ഒഴിവുദിനങ്ങളിൽ ഹോട്ടൽ ഭക്ഷണം കഴിക്കുകയെന്നത് എല്ലാവർക്കും ഒരു ഹരമാണ്. കഴിക്കുന്ന ഭക്ഷണത്തോടൊപ്പം ഉപദംശങ്ങൾ എത്രകൂടുതലുണ്ടോ; സംഗതി അത്രയും കുശാലാണ്. പക്ഷേ ചേരുവകൾ ഇല്ലാത്തതുകൊണ്ട് കാശുകൊടുത്താലും ഏതെങ്കിലും ഒന്നോ രണ്ടോ വിഭവങ്ങൾമാത്രം തൊട്ടുകൂട്ടി തൃപ്തിയടയുവാൻ നിർബ്ബന്ധിതരായാലോ..?! ഒരുവേള ബാച്ചിലർ ജീവിതത്തിനിടെയാണെങ്കിൽ നമ്മൾ സഹിച്ചെന്നിരിക്കും. പക്ഷേ, ഇഷ്ടഭക്ഷണം മെനുനോക്കി ഓർഡർചെയ്തു കാത്തിരിക്കുമ്പോൾ ഹോട്ടൽ ജീവനക്കാരിൽനിന്ന് ഇങ്ങനെയൊരു മറുപടിവന്നാൽ..?! അവധിദിനത്തിലെ കറക്കത്തിനിടെ ഹോട്ടലിൽ കയറി, സ്വാദിഷ്ടമായഭക്ഷണം രുചിയോടെ കഴിക്കുന്നതിനിടെ ഒന്നുകൂടി ആവാമെന്നുതോന്നുക സ്വാഭാവികമാണ്. ഓർഡറെടുത്തയാൾ അകത്തുപോയപടി തിരിച്ചുവന്ന്, പാചകവാതകം തീർന്നുപോയതുകൊണ്ട് തരാൻ നിർവ്വാഹമില്ലെന്നു പറഞ്ഞാലോ..!! ഇങ്ങനേയും ചില അവസ്ഥാന്തരങ്ങൾ ഈയിടെ രാവണനഗരിയിൽ പറഞ്ഞുകേട്ടു.
പാചകവാതകത്തിനായി ഉപഭോക്താക്കളുടെ നീണ്ടനിര. നിയമപാലകർ നല്കുന്ന ടോക്കൺ അനുസരിച്ചാണ് വിതരണം. സ്ഥിരം ഗാർഹിക ഉപഭോക്താക്കൾ കഴിഞ്ഞേയുള്ളൂ, മറ്റുള്ളവർക്ക് പരിഗണന. വരിനിന്ന് മടുത്തചിലരോ ബ്ലാക്ക് ടിക്കറ്റ് വിദഗ്ധരോയെന്തോ, തങ്ങൾക്കുകിട്ടിയ ടോക്കൺ ആയിരത്തിയഞ്ഞൂറ് – രണ്ടായിരം രൂപാ നിരക്കിൽ അത്യാവശ്യക്കാർക്ക് കൈമാറുന്നു. ഇത്തരുണത്തിൽ, അതും പലർക്കുമൊരു സൈഡ് വരുമാനം. വരിനില്ക്കുന്ന ക്ഷീണത്തിനിടയിൽ, അബദ്ധത്തിലെങ്ങാനും കണ്ണുതെറ്റിയാൽ കാലിസിലിണ്ടറുകൾ മോഷ്ടിക്കുന്നവരും നിലവിലുണ്ട്. ഒരു കാലിസിലിണ്ടറിന് ഇരുപത്തിയയ്യായിരം രൂപവരെയാണ് പലരും വിലയിടുന്നത്. ചില വീട്ടമ്മമാരുടെ പരാതികൾ വേറെ. മുൻപുകാലങ്ങളിൽ വരിനിന്ന് അവശ്യസാധനങ്ങൾ വാങ്ങിയിരുന്ന സ്ഥിതിവിശേഷങ്ങളെപ്പറ്റി അവരുടെ ചെറുപ്പത്തിൽ മുത്തശ്ശിമാർ പറഞ്ഞു കേട്ടിട്ടുണ്ടത്രേ. അതാണ് ഇപ്പോൾ ഇവിടെ നടക്കുന്നത്. വൈദ്യുതി പോകുന്നയവസരത്തിൽ ഇപ്പോൾ അവരുടെ മക്കൾ ഭരണകൂടത്തെ ശപിക്കുകയാണ്. അവർക്കെങ്കിലും നല്ലഭാവി വേണം. അതുകൊണ്ട്, ഞങ്ങൾ അന്യരാജ്യങ്ങളിലേക്ക് ചേക്കേറുകയാണ്. വീട്ടിലുള്ള വൃദ്ധരായ മാതാപിതാക്കളെ ഞങ്ങളുടെ കൂടെക്കൊണ്ടുപോകാൻ നിർവ്വാഹമില്ലല്ലോ. തങ്ങളുടെ രാജ്യവും സോമാലിയപോലായിത്തീരുമോയെന്ന് ചിലരെങ്കിലും ഭയപ്പെടുന്നുണ്ട്.
പുലികളിൽനിന്ന് രാഷ്ട്രത്തെ തങ്ങളാണ് മുക്തമാക്കിയതെന്ന് പെരുമപറഞ്ഞു നടന്നവർതന്നെ, രാജ്യം ആർക്കുമില്ലാതാക്കിയെന്നു പലരും പഴിപറയാൻതുടങ്ങി. തമ്മിൽഭേദം തൊമ്മനായിരുന്നുവെന്ന പശ്ചാത്താപവചനങ്ങളും കലുഷിതമായ അന്തരീക്ഷത്തിൽ ഇടംപിടിക്കുന്നു. വിഭാഗീയത തുടച്ചെറിഞ്ഞെന്നു പറഞ്ഞവർതന്നെ വിഭാഗീയതയുടെ പേരിൽ വീണ്ടും അധികാരത്തിലേറിയെന്നു കുറ്റപ്പെടുത്തുന്നവരും കുറവല്ല. പുലി നിർമ്മാർജ്ജനത്തിലും 2019ലെ സ്ഫോടന പരമ്പരയിലുമായി ജീവൻ നഷ്ടപ്പെട്ട നിരപരാധികളുടെ ശാപം രജപക്സെ കുടുംബത്തിന്റെ തലയ്ക്കുമുകളിൽ നൃത്തംചെയ്യുകയാണെന്നും ഒരുവിഭാഗം ജനങ്ങൾ പറയുന്നു. അവസാനം, വെടക്കാക്കി തനിക്കാക്കുക എന്ന പോംവഴി കണ്ടെത്തിയത് മലർന്നുകിടന്ന് തുപ്പുന്നതിനു സമാനമായി മഹീന്ദയ്ക്കുതന്നെ തിരിച്ചടിച്ചെന്നു മാത്രമല്ല; ഇനിയൊരു തിരിച്ചുവരവ് സാധ്യമല്ലാത്തവിധം ജനമനസ്സുകളിൽനിന്ന് രജപക്സെ കുടുംബം തൂത്തെറിയപ്പെടുകയും ചെയ്തെന്നുവേണം കരുതാൻ. പുതിയ പ്രധാനമന്ത്രിയും രജപക്സെ കുടുംബത്തിന്റെ അകന്ന ബന്ധുവാണെന്ന തിരിച്ചറിവിൽ, ലങ്കൻ ജനത ഈ അധികാരമാറ്റത്തെ ശരിയായതോതിൽ ഉൾക്കൊണ്ടിട്ടില്ല. മന്ത്രിസഭയില്ലെങ്കിൽ തന്റെ രാജിയാണ് ഏകപോംവഴിയെന്ന് സെൻട്രൽ ബാങ്ക് ഗവർണ്ണറും, ഈ സംഭവവികാസങ്ങൾക്കിടെ പറയുകയുണ്ടായി. താല്ക്കാലിക ഭരണസംവിധാനം കണ്ടെത്തി രാജ്യത്ത് വീണ്ടും തിരഞ്ഞെടുപ്പ് നടത്തുകയെന്നതാണ് സമരക്കാരിൽ ഭൂരിഭാഗത്തിന്റേയും കാഴ്ചപ്പാട്. രാജ്യത്തു നടമാടുന്ന അസ്ഥിരത, ചൈന അകന്നുമാറി നോക്കിനില്ക്കുമ്പോൾ; ഇന്ത്യചെയ്യുന്ന സഹായങ്ങളിൽ ഇവിടുത്തെ സാധാരണക്കാർ ഏറെ ആശ്വാസത്തിലും പ്രതീക്ഷയിലുമാണ്.
ഇവിടെ എല്ലാം സുഖമായിരുന്നു. ആഘോഷിച്ചു വാണൊരു ജനത എന്നുവേണം പറയാൻ. ഏതു കാര്യവും എക്സ്പയറി തിയറത്തിന് ബാധകമാണെന്ന തത്വാധിഷ്ഠിതമായ പ്രവണതകളാണ് ഇപ്പോൾ ഇവിടെ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. അനധികൃത സ്വത്തുസമ്പാദ്യങ്ങൾ പിടിച്ചെടുക്കാൻ ഇനിയെങ്കിലും സർക്കാർ തയ്യാറാവണമെന്ന് അഭിപ്രായപ്പെടുന്നവർക്കും പുതിയ പടിയേറ്റത്തിൽ വലിയ പ്രതീക്ഷയില്ല. “ഏഷ്യയുടെ അദ്ഭുതം”, “വേറെങ്ങുമില്ലാത്തപോലൊരു നാട്”, എന്നൊക്കെയായിരുന്നു ഇതുവരെ ശ്രീലങ്കയുടെ വിശേഷണങ്ങൾ. ഇപ്പോൾ അവതന്നെ അറംപറ്റിയ നിലയിലാണ്.
കോവിഡ് ഒന്നാംതരംഗത്തെ സുന്ദരമായി ചെറുത്തുതോല്പിച്ച ലങ്കയിൽ, മറ്റുരാജ്യങ്ങൾ ലോക്ഡൗൺ തുടരുമ്പോഴും; ജനജീവിതം സാധാരണമായിരുന്നു. ബൂസ്റ്റർ ഡോസ് വാക്സിൻവരെ ഇതിനിടെ ഏവർക്കും നല്കിക്കഴിഞ്ഞു. ജനസഞ്ചയങ്ങൾ നിറയുന്ന വാക്സിനേഷൻ കേന്ദ്രങ്ങൾ, ആർമിയുടെ മേൽനോട്ടത്തിൽ ശാന്തസുന്ദരമായി കുത്തിവെയ്പ്പുനല്കി. ഇരിക്കാൻ കസേരയും കുടിക്കാൻ വെള്ളവും കഴിക്കാൻ ബിസ്കറ്റ്പോലുള്ള ലഘുവായ ഭക്ഷണപദാർത്ഥങ്ങളും നല്കി വാക്സിനേഷൻ അവർ സുഗമമാക്കി. ഏറെ പ്രതീക്ഷനൽകിയിരുന്ന ഇത്തരം സമീപനങ്ങൾ ഇവിടുത്തെ വിദേശികൾക്കിടയിൽ ലങ്കയുടെ യശസ്സ് വർദ്ധിപ്പിച്ചിരുന്നു. ഇരുപത്തിയഞ്ചു ഡോളർ വിലയുണ്ടായിരുന്ന സന്ദർശകവിസ അറുപതു ഡോളറാക്കി ഈ വറുതിക്കാലത്ത് അവർ നിരക്കു വർദ്ധിപ്പിച്ചു. ഏതു പ്രതിസന്ധികൾക്കിടയിലും വിദേശികൾക്കായി പ്രത്യേകം കരുതലെടുത്തിരുന്ന ലങ്കയിലേക്ക് സന്ദർശകരുടെ ഒഴുക്കും കുത്തനെ കുറഞ്ഞു. കാലങ്ങളായി മാളികമുകളേറിയിരിക്കുന്ന മഹീന്ദയ്ക്കും കൂട്ടർക്കും രണ്ടുനാലുദിനം കൊണ്ടുതന്നെ നിലതെറ്റി. ഇന്നലെയോളം എന്തെന്നറിയാത്ത ജനത ഇനി നല്ല നാളേയ്ക്കായുള്ള കാത്തിരിപ്പിലാണ്. അവർക്ക് നല്ലൊരുഭാവി നമുക്കും ആശംസിക്കാം.
ഗിരീഷ് നായർ കണ്ടത്ത്