്കമായി എന്നുമെനിക്ക് കിട്ടുന്നത്.
ഇന്നത്തെ തലമുറയുടെ മൊബൈൽ പോലെ അന്ന് എന്റെ അച്ഛൻ എപ്പോഴും ഞങ്ങളുടെ ചിത്രങ്ങൾ എടുക്കുക പതിവായിരുന്നു. അന്ന് മുംബൈയിൽ ആയിരുന്നു അച്ഛന് ജോലി. വരുമ്പോൾ ചിത്രമെടുക്കുകയും പിന്നീട് വരുമ്പോൾ ഫോട്ടോ കൊണ്ടുവരുകയുമാണ് പതിവ്. മിക്ക ചിത്രങ്ങളും നഷ്ടമായതിൽ ഇപ്പോൾ വല്ലാതെ ദുഃഖം തോന്നുന്നു.
മുംബൈ യിലായിരുന്നപ്പോൾ അച്ഛൻ ഇടയ്ക്കിടെ നാട്ടിൽ വരും. എന്നാൽ എനിക്ക് ഒൻമ്പത് വയസുള്ളപ്പോൾ അച്ഛൻ കുവൈറ്റിൽ പോയി. ഇന്നത്തെ പോലെ അന്ന് പ്രവാസികൾ ഇടയ്ക്കിടെ നാട്ടിൽ വരാറില്ല .രണ്ട് വർഷം കൂടുമ്പോൾ വരും. ഗൾഫിൽ ആയിരുന്നപ്പോൾ ഫോട്ടോ എടുത്തിരുന്നതും , വരുമ്പോൾ തന്നെ അച്ഛൻ കൊണ്ടുവരാറുള്ളൂ എന്നാണെന്റെ ഓർമ്മ. അത് ആൽബമാക്കി കൊണ്ടുവരുമ്പോൾ എത്ര കണ്ടാലും മതിവരാതെ നോക്കിയിരിക്കുമായിരുന്നു ഞാൻ . പിന്നീട്
എന്റെ മൂത്ത സഹോദരൻ ഫോട്ടോഗ്രാഫി പഠിക്കുകയും ഞങ്ങളുടെ ധാരാളം ചിത്രങ്ങൾ എടുക്കുകയും പതിവായി.
അന്നൊക്കെ അച്ഛൻ കൊണ്ടു വന്ന പുതിയ ഡ്രസ്സ് ഇട്ട് ക്യാമറക്ക് മുന്നിൽ നിൽക്കുമ്പോൾ ചമ്മലായിരുന്നു. ഒന്നുകിൽ തല ചൊറിഞ്ഞു നിൽക്കുന്നതോ അല്ലെങ്കിൽ ശരീരം ഒരു പ്രത്യേക രീതിയിൽ വളച്ചു നിൽക്കുകയൊക്കെ ആയിരുന്നു പോസുകൾ . എത്ര പറഞ്ഞാലും എനിക്ക് ചമ്മൽ തന്നെ ആയിരുന്നു. അന്ന് വീട്ടിലുള്ള കുട്ടികളുടെ ഫോട്ടോ ഒക്കെ അങ്ങനെ തന്നെ ആയിരുന്നു. അമ്മമാരൊക്കെ ഗൗരവത്തിലായിരിക്കും. ഇന്ന് ക്യാമറ കാണുമ്പോൾ ചിരിക്കുന്ന പ്രകൃതമൊന്നും അന്നാ ർക്കും ഉണ്ടായിരുന്നില്ല എന്ന് തോന്നുന്നു.
പിന്നെ കുളവും എല്ലാവരും കൂടിയുള്ള കുളിയും നീല, മഞ്ഞ നിറത്തിലുള്ള ഷാംപൂവും പിയേഴ്സ് സോപ്പ് എന്നിവ ഓർമ്മയിൽ തങ്ങി നിൽക്കുന്നു.
അന്നൊക്കെ എന്റെ ബാല്യം വരെ അമ്മവീട്ടിലായിരുന്നു താമസം. നിഷ്കളങ്കമായ സ്വന്തക്കാരും നാട്ടുകാരും.
അച്ഛൻ വരുന്ന വെക്കേഷനിൽ അച്ഛൻ എന്നെ അച്ഛന്റെ വീട്ടിൽ കൊണ്ടുപോകും. ആ യാത്ര എനിക്ക് നല്ല ഉത്സാഹം തരുന്നവയാണ്. എങ്കിലും ബസ് യാത്ര എനിക്ക് ഭയമായിരുന്നു. വളരെ കുറച്ചു മാത്രമേ അന്നൊക്കെ വാഹനയാത്ര ഉണ്ടായിരുന്നുള്ളു. അതിനാലാവാം. ആഢ്യത്വവും പ്രൗഢവുമായ അച്ഛന്റെ വീടിന്റെ ഗൃഹാന്തരീക്ഷം
ഇടയ്ക്കിടെ വരുന്ന തുകൊണ്ടാവാം എന്റെ മനസ്സിൽ വല്ലാതെ പതിഞ്ഞു നിന്നു. എന്നാൽ സ്ഥിരമായി കാലങ്ങൾക്കുശേഷം അവിടെ താമസം തുടങ്ങിയപ്പോഴും അത് ഒരു പ്രൗഢഗംഭീര അന്തരീക്ഷമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു.
ബസ്സിറങ്ങി അച്ഛന്റെ വീട്ടിലേക്ക് നടക്കുമ്പോൾ അവിടുത്തെ ചിട്ടവട്ടങ്ങളും വ്യക്തിപരമായി ഞാൻ അനുവർത്തിക്കേണ്ട കാര്യങ്ങളും ഏതു യാത്രയിലെന്നപോലെ ഓരോ യാത്രയിലും അച്ഛൻ പറഞ്ഞു തരും.
അച്ഛൻ വളരെ സ്നേഹസമ്പന്നനായിരുന്നു. എന്നോട് ഒരുപാട് വാത്സല്യമായിരുന്നു. എന്നാൽ അനുസരണക്കേട് അച്ഛൻ ഒഒരിക്കലും ക്ഷമിക്കുമായിരുന്നില്ല .
എന്നും അച്ഛന് നിർബന്ധമുള്ള ഒരു കാര്യമാണ് രാവിലെ എഴുന്നേറ്റ് വരുമ്പോൾ തന്നെ മുടി ചീകി ഒതുക്കി വെക്കണം എന്നുള്ളത്. ഇന്നുവരെ ഞാൻ അത് അനുവർത്തിക്കുന്നു എന്നുള്ളതാണ് അതിശയം. പ്രാതൽ കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളിൽ കുളിക്കണം. പറമ്പിൽ വെയിൽ കൊണ്ട് അലഞ്ഞുതിരിഞ്ഞു നടക്കാൻ പാടില്ല. കൂട്ടുകുടുംബം ആയതിനാൽ ധാരാളം കുട്ടികൾ ഉണ്ടായിരുന്നു വീട്ടിൽ. അവരോടൊത്ത് അകത്തിരുന്ന് കളിക്കുന്നതായിരുന്നു എന്റെ അച്ഛന് താൽപര്യം.
ഓരോ യാത്രയിലും അച്ഛൻ എന്റെ കൈ പിടിച്ചിട്ടുണ്ടാവും. അച്ഛൻ ഓരോന്നു പറയുമ്പോൾ എന്റെ കണ്ണുകൾ ചുറ്റുപാടും പരതുകയായിരിക്കും. അത്രയ്ക്കും ആസ്വാദ്യകരവും ഹൃദ്യവും ആയിരുന്നു എനിക്ക് ആ വഴിയോര കാഴ്ച്ചകൾ. ആ നാട്ടിലെ നാട്ടുമാവിന് പോലും കൂടുതൽ സൗന്ദര്യം അനുഭവപ്പെടാറുണ്ട്.
മോഹനമായ അന്തരീക്ഷം. വെളുത്ത വാനിൽ തെളിയുന്ന മഴവില്ലിനുപോലും
ഒരു പ്രത്യേകത എനിക്ക് ദർശിക്കാനായി. എങ്കിലും ഞാൻ ശ്രദ്ധയോടെ എന്റെ അച്ഛൻ എനിക്ക് പറഞ്ഞുതന്ന കാര്യങ്ങൾ എന്റെ മനസ്സിൽ ചേർത്തു വച്ചിട്ടുണ്ടായിരുന്നു.
കൽപ്രദേശമായ ആ നാട്ടിലെ ചുവപ്പു കലർന്ന മണ്ണ് പോലും എന്റെ കാലിൽ പുരളുന്നത് എനിക്ക് ഇഷ്ടമായിരുന്നു. എന്റെ അമ്മയുടെ നാട്ടിൽ നാളികേരവും കുടംപുളിയും നെല്ലും പലതരത്തിലുള്ള പച്ചക്കറികളും മാത്രമാണ് പറമ്പുകളിലും വയലുകളിലും ഉണ്ടായിരുന്നത്.അതും വലിയ കാര്യം തന്നെ. എന്നാൽ കണ്ടു മടുത്തതിനാലാകാം അതിനുള്ള സൗന്ദര്യം നഷ്ടപ്പെട്ടത്.
അച്ഛന്റെ വീട്ടിൽ കപ്പ-മുതിര എള്ള് പയർ കൈപ്പക്ക മത്തങ്ങ കുമ്പളങ്ങ നെല്ല് പ്ലാവ് മാവ് വെറ്റില കുരുമുളക് അങ്ങനെ പറഞ്ഞാൽ തീരാത്തത്ര ധാന്യങ്ങളുടെ ഒരു കലവറ തന്നെയായിരുന്നു. നാനാതരത്തിലുള്ള വാഴപ്പഴങ്ങളും അവിടെ സമൃദ്ധിയായിരുന്നു. അച്ഛന്റെ വീട്ടിൽ ഒരു പ്രത്യേക സംസ്ക്കാരമാ യിരുന്നു. ഇന്നും ആ സംസ്ക്കാരം എനിക്ക് അഭിമാനം തോന്നുന്നു . ബന്ധുക്കാരും പറമ്പ് നിറയേ പണിക്കാരും.. ഇനി ആ മനോഹരമായ കാലം തിരിച്ചു കിട്ടുകയില്ല എന്നുള്ളത് ഒരുപാട് വലിയ നഷ്ട ബോധം എന്നിൽ ഉളവാക്കുന്നു.
ഇനിയും ഒരു ജന്മം ഉണ്ടെങ്കിൽ ആ തറവാട്ടിൽ എന്റെ അച്ഛന്റെയും അമ്മയുടെയും മകളായി രണ്ട് സഹോദരന്മാരുടെയും പെങ്ങളായി ജനിക്കണം. സന്തോഷത്തോടെ ഇണങ്ങിയും പിണങ്ങിയും ജീവിക്കണം ..
✍സുനിത ഷൈൻ